local

കോട്ടയം: സ്‌കൂളുകളിലും ഡി. ഡി. ഓഫീസിലും വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി. കണക്കിൽപ്പെടാത്ത ആറരലക്ഷത്തോളം രൂപ പിടിച്ചെടുത്തു. രേഖകളിലും ക്രമക്കേടുണ്ട്. ഇക്കാര്യത്തിൽ വിശദമായ പരിശോധന വിജിലൻസ് ആരംഭിച്ചു. ജില്ലയിലെ നാല് സ്‌കൂളുകളിലും ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർ ഓഫീസിലുമാണ് ഇന്നലെ പരിശോധന നടത്തിയത്.

ഡെപ്യൂട്ടി ഡയറക്‌ടറുടെ ഓഫീസിൽ ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ടുള്ള നൂറോളം ഫയലുകളിൽ നടപടി സ്വീകരിച്ചിട്ടില്ലെന്ന് കണ്ടെത്തി. ഈ ഫയലുകളിൽ ഡി.ഇ.ഒ ഓഫീസിലും നടപടികൾ സ്വീകരിച്ചിരുന്നില്ല. ഒരു ഉദ്യോഗസ്ഥൻ രേഖകളിൽപ്പെടുത്താതെ ഒന്നര ലക്ഷത്തോളം രൂപ കൈവശം സൂക്ഷിച്ചതായും കണ്ടെത്തി.

ഈരാറ്റുപേട്ട മുസ്ലീം ഹയർസെക്കൻഡറി സ്‌കൂളിൽ സി.ഐ റിജോ പി.ജോസഫിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. നാലരലക്ഷത്തോളം രൂപയാണ് ഇവിടെ അനധികൃതമായി സൂക്ഷിച്ചിരുന്നത്. പി.ടി.എ ഫണ്ട് എന്ന പേരിൽ പിരിച്ചെടുത്തിരുന്ന തുക ബാങ്കിൽ അടച്ചിട്ടില്ല. കാഞ്ഞിരപ്പള്ളി സെന്റ് ഡ‌ൊമിനിക് ഹയർസെക്കൻഡറി സ്‌കൂളിൽ സി.ഐ പി.ഐ മുബാറക്കിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പി.ടി.എ ഫണ്ടിന് പുറമേ, 21,500 രൂപ അനധികൃതമായി പിരിച്ചെടുത്തതായും കണ്ടെത്തി.

സി.ഐ വി.ഐ നിഷാ‌ദ്മോന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പി.ടി.എ ഫണ്ടായ അഞ്ഞൂറ് രൂപയ്‌ക്ക് പുറമേ, 1320 രൂപ വിദ്യാർത്ഥികളിൽ നിന്നും അനധികൃതമായി പിരിച്ചെടുക്കുന്നതായി വ്യക്തമായി. പി.ടി.എ ഫണ്ടാകട്ടെ ബാങ്കിൽ അടച്ചിട്ടില്ല. എം.ഡി സെമിനാരി ഹയർസെക്കൻഡറി സ്‌കൂളിൽ പുതുതായി ചേർന്ന കുട്ടികളിൽ നിന്ന് 11 ലക്ഷത്തോളം രൂപ സംഭാവന വാങ്ങിയതിന്റെ രേഖകൾ കമ്പ്യൂട്ടറിൽ കണ്ടെത്തി. ഡിവൈ.എസ്.പി എം.കെ മനോജിന്റെ നേതൃത്വത്തിലായിരുന്നു ഇവിടെ പരിശോധന. പി.ടി.എ ഫണ്ടിന് രസീത് നൽകുന്നില്ലെന്നും വ്യക്തമായി. ഇന്നലെ ഉച്ചയ്‌ക്ക് 12 ന് ആരംഭിച്ച പരിശോധന രാത്രി വൈകിയാണ് അവസാനിച്ചത്.