തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സി.പി.എം വിമതൻ സി.ഒ.ടി നസീറിനെ ആക്രമിച്ച കേസിൽ അന്വേഷണം അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിയപ്പെട്ട ജനപ്രതിനിധിക്കുവേണ്ടിയാണ് കേസ് അട്ടിമറിക്കുന്നത്. ആക്രമണത്തിന് പിന്നിൽ തലശേരിയിലെ ജനപ്രതിനിധിക്കു പങ്കുണ്ടെന്ന് നസീർ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് പൊലിസ് അന്വേഷണം വഴിമുട്ടിയത്. സർക്കാരിന്റെയും മുഖ്യമന്ത്രിയുടേയും പ്രത്യേക താല്‍പര്യമാണ് കേസ് അട്ടിമറിക്കപ്പെട്ടതിനു പിന്നിലെന്നും വി.മുരളീധരൻ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
നസീർ വധശ്രമക്കേസ് അന്വേഷണം അട്ടിമറിക്കുന്നത് മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ടവനായ ജനപ്രതിനിധിക്കുവേണ്ടി
വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയും സി.പി.എം. മുൻനേതാവുമായ സി.ഒ.ടി. നസീറിനെ വധിക്കാൻ ശ്രമിച്ച കേസിന്റെ അന്വേഷണം അട്ടിമറിക്കുന്നത് ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിയപ്പെട്ടവനായ ജനപ്രതിനിധിക്കുവേണ്ടി. തന്നെ വധിക്കാൻ നടന്ന ശ്രമത്തിനു പിന്നിൽ തലശേരിയിലെ ജനപ്രതിനിധിക്കു പങ്കുണ്ടെന്ന് നസീർ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് ഇക്കാര്യത്തിലുള്ള പൊലിസ് അന്വേഷണം വഴിമുട്ടിയത്. മുഖ്യമന്ത്രിയുടെ ഏറ്റവും അടുപ്പക്കാരനായ നേതാവാണ് പ്രതിസ്ഥാനത്ത് എന്നതുകൊണ്ടാണ് നസീർ വധശ്രമം അന്വേഷണം മുടങ്ങിയത്. സർക്കാരിന്റെയും മുഖ്യമന്ത്രിയുടേയും പ്രത്യേക താല്‍പര്യമാണ് ഇതിനു പിന്നിൽ.
അക്രമരാഷ്ട്രീയം തിരഞ്ഞെടുപ്പിൽ തിരിച്ചടിച്ചു എന്ന് വിലയിരുത്തുമ്പോൾതന്നെ മറുവശത്ത് അക്രമികളെ സംരക്ഷിക്കുന്നതിലൂടെ ജനഹിതത്തെ സി.പി.എം. വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്. ജനാഭിപ്രായത്തെ മാനിക്കാതെ മുന്നോട്ടുപോകുന്ന സി.പി.എം. ജനങ്ങളുടെ പാർട്ടിയല്ല ജനവിരുദ്ധ പാർട്ടിയാണെന്ന് ഇതിലൂടെ തെളിയുന്നു.
തങ്ങൾതന്നെ നടത്തിയ വിലയിരുത്തലുകളെയും ജനഹിതത്തെയും അല്പമെങ്കിലും വിലവയ്ക്കുന്നെങ്കിൽ നസീർ വധക്കേസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നതിനു പകരം ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനും അവർക്കെതിരേ മുഖംനോക്കാതെ നടപടിയെടുക്കാനും സി.പി.എമ്മും അവർനയിക്കുന്ന സർക്കാരും തയ്യാറാകണം.