കാസർകോട്: എം.പി രാജ്‌മോഹൻ ഉണ്ണിത്താനും കാസർകോട് ഡി.സി.സി നേതൃത്വവും തമ്മിൽ തുറന്ന പോരിലേക്ക്. പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്യാൻ ഇന്നലെ പോയിരുന്ന രാജ്‌മോഹൻ ഉണ്ണിത്താൻ അവിടെ വെച്ച് നടത്തിയ പ്രസ്താവനയുടെ അര മണിക്കൂർ ദൈർഘ്യമുള്ള വീഡിയോ പോസ്റ്റ് പുറത്തുവന്നതോടെ ഏറ്റുമുട്ടൽ പരസ്യമായി. ഡി.സി.സി പ്രസിഡന്റിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടു കോൺഗ്രസിലെ മുതിർന്ന നേതാക്കളായ അഡ്വ. സി.കെ ശ്രീധരനും കെ.പി കുഞ്ഞിക്കണ്ണനും ഹൈക്കമാൻഡിന് കത്ത് അയച്ചുവെന്ന വിവാദം കാസർകോട്ട് നിലനിൽക്കെയാണ് ഉണ്ണിത്താന്റെ തുറന്നുപറച്ചിൽ ഉണ്ടായിരിക്കുന്നത്.

അങ്ങിനെയൊരു കത്തിന്റെ കാര്യം കെ.പി കുഞ്ഞിക്കണ്ണൻ അറിയുകപോലും ഇല്ലെന്ന് ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നിൽ അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ തന്നെ പിന്നീട് പറഞ്ഞിരുന്നു. ഹക്കിം 'അതിസമർത്ഥൻ' എന്നുമാത്രമാണ് കെ.പി കുഞ്ഞിക്കണ്ണൻ അതിനോട് അപ്പോൾ പ്രതികരിച്ചത്. മുസ്ലിം ലീഗിനെ പുകഴ്ത്തിയും കോൺഗ്രസ് ജില്ലാ നേതൃത്വത്തിനെ വിമർശിച്ചുമുള്ള രാജ്‌മോഹൻ ഉണ്ണിത്താന്റെ ഫേസ്ബുക്ക് ലൈവ് ആണ് ഇപ്പോൾ വിവാദമായത്. കാസർകോട്ടെ തന്റെ വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ എട്ടുകാലി മമ്മൂഞ്ഞികളാരും വരേണ്ടെന്നും വന്നാൽ തനിക്കും ചിലതുപറയേണ്ടിവരുമെന്നും പറഞ്ഞാൽ അത് അവർക്ക് വിഷമമുണ്ടാക്കുമെന്നാണ് ഉണ്ണിത്താന്റെ സാമൂഹ്യ മാധ്യമത്തിലൂടെയുള്ള ഭീഷണി.

കാസർകോട് പാർലമെന്റ് മണ്ഡലത്തിൽ താൻ വിജയിച്ചത് യു.ഡി.എഫും ഘടകകക്ഷികളും അഹോരാത്രം പണിയെടുത്തതു കൊണ്ടാണ്. യു.ഡി.എഫ് സ്ഥാനാർഥി എന്ന നിലയിൽ തന്നെ വിജയിപ്പിക്കേണ്ടത് കോൺഗ്രസിന്റെയും അനുബന്ധ സംഘടനകളുടെയും ഉത്തരവാദിത്തമാണ്. എന്നാൽ കോൺഗ്രസിനേക്കാൾ നന്നായി പ്രവർത്തിച്ചത് ലീഗാണ്. ചിലർ സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്റെ വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ വരുന്നുണ്ട്. അത് പാഴ് വേലയാണ്. ആരും എട്ടുകാലി മമ്മൂഞ്ഞിയാവാൻ ശ്രമിക്കേണ്ട. ശ്രമിച്ചാൽ അത്തരക്കാരുടെ ചരിത്രം പറയേണ്ടിവരും. അതിനാൽ സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ചെളിവാരിയെറിയൽ നിർത്തുന്നതാണ് നല്ലതെന്നും ഉണ്ണിത്താൻ ഓർമ്മിപ്പിക്കുന്നു.

30 വർഷത്തിന് ശേഷം മണ്ഡലത്തിൽ ചരിത്ര നേട്ടം ഉണ്ടാക്കിയപ്പോൾ അതിന്റെ 'ക്രെഡിറ്റ്' അവകാശപ്പെട്ട് ചിലർ രംഗത്തുവന്നതാണ് ഉണ്ണിത്താനെ ചൊടിപ്പിച്ചത്. സത്യപ്രതിജ്ഞക്ക് മുമ്പുള്ള വീഡിയോ പോസ്റ്റിന്റെ അവസാനഭാഗം. തന്നെ വിജയിപ്പിച്ചവർക്ക് നന്ദി പ്രകടിപ്പിക്കുന്നുവെന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്. രൂക്ഷമായ ഭാഷയിൽ കുറ്റപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന പോസ്റ്റ് ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിൽ നടുക്കമുണ്ടാക്കിയിരിക്കുകയാണ്. ആരെയും പേരെടുത്തു പറയുന്നില്ലെങ്കിലും മുന എങ്ങോട്ടാണെന്ന് വ്യക്തമാണെന്നാണ് പറയുന്നത്.