24 പൊലീസ് സ്‌റ്റേഷനുകളിൽ കേസ്, ഇഷ്ടം പട്ടാപ്പകൽ വീട്ടിൽക്കയറി കക്കാൻ
കോട്ടയം: രാവിലെ ആറരയോടെ ഉണ്ണിക്കണ്ണൻ വീട്ടിൽ നിന്ന് ജോലിക്കിറങ്ങും. അതിന് മുന്പ് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യും. വീടുകൾക്ക് മുന്പിലൂടെ അങ്ങനെ നടക്കും. മുറ്റത്ത് ചെരുപ്പുണ്ടോയെന്ന് നോക്കും. ഇല്ലെങ്കിൽ കോളിംഗ് ബെൽ അടിക്കും. ആരെങ്കിലും പുറത്തുവന്നാൽ ഏതെങ്കിലും വീടിന്റെ വിലാസമോ വഴിയോ ചോദിക്കും. ആരും പുറത്തുവന്നില്ലെങ്കിൽ ജനൽ തുറന്ന് നോക്കും. വാതിലിന്റെ ലോക്ക് കണ്ടെത്തും. ലോക്കിന്റെ സ്ഥാനം തിരിച്ചറിയാൻ സാധിച്ചില്ലെങ്കിൽ, മൊബൈൽ ഫോണിൽ ലോക്കിന്റെ ചിത്രമെടുത്ത് പരിശോധിക്കും. തുടർന്ന് കമ്പ് ഉപയോഗിച്ച് ലോക്കിൽ കുടുക്കിട്ട് വാതിൽ തുറക്കും. ഉണ്ണിക്കണ്ണൻ ജോലിയുടെ 'സ്വഭാവം' ഇപ്പോൾ ഏതാണ്ട് മനസ്സിലായിക്കാണുമല്ലോ; മോഷണം.
പൂട്ടിക്കിടക്കുന്ന വീടുകളിൽ പകൽസമയത്ത് മാത്രം മോഷണം നടത്താനാണ് കൊട്ടാരക്കര കരീപ്ര ഇടയ്‌ക്കയിടം അഭിവിഹാറിൽ ഉണ്ണിക്കണ്ണൻ എന്ന എസ്.അഭിരാജിന് (26) ഇഷ്ടം. കൊട്ടാരക്കര, ചടയമംഗലം, പുനലൂർ, അടൂർ, പൂച്ചാക്കൽ, കുന്നത്തുനാട്, പിറവം, കോലഞ്ചേരി, ചോറ്റാനിക്കര, തടിയിട്ടപറമ്പ്, കുറുപ്പംപടി എന്നിങ്ങനെ 24 പൊലീസ് സ്‌റ്റേഷനുകളിൽ അഭിരാജിനെതിരെ കേസുണ്ട്. രണ്ടാഴ്ച മുമ്പ് നീണ്ടൂർ കോട്ടമുറി ഭാഗത്ത് വീടിന്റെ വാതിൽ തകർത്ത് 14 പവനും പതിനായിരം രൂപയും മോഷ്‌ടിച്ച കേസിലാണ് ഏറ്റുമാനൂർ സി.ഐ എസ്.മഞ്ജുലാൽ അറസ്റ്റ് ചെയ്തത്.
ചെങ്ങന്നൂർ അങ്ങാടിക്കൽ ഭാഗത്ത് ആളില്ലാത്ത വീട്ടിൽ നിന്ന് ആറു പവനും പണവും, തിരുവല്ല നന്നൂർ ഭാഗത്തെ വീട്ടിൽ നിന്ന് പത്തു പവനും 6500 രൂപയും, കോന്നി ചിറ്റൂർ മുക്കിലെ വീട്ടിൽ നിന്ന് 35,000 രൂപയും, ഉദയനാപുരത്തെ വീട്ടിൽ നിന്ന് 8000 രൂപയും മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രതി പൊലീസിനോടു സമ്മതിച്ചു. ഏപ്രിലിലാണ് ഇയാൾ മറ്റൊരു കേസിൽ ജാമ്യത്തിലിറങ്ങിയത്.
ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ എം.പി ബേബി, ആന്റി ഗുണ്ടാ സ്‌ക്വാഡ് എസ്.ഐ ടി.എസ് റെനീഷ്, സൈബർ സെല്ലിലെ മനോജ്, സ്‌ക്വാഡ് അംഗങ്ങളായ എസ്.അജിത്, വി.എസ് ഷിബുക്കുട്ടൻ, ഐ.സജികുമാർ, സജിമോൻ ഫിലിപ്പ്, പി.എൻ മനോജ് എന്നിവരുൾപ്പെട്ട പ്രത്യേക സംഘമാണ് പ്രതിയെ കുടുക്കിയത്.