ബ്രിസ്റ്രോൾ: ലോകകപ്പിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ആസ്ട്രേലിയ 7 വിക്കറ്രിന് അഫ്ഗാനിസ്ഥാനെ കീഴടക്കി. ആദ്യം ബാറ്റ്ചെയ്ത അഫ്ഗാനിസ്ഥാൻ 38.2 ഓവറിൽ 207 റൺസിന് ആൾഔട്ടായി. മറുപടിക്കിറങ്ങിയ നിലവിലെ ചാമ്പ്യൻമാർ 34.5 ഓവറിൽ വിജയ ലക്ഷ്യത്തിലെത്തുകയായിരുന്നു ( 209/3 ). 89 റൺസുമായി പുറത്താകാതെ നിന്ന ഡേവിഡ് വാർണറാണ് ഓസീസിനെ പ്രശ്നങ്ങളില്ലാതെ വിജയലക്ഷ്യത്തിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്. ക്യാപ്ടൻ ആരോൺ ഫിഞ്ചും (66) അർദ്ധ സെഞ്ച്വറി നേടി. ഇരുവരും ഒന്നാം വിക്കറ്റിൽ പടുത്തുയർത്തിയ 96 റൺസിന്റെ കൂട്ടാണ് ഓസീസ് ഇന്നിംഗ്സിന്റെ നട്ടെല്ലായത്. ഫിഞ്ചിനെ നയിബ് ഉർ റഹ്മാന്റെ കൈയിൽ എത്തിച്ച് ഗുൽബദിൻ നയിബാണ് കൂട്ടുകെട്ട് പൊട്ടിച്ചത്. ഖ്വാജ (15), സ്മിത്ത് (18) എന്നിവരാണ് പുറത്തായ മറ്റ് ഓസീസ് ബാറ്ര്‌സ്മാൻമാർ. മാക്സ്‌വെൽ (4) ഫോറടിച്ചാണ് ഓസീസിന്റെ വിജയറൺസ് നേടിയത്.
നേരത്തേ ടോസ്‌നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ അഫ്ഗാന്റെ ഓപ്പണർമാരായ മുഹമ്മദുള്ള ഷെഹസാദും (0) ഹസ്രത്തുള്ള സസായിയും (0) ടീം സ്കോർ 5ൽ എത്തിയപ്പോൾ തന്നെ പവലിയനിൽ തിരിച്ചെത്തി. ഷെഹസാദിനെ സ്റ്രാർക്കും സസായിയെ കുമ്മിൻസുമാണ് പുറത്താക്കിയത്.
അർദ്ധ സെഞ്ച്വറി നേടിയ നജീബുള്ള സദ്രാനാണ് (51) അവരുടെ ടോപ്സ്കോറർ. റഹ്മത്ത് ഷാ (43), നായകൻ ഗുൽബദീൻ നയിബ് (31), റാഷിദ് ഖാൻ (27) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ആസ്ട്രേലിയയ്ക്കായി കുമ്മിൻസും സാംപയും 3 വിക്കറ്റ് വീതം വീഴ്ത്തി. സ്റ്റോയിനിസ് രണ്ട് വിക്കറ്റ് നേടി.