പാലാ: ചഞ്ചൽ ലാഹിരി വാട്ടർ എസ്‌കേപ്പ് ജാലവിദ്യയ്ക്കിടെ മുങ്ങി മരിച്ചതിന്റെ ഓർമ്മകൾ പോലെതന്നെ ഉള്ളം പൊള്ളിക്കുന്ന അനുഭവമുള്ള ഒരു മജീഷ്യനുണ്ട് പാലായിൽ; വിമൽ ചക്രവർത്തി എന്ന 55കാരൻ. പന്ത്രണ്ടു വർഷം മുമ്പ് ഈരാറ്റുപേട്ടയിൽ നടത്തിയ ഫയർ എസ്‌കേപ്പ് ജാലവിദ്യയ്ക്കിടെ ദേഹമാസകലം പൊള്ളലേറ്റെങ്കിലും ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നു ഇദ്ദേഹം.
' എന്നെ പെട്ടിയിലാക്കി പൂട്ടി ക്രെയിൻ വഴി കച്ചിക്കൂനയ്ക്കുള്ളിലേക്ക് ഇറക്കി. എന്നാൽ പെട്ടിയിൽ നിന്നു രക്ഷപ്പെടും മുമ്പ് സഹായി തീയിട്ടു. ഉള്ളിൽ പുക നിറഞ്ഞു. രക്ഷപ്പെടാനുള്ള രഹസ്യ വാതിൽ കാണാനായില്ല. പുക നിറഞ്ഞ് ശ്വാസം മുട്ടി. വായിലിരുന്ന വിസിൽ അപകട സൂചകമായി നീട്ടിവിളിച്ചെങ്കിലും ആരവങ്ങൾക്കിടയിൽ ആരും കേട്ടില്ല. മരിക്കുമെന്നുറപ്പായി. സർവശക്തിയുമെടുത്ത് കത്തുന്ന കച്ചിക്കൂനയിൽ ഒന്നുകൂടി ആഞ്ഞു തള്ളി; ഭാഗ്യം, ഒരു ഭാഗത്ത് വിടവു കണ്ടു. എടുത്തു ചാടി. ഓടിക്കൂടിയ ആളുകൾ സന്തോഷം കൊണ്ട് എന്റെ കൈയിൽ പിടിച്ചു; തൊലിയും മാംസവും അടർന്ന് അവരുടെ കൈയിലിരുന്നു. വായിലിരുന്ന വിസിൽ ചുണ്ടോടു ചേർന്ന് ഉരുകിയമർന്നു. അപകടം മനസ്സിലാക്കിയ ആളുകൾ തയ്യാറാക്കി നിർത്തിയിരുന്ന ഫയർഫോഴ്‌സ് വാഹനത്തിൽ നിന്നും എന്റെ നേർക്ക് വെള്ളം ചീറ്റിച്ചു.പിന്നെയൊന്നും ഓർമ്മയില്ല. കണ്ണു തുറക്കുമ്പോൾ ആശുപത്രിക്കിടക്കയിലാണ്. ആ കിടപ്പ് 3 മാസത്തോളം നീണ്ടു. പിന്നീട് വീട്ടിലെത്തി രണ്ടു വർഷത്തോളം കിടപ്പും തുടർ ചികിത്സയും ...
2007ൽ ഫയർ എസ്‌കേപ്പിനിടെ ഉണ്ടായ ഈ സംഭവം വിമൽ ചക്രവർത്തി ജീവനുള്ളിടത്തോളം മറക്കില്ല. മുപ്പത് ശതമാനത്തോളം പൊള്ളലേറ്റു. മുഖത്തെ പാടുകൾ മാറാൻ വർഷങ്ങളെടുത്തു. കൈയിൽ പ്ലാസ്റ്റിക്ക് സർജറി വേണ്ടിവന്നു...
പ്രമുഖ മജീഷ്യരായ തോമസ് ചേന്നാടിന്റേയും സാമ്രാജിന്റേയും ശിഷ്യനായി രണ്ടു പതിറ്റാണ്ടു മുമ്പ് മായാജാല ലോകത്തേയ്ക്ക് കടന്നു വന്ന വിമൽ ചക്രവർത്തി മൂന്നാം വട്ടം ഫയർഎസ്‌കേപ്പ് നടത്തുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
'കച്ചിക്കൂനയിൽ ഇറക്കിയ പെട്ടിയിൽ നിന്നും രക്ഷപ്പെടുമ്പോൾ സഹായികൾക്ക് അടയാളമായി പുറമെ സ്ഥാപിച്ചിരുന്ന ഒരു ചുവന്ന റിബൺ ഞാൻ ഉള്ളിലേക്ക് വലിക്കുമായിരുന്നു. ഇരുട്ടായതിനാൽ ഇത് കാണാനാകാതെ വന്ന സഹായി തിടുക്കത്തിൽ തീയിട്ടതാണ് അപകടത്തിന് കാരണമായത്. സഹായികളുടെ പോലും ചെറിയൊരു പിഴവിൽ മജീഷ്യന്റെ ജീവൻ നഷ്ടപ്പെടാമെന്ന് ചൂണ്ടിക്കാണിക്കുകയായിരുന്നൂ വിമൽ.
അപകടം നടന്ന് അഞ്ചു വർഷത്തിനു ശേഷം വീണ്ടും മാന്ത്രിക വേദിയിലെത്തിയ ഇദ്ദേഹം 2015ൽ ഒരു ചാനലിന്റെ സാഹസിക പരിപാടിക്കായി വീണ്ടും ഫയർഎസ്‌കേപ്പ് ആക്ട് വിജയകരമായി അവതരിപ്പിച്ചു.
ബോർഡ്, ബാനർ എഴുത്ത് ആർട്ടിസ്റ്റ് കൂടിയായ വിമൽ ഇടുക്കി എന്ന വിമൽ ചക്രവർത്തി ഇന്ദ്രജാല രംഗത്ത് ഇപ്പോഴും സജീവമാണ്.
ഭാര്യ സിജി, നഴ്‌സായ മൂത്ത മകൾ ആഷ, എൻജിനീയറായ മകൻ അമൽ, കന്യാസ്ത്രീയായ ഇളയ മകൾ അലീന എന്നിവർ ഇപ്പോഴും വിമലിന്റെ മായാജാല യാത്രയ്ക്ക് അനുകൂല വിസിൽ മുഴക്കുന്നു ; സാഹസിക പ്രകടനം വേണ്ടെന്ന മുന്നറിയിപ്പോടെ .......