കൊച്ചി: ബി.ജെ.പി-സംഘപരിവാർ പ്രവർത്തകരുടെ സൈബർ ആക്രമണത്തിന് മറുപടിയുമായി നടൻ വിനായകൻ രംഗത്തെത്തി. ബി.ജെ.പിയുടെ കേരളത്തിലെ പരാജയം സംബന്ധിച്ച് വിനായകൻ നടത്തിയ പ്രസ്താവന ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി മുന്നോട്ടു വെച്ച ആശയം കേരളത്തിലെ ജനത തള്ളിക്കളഞ്ഞതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞതിനാണ് വിനായകന് നേരെ സൈബർ ആക്രമണമുണ്ടായത്.
പ്രധാനമായും ബി.ജെ.പി അനുഭാവികളാണ് വിനായകന് എതിരെ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ വ്യാപകമായി സൈബർ ആക്രമണം നടത്തിയത്. എന്നാൽ, ഇത്തരം സൈബർ ആക്രമണത്തിന് പരോക്ഷമായി മറുപടി നൽകിയിരിക്കുകയാണ് വിനായകൻ.
തനിക്കു നേരെ ജാതീയമായും വംശീയമായും തെറിവിളിച്ചും ആക്രമണം നടത്തിയ സംഘപരിവാറുകാർക്ക് രണ്ട് ചിത്രങ്ങൾ കൊണ്ടാണ് വിനായകൻ മറുപടി നൽകിയിരിക്കുന്നത്. തന്റെ പേജിന്റെ പ്രോഫൈൽ ചിത്രവും കവർ ഫോട്ടോയും മാറ്റിയാണ് വിനായകന്റെ പ്രതികരണം. പ്രോഫൈൽ ചിത്രം കാളിയും, കവർ ഫോട്ടോ അയ്യപ്പനുമാണ് ഇപ്പോൾ. രണ്ടേമുക്കാൽ ലക്ഷത്തോളം ലൈക്കുകളാണ് വിനായകന്റെ പേജിനുള്ളത്.
"കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം തന്നെ ഞെട്ടിച്ചു. ഞാൻ ഇടതുപക്ഷ സഹയാത്രികനാണ്. എന്താണ് സംഭവിച്ചതെന്ന് ജനങ്ങൾ ചിന്തിക്കേണ്ടിയിരിക്കുന്നു. മറ്റുള്ള സ്ഥലങ്ങളിൽ നമുക്ക് പറയാൻ പറ്റില്ല. പല കാരണങ്ങളുണ്ട്. കേരളത്തിൽ എന്താണ് സംഭവിച്ചതെന്ന് കേരളത്തിലെ ജനങ്ങൾ ചിന്തിക്കുന്നത് വളരെ നല്ലതാണ്. അല്ലെങ്കിൽ രണ്ടുപേരും ഒന്നായി മാറും"- എന്നാണ് വിനായകൻ പറഞ്ഞത്.