news

1. കേരളത്തില്‍ വീണ്ടും നിപ വൈറസ് ഭീതി പടരുന്നതിനിടെ, നിപയെ ആത്മവിശ്വാസത്തോടെ നേരിടുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. വിദ്യാര്‍ത്ഥിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടിക തയ്യാറാക്കി. ഇവര്‍ നിരീക്ഷണത്തില്‍. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം തുടങ്ങി. എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും നിപ ആണെന്ന വിലയിരുത്തലില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്നും ആരോഗ്യമന്ത്രി. പ്രതികരണം കൊച്ചിയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിന് ശേഷം




2. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റയൂട്ടിന്റെ പരിശേധനഫലം ഏഴരയോടെ പുറത്ത് വരും. ഇതിന് ശേഷം മാത്രമേ വിദ്യാര്‍ത്ഥിയ്ക്ക് നിപ ആണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ എന്നും മന്ത്രി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥും പങ്കെടുത്തു. കേന്ദ്രം സംസ്ഥാനത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ ആരോഗ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു.
3. അതിനിടെ, സമൂഹ മാദ്ധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കാന്‍ നിര്‍ദ്ദേശം. ഭീതി പടര്‍ത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് എതിരെ ആണ് നടപടി. സര്‍ക്കാര്‍ ആവശ്യമായ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചു എന്ന് മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ പ്രതികരിച്ചിരുന്നു. നിപ രോഗ സംശയത്തില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് ഒപ്പം ഉണ്ടായിരുന്ന 83 പേര്‍ നിരീക്ഷണത്തില്‍. മുന്‍ കരുതല്‍ നടപടികള്‍ എടുത്തു എന്ന് ഡി.എം.ഒ. വിദ്യാര്‍ത്ഥി പഠിക്കുന്ന തൊടുപുഴയിലെ കോളേജും പരിസരവും നിരീക്ഷണത്തില്‍ ആണ്. പനി ബാധിച്ചത് തൃശൂരില്‍ നിന്ന് ആണെന്ന് വിദ്യാര്‍ത്ഥിയുടെ ബന്ധു.
4. പറവൂരിലും, കൊടുങ്ങലൂരിലും ചികിത്സ തേടി. നാല് ദിവസം കഴിഞ്ഞിട്ടും പനിയും വിറയലും മാറാത്തതിനാല്‍ ആണ് കൊച്ചി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വിദ്യാര്‍ത്ഥിയുമായി ബന്ധപ്പെട്ട മറ്റാര്‍ക്കും നിലവില്‍ പനി ഇല്ലെന്നും ബന്ധു. എന്നാല്‍ പനി ബാധിച്ചത് തൃശൂരില്‍ നിന്ന് അല്ലെന്നായിരുന്നു തൃശൂര്‍ ഡി.എ.ഒയുടെ വിശദീകരണം. വിദ്യാര്‍ത്ഥി താമസിച്ച പറവൂര്‍, തൃശൂര്‍, തൊടുപുഴ എന്നിവടങ്ങളില്‍ ജാഗ്രത. മൂന്ന് മെഡിക്കല്‍ കോളേജുകളില്‍ ഐസൊലേഷന്‍ റൂം തുറന്നു. എറണാകുളം കളക്രേ്ടറ്റില്‍ കണ്‍ട്രോള്‍ റൂമും തുറന്നു.
5. വിദ്യാലയങ്ങളില്‍ ലഹരി വസ്തുക്കള്‍ എത്തുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൗമുദി ടി.വിയുടെ അന്വേഷണാത്മക പരമ്പരയായ നേര്‍ക്കണ്ണില്‍ കേരളം മയക്കുമരുന്ന മാഫിയയുടെ കെണിയിലേക്ക് എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടി. ലഹരി വസ്തുക്കളുടെ വ്യാപനം തടയുന്നതിനുള്ള നടപടികള്‍ സംബന്ധിച്ച ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി നടപടി എടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. എല്ലാ സ്‌കൂളുകളിലും പി.ടി.എ വക സെക്യൂരിറ്റി ഗാര്‍ഡുമാരെ നിയമിക്കണം. വിമുക്ത ഭടന്മാരെ സെക്യൂരിറ്റി ഗാര്‍ഡുമാരായി നിയോഗിക്കാവുന്നതാണ്.
6. പ്രവൃത്തി സമയത്ത് ഒരാളെയും അനാവശ്യമായി സ്‌കൂളില്‍ കയറ്റി വിടാതിരിക്കാന്‍ ശ്രദ്ധിക്കണം. കുട്ടികളെ തിരുത്തിക്കുന്നതിന് ആണ് മുഖ്യ പരിഗണന നല്‍കേണ്ടത്. ശിക്ഷിക്കുന്നതിലല്ല. രക്ഷിതാക്കളെ വിളിച്ച് കാര്യങ്ങള്‍ സംസാരിക്കണം. സംസ്ഥാന അതിര്‍ത്തി വഴി ലഹരി വസ്തുക്കള്‍ കടത്തുന്നത് തടയാന്‍ പ്രത്യേക സംവിധാനം ഉണ്ടാക്കണം. പൊലീസ്, എക്‌സൈസ് വകുപ്പുകളുടെ കൂട്ടായ പരിശ്രമം ഉണ്ടാകണം. വ്യാപകമായി ബോധ വത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട് എന്ന് മുഖ്യമന്ത്രി. കഴിഞ്ഞ വര്‍ഷം 12,000കേസുകളാണ് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉണ്ടായതെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്
7. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശില്‍ രൂപീകരിച്ച മഹാസഖ്യം തകര്‍ച്ചയിലേക്ക്. സമാജ്വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും തമ്മിലുള്ള സഖ്യം അവസാനിച്ചേക്കും എന്ന് സൂചന നല്‍കി ബി.എസ്.പി നേതാവ് മായാവതി. വരുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ 11 മണ്ഡലങ്ങളിലും തനിച്ച് മത്സരിക്കുമെന്ന് മായാവതി. യാദവ വോട്ടുകള്‍ ബി.എസ്.പിക്ക് ലഭിച്ചില്ല. അഖിലേഷിന്റെ കുടുംബാംഗങ്ങളായ എസ്.പി സ്ഥാനാര്‍ത്ഥിക്ക് പോലും യാദവ വോട്ടുകള്‍ ലഭിച്ചില്ല എന്നും മായാവതിയുടെ ആരോപണം.
8. തീരുമാനം, ഡല്‍ഹിയില്‍ നടന്ന ബി.എസ്.പി നേതാക്കളുടെ യോഗത്തില്‍. ശിവപാല്‍ യാദവും കോണ്‍ഗ്രസും ചേര്‍ന്ന് യാദവ വോട്ടുകള്‍ ഭിന്നിപ്പിക്കുകയും സഖ്യത്തിന് അത് തിരിച്ചടി ആവുകയും ചെയ്‌തെന്ന് ബി.എസ്.പിയുടെ വിലയിരുത്തല്‍. ഉപതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ മായാവതി തീരുമാനിച്ചത് ഈ സാഹചര്യത്തില്‍. മഹാസഖ്യമായി മത്സരിച്ചിട്ടും ഏറ്റവും തിരിച്ചടി നേരിട്ടത് അഖിലേഷ് യാദവിന്റെ എസ്.പിക്കാണ്. അഞ്ച് സീറ്റുകള്‍ മാത്രമാണ് എസി.പിക്ക് നേടാന്‍ ആയതെന്നും മായാവതി
9. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച എ.പി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. മോദിയെ അനുകൂലിച്ചു കൊണ്ടുള്ള ഫെയ്സ് ബുക്ക് കുറിപ്പില്‍ അബ്ദുള്ളക്കുട്ടിയുടെ വിശദീകരണം തൃപ്തികരം അല്ലെന്ന് പ്രതികരണം. വിശദീകരണം പരിഹാസം എന്ന് കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ അന്തസിനേയും അച്ചടക്കത്തിനേയും ബാധിക്കുന്ന തരത്തില്‍ മാദ്ധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ തരത്തില്‍ പ്രസ്താവനകള്‍ തുടരുകയും പാര്‍ട്ടിയുടെ സമുന്നതരായ നേതാക്കളെ പരസ്യമായി അവഹേളിക്കുകയും ചെയ്ത അബ്ദുള്ളകുട്ടിയെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ നിന്നും സത്വര പ്രാബല്യത്തോടെ പുറത്താക്കിയതായി കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍
10. പോസ്റ്റില്‍ ഉറച്ചു നില്‍ക്കുന്നു എന്നായിരുന്നു അബ്ദുള്ള കുട്ടിയുടെ വിശദീകരണം. താന്‍ ആണ് ശരി എന്ന് കാലം തെളിയിക്കും എന്നും പ്രതികരണം. മോദിയുടെ ഭരണ തന്ത്രജ്ഞതയുടേയും വികസന അജണ്ടയുടേയും അംഗീകാരമാണ് തിരഞ്ഞെടുപ്പിലെ വന്‍ വിജയം എന്നായിരുന്നു എ.പി അബ്ദുള്ള കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. മോദിയുടെ നേട്ടങ്ങളെ അക്കമിട്ട് നിരത്തിയ അബ്ദുള്ളക്കുട്ടി വിമര്‍ശിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ മറക്കരുതെന്നും കുറിച്ചിരുന്നു. ഇതിനെതിരെ കണ്ണൂര്‍ ഡി.സി.സി കെ.പി.സി.സിക്ക് പരാതി നല്‍കിയതോടെ ആണ് അബ്ദുള്ളക്കുട്ടിയോട് വിശദീകരണം ചോദിച്ചത്