vaikom-road

തലയോലപ്പറമ്പ്: വൈക്കം റോഡ് റെയിൽവേ മേൽപ്പാലത്തിൽ വിള്ളലുകൾ വീണത് അപകടഭീഷണി ഉയർത്തുന്നു. മൂന്ന് വർഷം മുമ്പാണ് സതേൺ റെയിൽവേ പഴയ മേൽപ്പാലം പൊളിച്ച് കോടികൾ മുടക്കി പുതിയ മേൽപ്പാലം നിർമ്മിച്ചത്. എന്നാൽ നിർമ്മാണം പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്ന് കൊടുത്ത് മാസങ്ങൾക്കുള്ളിൽ തന്നെ ചിലയിടങ്ങളിൽ പൊട്ടലുകൾ രൂപപ്പെട്ടിരുന്നുവെങ്കിലും അധികൃതർ പ്രശ്‌നം പരിഹരിച്ചില്ല. എന്നാൽ മേൽപ്പാലം മുഴുവനും ഇപ്പോൾ വിള്ളലുകൾ മാത്രമാണുള്ളത്. മൂന്ന് പില്ലറുകളിലാണ് മേൽപ്പാലത്തിന്റെ കൂറ്റൻ ഇരുമ്പ് ഗേഡറുകൾ സ്ഥാപിച്ചിരിക്കുന്നത്. മഴക്കാലത്ത് കെട്ടി നിൽക്കുന്ന വെള്ളം വിടവുകളിലൂടെ ഇറങ്ങി കമ്പികൾ ദ്രവിച്ച് മേൽപ്പാലം അപകടാവസ്ഥയിലാകുമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു. നിർമ്മാണത്തിലെ അപാകതയാണ് ചുരുങ്ങിയ നാളുകൾക്കുള്ളിൽ വിള്ളലുകൾ രൂപപ്പെടാൻ കാരണമായതെന്നാണ് ആക്ഷേപം. കോട്ടയം - എറണാകുളം ജില്ലകളിലെ ഏറ്റവും കൂടുതൽ വാഹനങ്ങൾ കടന്ന് പോകുന്ന റയിൽവേ മേൽപ്പാലങ്ങളിൽ ഒന്നാണ് വൈക്കം റോഡ് മേൽപ്പാലം. അത് കൊണ്ടു തന്നെ അപകട സാദ്ധ്യതയും ഏറെയാണെന്നും ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ ഉടൻ മേൽപ്പാലം പരിശോധന നടത്തി അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആവശ്യം ശക്തമാണ്.