മുംബയ് : സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ മുംബയിൽ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചു എന്ന് ഒരു യുവതിയുടെ പരാതിയിലാണ് കേസ്. 33 കാരിയായ മുംബയ് സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുംബയ് ഓഷിവാര പൊലീസാണ് ജൂൺ 13ന് എഫ്.ഐ.ആർ രജിസ്റ്രർ ചെയ്തത്.

ബിനോയ് വിവാഹവാഗ്ദാനം നൽകി വർഷങ്ങളോളം പിഡിപ്പിച്ചെന്നും ആ ബന്ധത്തിൽ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും യുവതിയുടെ പരാതിയിലുണ്ട്.

2009 മുതൽ 2018 വരെ ബിനോയ് പീഡിപ്പിച്ചെന്നാണ് യുവതി പരാതിയിൽ പറയുന്നത്. ദുബായിൽ ഡാൻസ് ബാറിൽ യുവതി ജോലി ചെയ്യുമ്പോൾ ബിനോയ് അവിടെ സ്ഥിരം സന്ദർശകനായിരുന്നു. അവിടെ വച്ചാണ് യുവതി ബിനോയിയെ പരിചയപ്പെടുന്നതെന്ന് പരാതിയിൽ പറയുന്നു.

ജോലി ഉപേക്ഷിച്ചാൽ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു. 2009 നവംബറിൽ ഗർഭിണിയായി. തുടർന്ന് മുംബയിലേക്ക് തിരിച്ചുപോയി. 2010 ഫെബ്രുവരിയിൽ അന്ധേരി വെസ്റ്റിൽ ഫ്‌ളാറ്റ് വാടകക്കെടുത്ത് തന്നെ അവിടേക്ക് മാറ്റി. ഇതിനിടെ ബിനോയ് പതിവായി ദുബായിൽ നിന്നും വന്നുപോയിരുന്നു. എല്ലാ മാസവും പണവും അയച്ചിരുന്നു.

2015 ൽ ബിസിനസ് മോശമാണെന്നും ഇനി പണം നൽകുക പ്രയാസമാണെന്നും അറിയിച്ചു. വിളിച്ചാൽ ഒഴിഞ്ഞുമാറാൻ തുടങ്ങി. 2018 ലാണ് ബിനോയ് വിവാഹിതനാണെന്നും രണ്ട് കുട്ടികളുണ്ടെന്നും അറിയുന്നത്. ഇക്കാര്യം ചോദിച്ചപ്പോൾ ആദ്യം കൃത്യമായ മറുപടിയില്ലായിരുന്നു. പിന്നീട് ഭീഷണി തുടങ്ങിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബിനോയിക്കെതിരെ ഐ.പി.സി 376, 376(2), 420, 504, 506 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പരാതിയിൽ അന്വേഷണം ആരംഭിച്ചതായി ഓഷിവാര പൊലീസ് സ്റ്റേഷൻ സീനിയർ ഇൻസപെക്ടർ ശൈലേഷ് പസൽവാ‌ർ പറഞ്ഞു.

ലക്ഷ്യം ബ്ലാക്ക് മെയിൽ : ബിനോയ് കോടിയേരി

തനിക്കെതിരെ മുംബയിൽ പൊലീസിൽ യുവതി പരാതി നൽകിയത് ബ്ലാക്ക് മെയിൽ ചെയ്ത് പണം വാങ്ങാനാണെന്ന് ബിനോയ് കോടിയേരി പറഞ്ഞു. അഞ്ച് കോടി രൂപയാണ് യുവതി ആവശ്യപ്പെട്ടത്. യുവതിയെ അറിയാം. എന്നാൽ അവരുടെ ആരോപണങ്ങൾ ബിനോയ് നിഷേധിച്ചു. അഭിഭാഷകനുമായി സംസാരിച്ച ശേഷം കൂടുതൽ വിശദീകരണം നൽകാമെന്നും ബിനോയ് അറിയിച്ചു. യുവതിക്കെതിരെ താനും പരാതി നൽകിയിട്ടുണ്ട്. തനിക്കെതിരായ കേസ് നിയമപരമായി നേരിടുമെന്നും ബിനോയ് കോടിയേരി പറഞ്ഞു. .