വടകര: റേഷൻ കാർഡിനായി ക്യൂ നിന്നവർ റേഷന്‍ കാര്‍ഡിലെ തെറ്റുതിരുത്താന്‍ മാസങ്ങളായി ക്യൂതുടരുന്നു. വടകര സപ്ലൈ ഓഫീസില്‍ തിരക്ക് അവസാനിക്കുന്നില്ല. തെറ്റുകള്‍ നിറഞ്ഞ കാര്‍ഡുകളാണ് ജനത്തിന് നല്‍കിയത്. നൂറ് കണക്കിനാളുകളാണ് അതിരാവിലെ മുതല്‍ സപ്ലൈ ഓഫീസിലെത്തുന്നത്. കൈ കുഞ്ഞുങ്ങളായുള്ളവർ പോലും സപ്ലൈ ഓഫീസിലെ നീണ്ട നിര ആര്‍ ടി ഒ ഓഫീസിസ് വരാന്തയിൽ വരെയും നീളുന്നു. പുതിയ റേഷന്‍ കാര്‍ഡില്‍ തെറ്റുകളേറെയാണ് . പേര്, വയസ്, ജോലി ഉള്‍പ്പെടെ പല വിവരങ്ങളും തെറ്റിയാണ് അച്ചടിച്ചുവന്നത്. ചില കാര്‍ഡ് ഉടമകള്‍ അടുത്ത വീട്ടിലെ റേഷന്‍ കാര്‍ഡിലുമായിട്ടുണ്ട്. ദരിദ്രര്‍ ദാരിദ്ര്യ രേഖക്ക് മുകളിലായപ്പോള്‍ പണക്കാര്‍ ബി പി എല്ലുമായി. കേരളത്തിന് പുറത്തുപോലും പോകാത്തവര്‍ പലരും കാര്‍ഡില്‍ പുറത്താണ്. ഇങ്ങിനെയുള്ളവരുടെ പലരുടെയും പേര് കാര്‍ഡില്‍ നിന്ന് നീക്കുകയും ചെയ്തിട്ടുണ്ട്. ഇതൊക്കെ പരിഹരിക്കാന്‍ ഒരു തവണ സപ്ലൈ ഓഫീസിലെത്തി വരി നിന്നാല്‍ പോര. രണ്ടോ മൂന്നോ തവണ എത്തണമെന്നത് നിര്‍ബന്ധമാണ്. ആദ്യം വന്ന് അപേക്ഷ നല്‍കി ടോക്കണ്‍ വാങ്ങി പോകണം. അനുവദിക്കുന്ന ദിവസം പിന്നേയും വരി നില്‍ക്കണം. കാര്‍ഡ് ഉടമയുടെതല്ലാത്ത തെറ്റിന് പണവും സമയവും നഷ്ടമാവുകയാണ്. യാത്രാ ചെലവ് മാത്രമല്ല കാര്‍ഡിന്റെ കവര്‍ മാറ്റേണ്ടി വന്നാല്‍ എ പി എല്ലുകാര്‍ 100 രൂപയും മറ്റുള്ളവര്‍ 50 രൂപയും സപ്ലൈ ഓഫീസില്‍ നല്‍കണം. കാര്‍ഡ് അപേക്ഷകളെല്ലാം ഓണ്‍ലൈനില്‍ ആയപ്പോഴെങ്കിലും ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാകുമെന്ന് കരുതിയിരുന്നു.പുതിയ കാർഡ് കിട്ടിയതു മുതൽ നിസ്സാര തെറ്റുതിരുത്തുന്നതിനായി ക്യൂ തുടരുന്നത് എന്ന് തീരുമെന്നതിന് ഒരു നിഗമനവുമില്ല. എങ്ങിനെയായാലും പൊതുവിതരണ വകുപ്പിന്റെ അനാസ്ഥയില്‍ ജനങ്ങളാണ് വലയുന്നത്.