ന്യൂഡൽഹി: 225 യാത്രക്കാരുമായി ഡൽഹിയിൽ നിന്നും സാൻ ഫ്രാൻസിസ്കോയിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ വാതിലിൽ സുഷിരം കണ്ടെത്തി. എ.ഐ 183 എന്ന് പേരുള്ള ബോയിംഗ് ബി 777 വിമാനം സാൻ ഫ്രാൻസിസ്കോയിൽ നിലത്തിറങ്ങിയ ശേഷമാണ് പ്രവേശന വാതിലിൽ സുഷിരം കണ്ടെത്തിയത്.
വിശദ പരിശോധനയ്ക്കായി വിമാനം ഡോക്കിലേക്ക് മാറ്റിയിട്ടുണ്ട്. പ്രവേശന കവാടത്തിന്റെ താഴെ വലത്തേ അറ്റത്താണ് പൊളിഞ്ഞിളകിയത് പോലുള്ള വിടവ് കണ്ടെത്തിയത്.
ഡൽഹി മുതൽ സാൻ ഫ്രാൻസിസ്കോ വരെയുള്ള വിമാനമാർഗമാണ് ഏറ്റവും ദൈർഘ്യം കൂടിയതെന്ന് കണക്കാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ യാത്രാമാർഗ്ഗം വിമാനത്തിൽ കേടുപാടുകൾ സംഭവിക്കുന്നത് വൻ ദുരന്തത്തിലേക്കാണ് കൊണ്ടുചെന്നെത്തിക്കുക. സുരക്ഷാ വീഴ്ചയ്ക്കുള്ള കാരണം ആരാഞ്ഞ് വിമാനത്തിലെ സ്റ്റാഫിനെ ചോദ്യം ചെയ്തുവരികയാണ്.
സുരക്ഷാ വീഴ്ച്ച സംഭവിച്ചതിന്റെ കാരണം കണ്ടെത്താൻ എയർ ഇന്ത്യ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനം നന്നാക്കുന്നതിനായി അമേരിക്കയിലുള്ള എയർക്രാഫ്റ്റ് മെയിന്റനൻസ് വിദഗ്ധരോട് എയർ ഇന്ത്യ സഹായവും അഭ്യർത്ഥിച്ചിട്ടുണ്ട്. ഇത് ലഭിച്ചില്ലെങ്കിൽ വിമാനം നന്നാക്കാൻ ഇന്ത്യയിൽ നിന്നും വിദഗ്ധരെത്തും.