പാലാ: മാജിക്ക് അവതരിപ്പിക്കുന്നതിനിടെ കൊൽക്കൊത്ത ഹൂഗ്ലി നദിയിൽ മജീഷ്യൻ ചഞ്ചൽ ലാഹിരി (40) മുങ്ങി മരിച്ച സംഭവത്തിൽ കേരളത്തിലെ മാജിക്ക് ലോകത്തും ഞെട്ടൽ. കേരളത്തിലെ എണ്ണം പറഞ്ഞ മജീഷ്യരുടെയെല്ലാം സുഹൃത്തായിരുന്നു പ്രമുഖ ഇന്ദ്രജാലക്കാരൻ ചഞ്ചൽ. ഒരു നിമിഷത്തെ പിഴവു കൊണ്ടാണ് വെള്ളത്തിനടിയിലെ സാഹസിക മാജിക്കിൽ ചഞ്ചിന് ജീവൻ നഷ്ടപ്പെട്ടതെന്ന് പ്രമുഖ മജീഷ്യർ വിലയിരുത്തുന്നു. ചഞ്ചൽ ലാഹിരിക്കുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആശങ്ക പങ്കുവയ്ക്കുകയാണ് പ്രസിദ്ധരായ മജീഷ്യന്മാർ

ആർ. കെ. മലയത്ത്

ഫയർ എസ്കേപ്പ്, വാട്ടർ എസ്കേപ്പ് തുടങ്ങിയ രക്ഷപ്പെടൽ ജാലവിദ്യയുടെ രീതികൾ സമാനമാണെങ്കിലും അവതരിപ്പിക്കുന്ന ഓരോ സ്ഥലത്തേയും സാഹചര്യങ്ങൾ വ്യത്യസ്തമാകും. നിശ്ചലമായ ഒരു കുളത്തിലെ വെള്ളത്തിൽ അവതരിപ്പിക്കും പോലെ ഒഴുക്കുള്ള വെള്ളത്തിൽ വാട്ടർ എസ്കേപ്പ് അവതരിപ്പിക്കാനാവില്ല. ഓരോ ജാലവിദ്യയുടേയും ശാസ്ത്രീയത മജീഷ്യൻ കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്.

ഗോപിനാഥ് മുതുകാട്

പരിശീലനത്തിന്റെ കുറവുണ്ടെങ്കിലും പെട്ടെന്ന് പേരെടുക്കാൻ സാഹസിക മായാജാലം അവതരിപ്പിക്കുന്നത് അപകടമാണ്. രണ്ട് വർഷം തുടർച്ചയായി പരിശീലനം നടത്തിയ ശേഷമാണ് ഞാൻ ആദ്യമായി ഫയർ എസ്കേപ്പ് നടത്തിയത്.സാഹസിക മായാജാലം ജനങ്ങളെ ഏറെ ആകർഷിയ്ക്കുമെങ്കിലും അതിന് പിന്നിലെ അപകടസാധ്യതകളെക്കുറിച്ച് അധികമാരും ചിന്തിക്കാറില്ല.

മജീഷ്യൻ സാമ്രാജ്

ഒരു നിമിഷ നേരത്തേ പിഴവാണ് ചഞ്ചലിന്റെ ജീവനെടുത്തത്. ഇത് ഒരു പക്ഷേ മജീഷ്യന്റെ സഹായികൾക്കുണ്ടായ പിഴവുമാകാം. ഇത്ര അപകടം പിടിച്ച ഇനമായതിനാലാണ് മോഹൻലാൽ ഒരിക്കൽ ഫയർ എസ്കേപ്പ് നടത്താൻ തയാറായപ്പോൾ ഞാൻ ശക്തമായി എതിർക്കാൻ കാരണം. സഹായികളുടെ പോലും പിഴവു കൊണ്ട് ജീവൻ നഷ്ടപ്പെട്ടേക്കാം. ഈ ദുരന്തം ഓരോ മജീഷ്യർക്കും ആസ്വാദകർക്കുമുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്.