k-k-shailaja

കോട്ടയം: കാൻസർ സ്ഥിരീകരിക്കാത്ത രോഗിക്ക് കീമോ നൽകിയ സംഭവത്തിൽ അന്വേഷണത്തിന് ആരോഗ്യമന്ത്രി കെ.കെ ഷെെലജ ഉത്തരവിട്ടു. കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അന്വേഷിക്കും. മെഡിക്കല്‍ കോളജ് ലാബിലും ആർ.സി.സിയിലും നടത്തിയ പരിശോധനയിൽ രോഗിക്ക് കാൻസർ ഇല്ലെന്ന് തെളിഞ്ഞിരുന്നു. കുടശനാട് സ്വദേശിനി രജനിക്കാണ് കീമോ ചെയ്‌തത്. കാൻസറില്ലാതെ കാൻസറിന്റെ ചികിൽസയും മരുന്നുകളും ഏറ്റുവാങ്ങിയതിന്റെ അനന്തരഫലങ്ങൾ രജനിയുടെ ശരീരത്തിലേറ്രിട്ടുണ്ട്. ഒറ്റ‌ത്തവണമാത്രം ചെയ്ത കീമോതെറാപ്പിക്ക് പിന്നാലെ മുടിയെല്ലാം നഷ്ടപ്പെട്ടു.

ശരീരമാസകലം കരുവാളിപ്പും അസ്വസ്ഥകളുമാണ്. മാറിടത്തിലെ ഇല്ലാത്ത കാൻസറിന്റെ പേരിൽ കോട്ടയം മെഡിക്കൽ കോളജിലാണ് ചികിത്സ നടത്തിയത്. മാറിടത്തിൽ കണ്ടെത്തിയ മുഴ കാൻസറാണെന്ന സംശയത്തെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയെട്ടിനാണ് രജനി കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസ തേടിയത്. പരിശോധനയ്ക്കായി ശേഖരിച്ച സാംപിളുകളിൽ ഒരെണ്ണം മെഡിക്കൽ കോളജ് പതോളജി ലാബിലും ഒരെണ്ണം സ്വകാര്യ ലാബിലേക്കും നൽകി. ഒരാഴ്ചക്കുള്ളിൽ ലഭിച്ച, കാൻസറുണ്ടെന്ന, സ്വകാര്യലാബിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ ഡോക്ടർമാർ ചികിൽസ ആരംഭിക്കുകയും കീമോതെറാപ്പിക്ക് നിർദേശിക്കുകയും ചെയ്യുകയായിരുന്നു.

ആദ്യ കീമോതെറാപ്പിക്കുശേഷമാണ് കാൻസറില്ലെന്ന പതോളജി ലാബിലെ പരിശോധനാ ഫലം ലഭിച്ചത്. വീഴ്ച ബോധ്യപ്പെട്ടതോടെ സ്വകാര്യലാബിൽ നൽകിയ സാംപിളും ഡോക്ടർമാരുടെ നിർദേശപ്രകാരം തിരികെ വാങ്ങി പതോളജി ലാബിൽ പരിശോധിച്ചെങ്കിലും കാൻസർ കണ്ടെത്താനായില്ല. ഇതോടെ സാംപിളുകൾ തിരുവനന്തപുരം ആർ.സി.സിയിൽ എത്തിച്ചും പരിശോധന നടത്തിയിരുന്നു.