തിരുവനന്തപുരം: ഷർട്ട് മാറ്റുന്നത് പോലെ മുഖ്യമന്ത്രിയുടെ ശൈലി മാറ്റാനാവില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തിരഞ്ഞെടുപ്പു തോൽവിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിന്റെ ശൈലി മാറ്റണമെന്ന് വാശി പിടിക്കുന്നത് മാദ്ധ്യമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ‘ഇനി പിണറായി വിജയൻ ശൈലി മാറ്റിയെന്നിരിക്കട്ടെ, പോയ വോട്ട് തിരിച്ചുവരുമോ?’ എന്നും കാനം ചോദിച്ചു.
ശബരിമല യുവതീ പ്രവേശന വിഷയത്തിൽ എൽ.ഡി.എഫ് സ്വീകരിച്ച നിലപാടല്ല തോൽവിക്കു കാരണമായതെന്നും സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ നിന്ന് സർക്കാർ പിന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ സി.പി.ഐയുടെ വോട്ടുകളിൽ കാര്യമായ കുറവുണ്ടായിട്ടില്ലെന്നും കാനം കൂട്ടിച്ചേർത്തു.
വർഗീയ ശക്തികൾക്ക് വിധേയമായി പഞ്ചപുച്ഛമടക്കി നിൽക്കുന്നവരെയാണ് തനിക്ക് ധാർഷ്ട്യം ആണെന്ന് ആരോപിക്കുന്നവർക്ക് ആവശ്യം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വർഗീയതക്കെതിരായ പ്രതിരോധത്തിൽ മുന്നിൽ നിൽക്കുമെന്നും അത് ധാർഷ്ട്യമാണെങ്കിൽ ഇനിയുമത് തുടരുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.