തിരുവനന്തപുരം: ഒറീസയിലെ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ പ്രതാപ് ചന്ദ്ര സാരംഗിക്കെതിരെയുള്ള കള്ളപ്രചാരണങ്ങൾക്കെതിരെ തുറന്നടിച്ച് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ രംഗത്ത്. ആദിവാസികളടക്കമുള്ള പച്ചമനുഷ്യരുടെ ദുരിതനിവാരണത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച പ്രതാപ് ചന്ദ്ര സാരംഗി കേന്ദ്രമന്ത്രിയായതിനെ തുടർന്ന് ചില ദേശീയ മാദ്ധ്യമങ്ങളും കേരളത്തിലെ ഓൺലൈൻ മാദ്ധ്യമങ്ങളും അദ്ദേഹത്തെ കൊലപാതകിയായി ചിത്രീകരിച്ചെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
ഗ്രഹാം സ്ടെയിൻസിന്റേയും കുടുംബത്തിന്റെ കൊലപാതകത്തിൽ ഇദ്ദേഹത്തിന് പങ്കുണ്ടെന്നു വരുത്തിത്തീർക്കാനാണ് മാദ്ധ്യമങ്ങൾ ശ്രമിച്ചത്. എന്നാൽ കൊലപാതകം നടത്തിയ ധാരാസിംഗ് ബജ്റംഗദളിന്റെ ഒരു നേതാവുമല്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞതുമാണെന്നും സുരേന്ദ്രൻ പറഞ്ഞു.വാധ്വാ കമ്മീഷൻ ഈ കേസിൽ ഉന്നതനായ ഒരു വി.എച്ച്.പി നേതാവിനെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശിക്കുന്നില്ലെന്നും സാരംഗി തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ച രേഖകൾ പങ്കുവച്ച് സുരേന്ദ്രൻ വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
മാധ്യമങ്ങളുടെ വ്യക്തിപരമായ വിമർശനങ്ങൾക്കും അവരുടെ വെബ് ടീമിന്റെ സൈബർ ആക്രമങ്ങൾക്കും മറുപടി പറയുന്ന പതിവില്ല. ആക്രമണവും പ്രത്യാക്രമണവും ആശയതലത്തിൽ മാത്രമേ ആകാവൂ എന്ന് നിർബന്ധവുമുണ്ട്. ഇവിടെ കൊടുത്തിരിക്കുന്ന സത്യവാങ്‌മൂലത്തിന്റെ പകർപ്പ് പ്രതാപ് ചന്ദ്ര സാരംഗി എന്ന മനുഷ്യൻ തെരഞ്ഞെടുപ്പു കമ്മീഷനു മുന്നിൽ സമർപ്പിച്ച ക്രിമിനൽ കേസ്സുകളുടെ വിവരങ്ങളാണ്. അങ്ങേയറ്റം ദരിദ്രനും ലക്ഷക്കണക്കിന് ആദിവാസികളടക്കമുള്ള പച്ചമനുഷ്യരുടെ ദുരിതനിവാരണത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ഈ മനുഷ്യൻ ഒറീസ്സയിലെ ഏറ്റവും സമ്പന്നനായ ബി. ജെ. ഡി നേതാവിനെ പരാജയപ്പെടുത്തി ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ എം. പിയാവുകയും ഇപ്പോൾ മന്ത്രിയാവുകയും ചെയ്തതോടെ വലിയ മാധ്യമശ്രദ്ധ നേടുകയുണ്ടായി.
ഏഷ്യാനെറ്റ് ന്യൂസിന്റെ വെബ് പേജിൽ അദ്ദേഹത്തിന്റെ ഭൂതകാലം അത്ര നല്ലതല്ലെന്ന ദുസ്സൂചന നൽകുന്ന തരത്തിൽ ഒരു വാർത്ത ഇടയ്ക്കു കാണുകയുണ്ടായി. ദി വയറും ചില ഇടതു ജിഹാദി ഓൺലൈൻ മാധ്യമങ്ങളും സമാനമായ വാർത്ത നൽകിയതു കണ്ടു. ഗ്രഹാം സ്ടെയിൻസിന്റേയും കുടുംബത്തിന്റെ കൊലപാതകത്തിൽ ഇദ്ദേഹത്തിന് എന്തോ പങ്കുണ്ടെന്നു വരുത്തിത്തീർക്കുന്ന നിലയിലായിരുന്നു വാർത്തകളെല്ലാം. കൊല നടക്കുമ്പോൾ അദ്ദേഹം വി. എച്ച്. പി നേതാവായിരുന്നു എന്നതാണ് വാർത്തയ്ക്കാധാരം. കൊലക്കേസ്സ് അന്വേഷിച്ചത് ബി. ജെ. പി സർക്കാരല്ല. കൊലപാതകം നടത്തിയ ധാരാസിംഗ് ബജ്റംഗദളിന്റെ ഒരു നേതാവുമല്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞതുമാണ്. വാധ്വാ കമ്മീഷന്‍ ഈ കേസ്സിൽ ഉന്നതനായ ഒരു വി. എച്ച്. പി നേതാവിനെക്കുറിച്ചും റിപ്പോർട്ടിലെവിടെയും പരാമർശിക്കുന്നുമില്ല.
പിന്നെ എങ്ങനെ ഇപ്പോൾ ഇരുപതു വർഷത്തിനു ശേഷം പൊടുന്നനെ സാരംഗിയെക്കുറിച്ച് ഈ വ്യാജ വാർത്ത വരുന്നു? ഉത്തരം ലളിതം. ഒരു ടീം കൃത്യമായി കള്ളക്കഥകൾ മെനയുന്നു. അത് ആദ്യം ചാനലുകളുടേയും പത്രങ്ങളുടേയും വെബ് പേജിൽ കൊടുക്കുന്നു. യുവ സി. പി. എം നേതാക്കളും സുഡാപ്പി മാവോവാദി സംഘങ്ങളും അതേറ്റുപിടിക്കുന്നു. പിന്നെ അത് സൈബർ ലോകം കയ്യടക്കുന്നു. ഒടുവിൽ ആർക്കും മാച്ചുകളയാനാവാത്ത വസ്തുതകളായി അത് പരിണമിക്കുന്നു.
പറയുന്നത് അവാസ്തവമോ അതിശയോക്തിയോ അല്ല. ഈയടുത്ത കാലത്ത് മലയാള മാധ്യമങ്ങളുടെ വെബ് ലോകം കൈകാര്യം ചെയ്യുന്നവരുടെ ഫേസ് ബുക്ക് അക്കൗണ്ടുകളും പൊളിറ്റിക്കൽ ബാക്ക് ഗ്രൗണ്ടും വെറുതെ ഒന്നു പരിശോധിക്കുകയുണ്ടായി. ഒരു പ്രമുഖ ചാനലിന്റെ വെബ് പേജ് കൈകാര്യം ചെയ്യുന്നവരെക്കുറിച്ചറിഞ്ഞപ്പോൾ ഞെട്ടിത്തരിച്ചു പോയി. എല്ലാം ഒരേ നിറമുള്ളവർ. ഒന്നാന്തരം പരിശീലനം കിട്ടിയവർ. അന്വേഷിച്ചപ്പോൾ മനസ്സിലായി ഇതൊന്നും അത്ര വലിയ കാര്യമല്ല കഴിഞ്ഞ രണ്ടു വർഷത്തെ ചാനൽ റിപ്പോർട്ടേഴ്സിന്റെ നിയമനത്തിൽ രണ്ടു മാനദണ്ഡങ്ങളേ ഉണ്ടായിരുന്നുള്ളൂ. എസ്. എഫ്. ഐ ബാക്ക് ഗ്രൗണ്ട് നിർബന്ധം. വിദൂര ബന്ധത്തിൽപ്പോലും ഒരു സംഘിയാവരുത്.