ലക്‌നൗ: ഉത്തർപ്രദേശിൽ രണ്ട് സമാജ്‌വാദി പാർട്ടി നേതാക്കൾ വെടിയേറ്റ് മരിച്ചു. സമാജ്‌വാദി പാർട്ടി നേതാവ് ലാൽജി യാദവ്(41) കഴിഞ്ഞ ദിവസം രാവിലെ ജൗൻപുർ ജില്ലയിലെ ഖവാജ സാരായിലെ സിദ്ദിഖേപൂരിൽ വച്ചാണ് കൊല്ലപ്പെട്ടത്. എസ്.യു.വി കാറിൽ സഞ്ചരിക്കുകയായിരുന്ന അദ്ദേഹത്തെ മോട്ടോർ സെെക്കിളിൽ വന്ന സംഘം ആക്രമിക്കുകയായിരുന്നു. രാഷ്ട്രീയ വൈരാഗ്യമല്ല കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.
പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം, വ്യക്തിപരമായ ശത്രുതയാണ് കൊലപാതകത്തിന് കാരണമെന്നും രാഷ്ട്രീയ കൊലയല്ലെന്നും ജില്ലാ പൊലീസ് സൂപ്രണ്ട് ആഷിഷ് തിവാരി പറഞ്ഞു. കൊല്ലപ്പെട്ട യാദവിനെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ട്.
ഇതിനു സമാനമായ കൊലപാതകമാണ് ഗൗതം ബുദ്ധ നഗർ ജില്ലയിൽ നടന്നത്. ഗൗതം ബുദ്ധ നഗർ ജില്ലയിലാണ് സമാജ്‌വാദി പാർട്ടി ദാദ്രി മണ്ഡലം പ്രസിഡന്റ് രാമേതക് കതാരിയയാണ് കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘമാണ് രമേതകിനെതിരെ വെടിയുതിർത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ജില്ലാ സീനിയർ സൂപ്രണ്ട് വെെഭവ് കൃഷ്ണ വ്യക്തമാക്കി. വ്യക്തി വെെരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.