-nipah

കൊച്ചി: എറണാകുളത്തെ ആശുപത്രിയിൽ നിന്നും നിപ വൈറസ് സ്ഥിരീകരിച്ചു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. പനി ബാധിച്ച് ആശുപത്രിയിലെത്തുന്ന രോഗികളിൽ നിപയുടെ ലക്ഷണം ഉണ്ടെന്നു തോന്നിയാൽ അത് സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ നടത്തുന്നത് നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണെന്നും അദ്ദേഹം അറിയിച്ചു.

പരിശോധനയുടെ അടിസ്ഥാനത്തിൽ രോഗം സ്ഥിരീകരിക്കപ്പെട്ടാൽ ഇത് സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് ജില്ലാ ഭരണകൂടം നൽകുന്നതും മുൻകരുതലുകൾ സ്വീകരിക്കുന്നതുമാണെന്നു കളക്ടർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ജനങ്ങൾക്കിടയിൽ ആശങ്കയും ഭീതിയും പരത്തുന്നതിൽ നിന്നും ബന്ധപ്പെട്ടവർ വിട്ടുനിൽക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു

അതേസമയം,​ മസ്‌തിഷ‌്കജ്വരം ബാധിച്ച‌് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിക്ക‌് നിപ വൈറസ‌് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന‌് ആശുപത്രി അധികൃതർ വ്യക്തമാക്കി. രോഗബാധ കൃത്യമായി കണ്ടെത്താൻ കഴിയാത്തതിനാൽ കൂടുതൽ പരിശോധനക്ക‌് സാമ്പിൾ ശേഖരിച്ചു. സോഷ്യൽ മീഡിയ വഴിയും ചില ഓൺലൈൻ മാദ്ധ്യമങ്ങൾ വഴിയും നിപ സ്ഥിരീകരിച്ചെന്ന്‌ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്‌ ആശുപത്രി അധികൃതർ വിശദീകരണം നൽകിയത്.