കൊച്ചി: കേരളത്തിൽ നിപ സ്ഥിരീകരിച്ചിട്ടില്ലെന്നും അതിനോട് സാദൃശ്യമെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഏത് സാഹചര്യവും നേരിടാൻ സർക്കാർ തയ്യാറാണെന്നും. നിപയാണെന്ന് കരുതി തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നുവെന്നും മന്ത്രി അറിയിച്ചു.
നിപ വൈറസ് ബാധ സംശയിക്കുന്ന യുവാവിന്റെ പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള രക്ത സാമ്പിളിന്റെ പരിശോധനാ റിപ്പോർട്ടി വൈകിട്ട് ഏഴരയോടെ ലഭ്യമാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിപ ബാധ സംശയിക്കുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിനു ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.നിപ വൈറസ് ബാധ സ്ഥിരീകരിച്ചാൽ നാളെ മുതൽതന്നെ പ്രതിരോധ നടപടികൾക്ക് തുടക്കം കുറിക്കും.
രോഗിയുമായി ബന്ധപ്പെട്ട 86പേർ നിരീക്ഷണത്തിലാണ്. രോഗം സംശയിക്കുന്ന ആളുമായി ബന്ധപ്പെട്ട 86പേരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. ആശങ്കയുളവാക്കുന്ന വാർത്തകൾ മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു.
എന്ത് സാഹചര്യം ഉണ്ടായാലും നേരിടാൻ സർക്കാർ സംവിധാനങ്ങളും ആരോഗ്യ വകുപ്പും സജ്ജമാണ്. മികച്ച ചികിത്സാ സൗകര്യങ്ങളും ആവശ്യത്തിന് മരുന്നുകളും ഒരുക്കിയിട്ടുണ്ടെന്നും കൊച്ചിയിൽ ചേർന്ന അവലോകന യോഗത്തിന് ശേഷം ആരോഗ്യമന്ത്രി അറിയിച്ചു.
കളക്ടറുടെ ഓഫീസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. കൺട്രോൾ റൂം മുഖേന പൊതുജനങ്ങൾക്ക് സംശയ നിവാരണം നടത്താം. 1077 എന്ന നമ്പറിൽ വിളിച്ചാൽ വിവരങ്ങൾ ലഭ്യമാകും. 1056എന്ന ആരോഗ്യവകുപ്പിന്റെ നമ്പറിലും സംശയങ്ങൾക്കായി വിളിക്കാം.
അതേസമയം നിപ വൈറസിനെപ്പറ്റി വ്യാജ പ്രചാരണങ്ങൾ നടത്താതിരിക്കുകയാണ് ഇപ്പോൾ വേണ്ടതെന്നും മന്ത്രി ആവശ്യപ്പെട്ടു. എന്താണ് നിപ വൈറസെന്നും അതിന് സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തെന്നും എല്ലാവർക്കും അവബോധം ഉണ്ടാകേണ്ടതാണ്. കഠിനമായ ചുമയും പനിയും ഉണ്ടെങ്കിൽ ആരും മറച്ച് വയ്ക്കരുതെന്നും എത്രയും പെട്ടന്ന് ചികിത്സ തേടണമെന്നും മന്ത്രി വ്യക്തമാക്കി.