കാസർകോട്: കാസർകോട് നിന്ന് ഐസിസിൽ ചേർന്ന മലയാളി റാഷിദ് അബ്ദുള്ള കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഖുറസാന് പ്രദേശത്ത് നിന്ന് ഐസിസ് അയച്ച ടെലഗ്രാം സന്ദേശത്തിലാണ് യു.എസ് വ്യോമാക്രമണത്തിൽ റാഷിദ് കൊല്ലപ്പെട്ടതായി പറയുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
റാഷിദിനെ കൂടാതെ വേറെയും ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. ”മൂന്ന് ഇന്ത്യൻ സഹോദരന്മാരും രണ്ട് ഇന്ത്യൻ സഹോദരിമാരും നാലു കുട്ടികളും കൊല്ലപ്പെട്ടു” എന്നാണ് സന്ദേശം. രണ്ട് മാസത്തിലധികമായി റാഷിദിന്റെ ടെലഗ്രാം അക്കൗണ്ട് പ്രവർത്തിച്ചിരുന്നില്ലെന്നും റാഷിദിന് എന്ത് സംഭവിച്ചുവെന്ന ചോദ്യത്തിനാണ് ഐസിസ് മറുപടി നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
നേരത്തേ കേരളത്തിൽ നിന്ന് ഐസിസിൽ ചേർന്നവരുടെ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നത് റാഷിദ് ആയിരുന്നു. കേരളത്തിൽ നിന്നും അഫ്ഗാനിലേക്ക് ഐസിസിൽ ചേരാൻ പോയെന്ന് പറയപ്പെടുന്ന 21 മലയാളികളുടെ നേതാവ് റാഷിദ് ആയിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.