ന്യൂഡൽഹി: അമേരിക്കയുടെ വ്യാപാര മുൻഗണനാ പട്ടികയിൽ (ജനറലൈസ്ഡ് സിസ്‌റ്റം ഒഫ് പ്രിഫറൻസസ് - ജി.എസ്.പി) നിന്ന് ഡൊണാൾഡ് ട്രംപ് ഭരണകൂടം ഇന്ത്യയെ പുറത്താക്കി. ജൂൺ അഞ്ചിന് തീരുമാനം പ്രാബല്യത്തിൽ വരും. ഇതോടെ, ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന എല്ലാ ഉത്‌പന്നങ്ങളും ഇനി നികുതി വിധേയമാകും. അമേരിക്കയിൽ നിന്ന് ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന ഉത്‌പന്നങ്ങൾക്ക് ആനുകൂല്യമൊന്നും കിട്ടുന്നില്ലെന്ന് വിമർശിച്ചാണ് ട്രംപിന്റെ നടപടി.
ജി.എസ്.പിയിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കുമെന്ന് മാർച്ച് നാലിന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു. തുടർന്ന്, 60 ദിവസത്തെ നോട്ടീസ് പിരീഡും ഇന്ത്യയ്ക്ക് അനുവദിച്ചു. നോട്ടീസ് കാലാവധി മേയ് മൂന്നിന് അവസാനിച്ചെങ്കിലും പുറത്താക്കൽ അമേരിക്ക വൈകിപ്പിക്കുകയായിരുന്നു. ഇന്നലെ, ഇന്ത്യയ്ക്ക് പുറമേ ടർക്കിയെയും പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 2017ൽ നികുതിയില്ലാതെ 170 കോടി ഡോളറിന്റെ ഉത്‌പന്നങ്ങൾ ടർക്കിയിൽ നിന്ന് അമേരിക്കയിൽ എത്തിയിരുന്നു.
ടർക്കി ഇപ്പോൾ വികസിത രാജ്യമാണെന്നും ഇളവ് ആവശ്യമില്ലെന്നുമാണ് അമേരിക്കൻ വാദം. വികസ്വര രാജ്യങ്ങൾക്ക് വ്യാപാരത്തിലൂടെ സാമ്പത്തിക പുരോഗതി ഉറപ്പാക്കാനായി 1976ലാണ് അമേരിക്ക ജി.എസ്.പി ആവിഷ്‌കരിച്ചത്. ഇന്ത്യയും ചൈനയും ടർക്കിയുമടക്കം ഒട്ടേറെ രാജ്യങ്ങൾ ഇതിന്റെ ഗുണഭോക്താക്കളായിരുന്നു. നികുതിയില്ലാതെ നിശ്‌ചിത ഉത്‌പന്നങ്ങൾ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാൻ അനുവദിക്കുന്ന ചട്ടമാണിത്.
അമേരിക്കയ്ക്ക് മറ്റു രാജ്യങ്ങളുമായുള്ള വ്യാപാരക്കമ്മി കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ്, ജി.എസ്.പി പൊളിച്ചടുക്കാനുള്ള ട്രംപിന്റെ തീരുമാനം. ഇന്ത്യയുമായി 2017-18ലെ കണക്കനുസരിച്ച് 2,130 കോടി ഡോളറിന്റെ വ്യാപാരക്കമ്മി അമേരിക്കയ്ക്കുണ്ട്. ചൈനയിൽ നിന്ന് അമേരിക്കയിൽ ഇറക്കുമതി ചെയ്യുന്ന 20,000 കോടി ഡോളർ മൂല്യം വരുന്ന ഉത്‌പന്നങ്ങൾക്ക് നികുതി നിലവിലെ പത്തു ശതമാനത്തിൽ നിന്ന് 25 ശതമാനമായി കൂട്ടിയിരുന്നു.
സഹകരണം
തുടരുമെന്ന് ഇന്ത്യ
ജി.എസ്.പിയിൽ നിന്ന് പുറത്തായെങ്കിലും ഏറ്റവും വലിയ വ്യാപാര പങ്കാളിയെന്ന നിലയിൽ അമേരിക്കയുമായി തുടർന്നും സഹകരിക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. പുറത്താക്കൽ ദൗർഭാഗ്യകരമാണ്. ജി.എസ്.പി വിഷയത്തിന് പരിഹാരമായി ഇന്ത്യയൊരു നിർദേശം അവതരിപ്പിച്ചെങ്കിലും അമേരിക്ക പരിഗണിച്ചില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
$560 കോടി
ജി.എസ്.പി ആനുകൂല്യവുമായി, നികുതിയില്ലാതെ 560 കോടി ഡോളർ മൂല്യമുള്ള 1,900 ഉത്‌പന്നങ്ങളാണ് 2017-18ൽ ഇന്ത്യ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്‌തത്. ജി.എസ്.പി പ്രകാരം മൊത്തം 3,700 ഉത്‌പന്നങ്ങൾക്കാണ് അമേരിക്ക നികുതി ഒഴിവാക്കായിരിക്കുന്നത്. അതിൽ മുന്തിയപങ്കും ഇന്ത്യയിൽ നിന്നാണ്.
$4,790 കോടി
അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ മൊത്തം കയറ്റുമതി 2017-18 പ്രകാരം 4,790 കോടി ഡോളർ.
$2,660 കോടി
അമേരിക്കയിൽ നിന്ന് 2017-18ൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ടത് 2,660 കോടി ഡോളറിന്റെ ഉത്‌പന്നങ്ങൾ.
$26 കോടി
ജി.എസ്.പിയിൽ നിന്ന് പുറത്താക്കപ്പെട്ടതോടെ, അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ 26 കോടി ഡോളറിന്റെ നികുതിബാദ്ധ്യത ഇനി കയറ്റുമതിക്കാർ നേരിടുമെന്നാണ് ഫെഡറേഷൻ ഒഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷന്റെ വിലയിരുത്തൽ.
15.8%
ചൈന കഴിഞ്ഞാൽ, ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയാണ് അമേരിക്ക. 15.8 ശതമാനമാണ് അമേരിക്കയുടെ പങ്ക്.
''ഒട്ടേറെ ഇന്ത്യൻ ഉത്‌പന്നങ്ങൾക്ക് ഞങ്ങൾ നികുതി ഒഴിവാക്കി. പലവട്ടം ചർച്ച ചെയ്‌തിട്ടും ഇതേ പരിഗണന ഇന്ത്യ അമേരിക്കൻ ഉത്‌പന്നങ്ങൾക്ക് നൽകിയില്ല. അതുകൊണ്ടാണ്, ജി.എസ്.പിയിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കുന്നത്"",
ഡൊണാൾഡ് ട്രംപ്,
പ്രസിഡന്റ്, അമേരിക്ക