mamata-banerjee

ന്യൂഡൽഹി: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ പുത്തൻ പ്രതിഷേധ തന്ത്രവുമായി ബി.ജെ.പി. ജയ്ശ്രീറാം എന്നെഴുതിയ പത്തുലക്ഷം പോസ്റ്റ് കാർഡ‌ുകൾ മമത ബാനർജിക്ക് അയച്ചാണ് ബി.ജെ.പിയുടെ പ്രതിഷേധം.ഇതിന്റെ ഭാഗമായി പ്രവർത്തകർ പോസ്റ്റുകാർഡുകൾ അയച്ചുതുടങ്ങി.കാർഡുകൾ അയയ്ക്കുന്ന പത്തുലക്ഷം പേരെയും അറസ്റ്റ് ചെയ്യണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. മുഖ്യമന്ത്രിയുടെ വസതിയിലേക്കാണ് കാർഡുകൾ അയയ്ക്കുന്നത്.

ജയ്ശ്രീറാം വിളികളുമായി എത്തിയ ബി.ജെ.പി പ്രവർത്തകർക്കുനേരെ മമത ബാനർജി പൊട്ടിത്തെറിച്ച സംഭവത്തെ തുടർന്നാണ് ബി.ജെ.പി പ്രതിഷേധവുമായി രംഗത്തെത്തിയത്. ജയ്ശ്രീറാം വിളികളുമായാണ് മമത എത്തുന്ന സ്ഥലങ്ങളിൽ ബി.ജെ.പി പ്രവർത്തകർ വരവേല്‍ക്കുന്നത്. കാർഡുകൾ അയയ്ക്കുന്ന പത്തുലക്ഷം പേരെയും അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി നേതാവ് അർജുൻ സിംഗ് ആവശ്യപ്പെട്ടു.

അതേസമയം ബി.ജെ.പി മനപൂർവ്വം പ്രശ്നങ്ങളുണ്ടാക്കുകയാണെന്നും പുറത്തു നിന്നെത്തിയ ബി.ജെ.പിക്കാരാണ് സംഘർഷമുണ്ടാക്കുന്നതെന്നും മമത വ്യക്തമാക്കി.