കോട്ടയം : നഗര, ഗ്രാമീണ മേഖലകൾക്ക് തുല്യപ്രാധാന്യം നൽകി നടപ്പിലാക്കുന്ന തിരുവല്ല, ചങ്ങനാശേരി നഗരശുദ്ധജല പദ്ധതി അടുത്ത മാർച്ചിൽ നാടിന് സമർപ്പിക്കും. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കുന്ന പദ്ധതിക്ക് 58കോടിയുടെ ചെലവ് പ്രതീക്ഷിക്കുന്നു.
തിരുവല്ല, ചങ്ങനാശ്ശേരി നഗരങ്ങൾക്ക് പുറമേ പത്തനംതിട്ട ജില്ലയിലെ തിരുവൻവണ്ടൂർ, കുറ്റൂർ പഞ്ചായത്തുകളെ ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തിയാക്കുക. നിർദ്ദിഷ്ട പദ്ധതിയെക്കുറിച്ച് മാത്യു.ടി.തോമസ് എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് ലഭിച്ച മന്ത്രിയുടെ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പദ്ധതിക്ക് 5 പാക്കേജുകൾ
അഞ്ചു പാക്കേജുകളായിട്ടാണ് ജലവിഭവ വകുപ്പ് പദ്ധതി വിഭാവനം ചെയ്യുന്നത്. കല്ലിശേരിയിൽ പ്രതിദിനം 10 ദശലക്ഷത്തിന്റെ ജലശുദ്ധീകരണശാലയുടെ നിർമ്മാണവും 25 ദശലക്ഷത്തിന്റെ ജലശുദ്ധീകരണ ശാലയുടെ നവീകരണവുമാണ് ഒന്നാം പാക്കേജിലുള്ളത്. കല്ലിശ്ശേരി, തിരുമൂലപുരം, തിരുവല്ല പമ്പ് ഹൗസുകളിലേക്കുള്ള റോവാട്ടർ പമ്പുസെറ്റുകളും ക്ലിയർ വാട്ടർ പമ്പുസെറ്റുകളും ഇക്കൂട്ടത്തിൽ സ്ഥാപിക്കും.
തിരുമൂലപുരത്ത് 15ലക്ഷം ലിറ്റർ ശേഷിയുള്ള ഉന്നതതല സംഭരണി, രണ്ടുലക്ഷം ലിറ്റർ പമ്പ്, തിരുവല്ലയിൽ 22ലക്ഷം ലിറ്ററിന്റെ ഉന്നതതല സംഭരണി, തിരുമൂലപുരം പമ്പിലേക്കും ടാങ്കിലേക്കുമുള്ള ട്രാൻസ്മിഷൻ മെയിനുകൾ, തിരുമൂലപുരം ടാങ്കിൽ നിന്നുള്ള വിതരണം. തിരുവല്ലയിലെ ഓഫീസ് കോംപ്ലക്‌സിന്റെ നിർമ്മാണം, കുറ്റപ്പുഴ പ്രദേശത്തെ വിതരണം, സോളാർ പാനലുകൾ സ്ഥാപിക്കൽ എന്നിവയാണ് രണ്ടാം പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
തിരുവൻവണ്ടൂർ, കുറ്റൂർ പഞ്ചായത്തുകളിലെ 15 ലക്ഷം ലിറ്റർ വീതമുള്ള ടാങ്കുകളുടെ നിർമ്മാണവും ഈ ഭാഗങ്ങളിലെക്കുള്ള ജലവിതരണവും മൂന്നാം പാക്കേജിൽ നടപ്പാക്കും. കുട്ടനാട് ജലശുദ്ധീകരണ ശാലയുടെ കറ്റോട് പമ്പ്ഹൗസിലെ ട്രാൻസ്‌ഫോമർ, തിരുവല്ല പമ്പിംഗ് സ്റ്റേഷൻ, കല്ലിശ്ശേരി ട്രാൻസ്‌ഫോമർ എന്നിവയുടെ നവീകരണം നാലാംഘട്ടത്തിൽ പൂർത്തിയാകും. കല്ലിശ്ശേരി, തിരുവല്ല ജലശുദ്ധീകരണ ശാലകളുടെ പ്രത്യേക ഇലക്ട്രിക് ലൈനുകൾ സ്ഥാപിക്കലാണ് അവസാനഘട്ടത്തിൽ നടപ്പാക്കുകയെന്നും അധികൃതർ അറിയിച്ചു.