കൊച്ചി: വയലിനിസ്‌റ്റ് ബാലഭാസ്‌ക്കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട് സ്വർണ്ണക്കടത്ത് കേസിലെ പ്രതി പ്രകാശ് തമ്പിയുടെ മൊഴി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തും. ഇയാൾക്ക് ബാലഭാസ്‌ക്കറുമായി ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുകൾ അപകടവുമായി ബന്ധമുണ്ടോയെന്നാണ് സംഘം അന്വേഷിക്കുന്നത്. സ്വർണക്കടത്ത് കേസിൽ റിമാൻഡിൽ കഴിയുന്ന പ്രകാശ് തമ്പിയെ കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് സംഘം ഒരുങ്ങുന്നത്. ഇതിനായി ഉടൻ തന്നെ കോടതിയെ സമീപിക്കും.
ബാലഭാസ്കറിന്റെ സംഗീതപരിപാടികളുടെ കോ-ഓർഡിനേറ്ററായിരുന്ന പ്രകാശ് തമ്പിയും ബാലുവിന്റെ കാർ ഡ്രൈവർ അർജ്ജുന്റെ സുഹൃത്ത് വിഷ്‌ണുവും സ്വർണക്കടത്തിൽ പ്രതികളായതോടെയാണ് അപകടത്തിനു പിന്നിലെ ദുരൂഹത നീക്കാൻ ക്രൈംബ്രാഞ്ച് നീക്കംതുടങ്ങിയത്. അർജുനെയും അപകടത്തിന്റെ ദൃക്സാക്ഷികളെയും ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യംചെയ്യും. സ്വർണക്കടത്ത് അന്വേഷിക്കുന്ന ഡി.ആർ.ഐയിൽ നിന്ന് പ്രതികളുടെ വിവരങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു.
പ്രകാശ് തമ്പിയെ ഡി.ആർ.ഐ അറസ്റ്റ് ചെയ്തെങ്കിലും വിഷ്‌ണു ഒളിവിലാണ്. ബാലഭാസ്കറിന്റെ മരണത്തിനു പിന്നിൽ സാമ്പത്തിക ഇടപാടുകളാണോയെന്ന് സംശയമുണ്ടെന്ന് പിതാവ് സി.കെ. ഉണ്ണി പരാതി നൽകിയതിനെത്തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. പ്രകാശ് തമ്പി ബാലഭാസ്‌കറിന്റെ സംഗീത പരിപാടികളുടെ സംഘാടകനായിരുന്നു. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ കാന്റീൻ നടത്തിയിരുന്ന ഇയാൾ അവിടെവച്ചാണ് ബാലഭാസ്‌കറുമായി പരിചയത്തിലായത്. കോളേജ് കാലം മുതൽ ബാലഭാസ്‌കറിന്റെ സുഹൃത്താണ് വിഷ്ണു. അപകടസമയത്ത് കാറിലുണ്ടായിരുന്ന ഡ്രൈവർ അർജുനെ ബാലുവിനൊപ്പം അയച്ചത് വിഷ്‌ണുവായിരുന്നു.
ബാലഭാസ്‌കറിന്റെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത് വിഷ്ണുവാണെന്നാണ് സൂചന. വിഷ്ണു സ്ഥിരമായി വിദേശ യാത്രകൾ നടത്തിയിരുന്നതിന്റെ തെളിവ് ഡി.ആർ.ഐ ക്രൈംബ്രാഞ്ചിന് കൈമാറി. അതേസമയം, ബാലു മരിച്ച ശേഷം കഴിഞ്ഞ നവംബർ മുതലാണ് പ്രകാശ് വിദേശത്തേക്ക് പോയിത്തുടങ്ങിയതെന്നാണ് രേഖകൾ.
ബാലഭാസ്‌കറിന്റെ വീട്ടിൽ സ്ഥിരം സന്ദർശകരായിരുന്ന ഇരുവരും മരണത്തിനു ശേഷം വന്നിട്ടില്ലെന്ന് പിതാവ് കെ.സി. ഉണ്ണി പറഞ്ഞു. പിന്നീട് ഫോണിൽ പോലും ഇവർ ബന്ധപ്പെട്ടില്ല. ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ബന്ധുക്കളെക്കാൾ കൂടുതൽ അറിയാവുന്നതും ഇവർക്കായിരുന്നു.