പാലാ : നഗരസഭ ജീവനക്കാരുടെ അലംഭാവം കാരണം സെക്യൂരിറ്റി തുകയ്ക്കായി ആൾ കേരള ബിൽഡിംഗ്‌സ് ഓണേഴ്‌സ് അസോസിയേഷൻ ജീവനക്കാരൻ ഓഫീസ് പടികൾ കയറിയങ്ങിയത് 45 ദിവസം ! സംഭവം വിവാദമായതോടെ ചെയർപേഴ്സൺ നേരിട്ട് ഇടപെട്ട് പണം തിരികെ നൽകി. സംഭവം ഇങ്ങനെ : ആൾ കേരള ബിൽഡിംഗ്‌സ് ഓണേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ മേയ് 12 ന് കെ.എം മാണി അനുസ്മരണത്തിനായി നഗരസഭ ടൗൺ ഹാൾ ബുക്ക് ചെയ്തിരുന്നു. വാടകയ്ക്ക് പുറമെ 5000 രൂപ സെക്യൂരിറ്റിത്തുകയായി നഗരസഭയിൽ അടച്ചു. പരിപാടിയുടെ അടുത്തദിവസം സെക്യൂരിറ്റി തുക മടക്കിനൽകണമെന്നാണ് ചട്ടം.
മേയ് 13 ന് സെക്യൂരിറ്റി തുക തിരികെ വാങ്ങാൻ നഗരസഭാ ഓഫീസിൽ എത്തിയയാളെ വിവിധ കാരണങ്ങൾ പറഞ്ഞ് ഉദ്യോഗസ്ഥർ മടക്കിയയച്ചു. ഈ നിലപാട് പല തവണ ആവർത്തിച്ചതോടെ ജൂൺ 27ന് ആൾ കേരള ബിൽഡിംഗ്‌സ് ഓണേഴ്‌സ് അസോസിയേഷൻ പ്രതിനിധി നേരിട്ട് ഓഫീസിൽ എത്തി. പരിഹാസമായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. ഇതോടെയാണ് ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകാൻ അസോസിയേഷൻ തീരുമാനിച്ചത്. ഇതിനിടെ സംഭവമറിഞ്ഞ ചെയർപേഴ്‌സൺ ബിജി ജോജോ പ്രശ്‌നത്തിൽ ഇടപെടുകയും ഇന്നലെ പണം നൽകാൻ ഉദ്യോഗസ്ഥർ തയ്യാറാകുകയുമായിരുന്നു. കെ.എം മാണി അനുസ്മരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദം കേരള കോൺഗ്രസ് (എം) നേതൃത്വം കൊടുക്കുന്ന നഗരസഭ ഭരണസമിതിയിൽ കടുത്ത അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്.
വിവാദങ്ങൾക്ക് അവസാനമില്ല
സ്ഥലംമാറിപ്പോയ നഗരസഭ സെക്രട്ടറിക്ക് നൽകിയ ഉപഹാരം മടക്കിവാങ്ങിയതുമായി ബന്ധപ്പെട്ട വിവാദം കെട്ടടങ്ങും മുമ്പാണ് പുതിയ സംഭവം. ഭരണപക്ഷത്തെ ശക്തമായ ചേരിപ്പോര് പല വിഷയങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. ഭരണപക്ഷ കൗൺസിലർമാരാകട്ടെ രണ്ട് തട്ടിലുമാണ്. ചെയർപേഴ്‌സൺ, വൈസ് ചെയർമാൻ ഗ്രൂപ്പുകൾ നേർക്കുനേർ പോരാട്ടത്തിലാണ്. ഈ ചേരിപ്പോര് നിർണായക വിഷയങ്ങളിൽ തീരുമാനം വൈകാനും കാരണമാകുന്നുണ്ടെന്നാണ് ആക്ഷേപം.