ചെന്നൈ: ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഹിന്ദി നിർബന്ധവിഷയമാക്കിയ പുതിയ വിദ്യാഭ്യാസ നയത്തിനിനെതിരെ ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ സ്റ്റാലിൻ. തമിഴരുടെ രക്തത്തിൽ ഹിന്ദിക്ക് സ്ഥാനമില്ലെന്നും തമിഴ്നാട്ടിൽ ഹിന്ദി അടിച്ചേൽപിക്കുന്നത് തേനീച്ചക്കൂടിന് കല്ലെറിയുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. വിഷയം ഡി.എം.കെ എം.പിമാർ പാർലമലമെന്റിൽ ഉന്നയിക്കുമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. ദക്ഷിണേന്ത്യയിൽ ഹിന്ദി നിർബന്ധ വിഷയമാക്കിയാൽ ബി.ജെ.പി സർക്കാരിനെതിരെ ഡി.എം.കെയുടെ നേതൃത്വത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ഭാഷ നിർദ്ദേശത്തെ ഡി.എം.കെ ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ എതിർത്തിരുന്നു. കെ. കസ്തൂരിരംഗൻ കമ്മിറ്റി മെയ് 31ന് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് സമർപ്പിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് സ്റ്റാലിൻ പ്രതികരണവുമായി രംഗത്തെത്തിയത്.