തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടുമൊരു ട്രോളിംഗ് നിരോധന കാലം കൂടി തുടങ്ങാനിരിക്കെ മത്സ്യത്തൊഴിലാളികൾക്ക് വരാനിരിക്കുന്നത് പട്ടിണിയുടെയും പരിവട്ടത്തിന്റെയും മറ്റൊരു ദുരിതകാലമാണ്. ഒമ്പതു മുതൽ ജൂലായ് മൂന്ന് വരെയാണ് ട്രോളിംഗ് നിരോധനം. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഉപരിതല മത്സ്യബന്ധനം നടത്താമെങ്കിലും മത്സ്യലഭ്യതയിൽ അനുഭവപ്പെടുന്ന കുറവ് അവരെ കുറച്ചൊന്നുമല്ല ആശങ്കയിലാക്കിയിരിക്കുന്നത്.
ട്രോളിംഗ് നിരോധനമുള്ള 52 ദിവസം കടലോരപ്രദേശങ്ങൾ വറുതിയിലാകും. കാലവർഷവും കൂടി എത്തുന്നതോടെ സ്ഥിതി ഗുരുതരമാകും. സൗജന്യ റേഷൻ ലഭിക്കുമെങ്കിലും കുട്ടികളുടെ പഠനത്തിനും മറ്റ് അവശ്യ കാര്യങ്ങൾക്കും എങ്ങനെ പണം കണ്ടെത്തുമെന്നതും മത്സ്യത്തൊഴിലാളികളെ ആശങ്കയിലാഴ്ത്തുന്നു. ട്രോളിംഗിൽ ഏർപ്പെടുന്നവർക്കും അനുബന്ധ തൊഴിലാളികൾക്കും മാത്രമാണ് സൗജന്യ റേഷൻ അനുവദിക്കുക. ബി.പി.എല്ലുകാർക്ക് രണ്ട് രൂപയുടെ അരി പരമാവധി 25 കിലോ വരെയാണ് ലഭിക്കുക. അന്യസംസ്ഥാനങ്ങൾ ഈ കാലയളവിൽ മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് നൽകാറുണ്ട്.
വള്ളങ്ങൾ കരയിൽ വിശ്രമിക്കും
ട്രോളിംഗ് നിരോധനം നിലവിൽ വരുന്നതോടെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള അയ്യായിരത്തോളം യന്ത്രവത്കൃത യാനങ്ങൾ ഹാർബറുകളിൽ അടുപ്പിക്കേണ്ടിവരും. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ 28,000 വള്ളങ്ങൾക്ക് നിരോധനം ബാധകമല്ല. ഇതരസംസ്ഥാന യാനങ്ങൾ കേരള തീരം വിട്ടുപോകണം. എന്നാലിത് പലപ്പോഴും നടപ്പാകാറില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. നിരോധനം കർശനമാക്കാൻ ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്സ്മെന്റും കടലിൽ പരിശോധന നടത്തും. പരിശീലനം പൂർത്തിയാക്കിയ 80 മത്സ്യത്തൊഴിലാളി യുവാക്കൾ നിരോധന കാലയളവിൽ കടൽ സുരക്ഷാസേനാംഗങ്ങളായും പ്രവർത്തിക്കും. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളും തുറക്കും.
മത്സ്യസമ്പത്ത് കുറഞ്ഞു
തീരത്ത് സുലഭമായി ലഭിച്ചിരുന്ന മത്തി, അയല എന്നിവയുടെ ലഭ്യത വളരെയേറെ കുറഞ്ഞതാണ് മത്സ്യത്തൊഴിലാളികളെ അലട്ടുന്ന മറ്റൊരു പ്രശ്നം. 2016 മുതലാണ് മത്തി ലഭ്യതയിൽ ഗണ്യമായ കുറവുണ്ടായത്. കേരള തീരങ്ങളിൽ മത്സ്യത്തിന്റെ വളർച്ചാ മുരടിപ്പും പ്രജനന പരാജയവും ആവാസ വ്യവസ്ഥയിലുണ്ടായിട്ടുള്ള മാറ്റവുമാണ് മത്തിയുടെ ലഭ്യതയിൽ കുറവുണ്ടാക്കിയത്. 10 മുതൽ 20 മീറ്റർ വരെ ആഴമുള്ള തീരക്കടലിലാണ് മത്തി സുലഭമായി ലഭിച്ചിരുന്നത്. തീരക്കടലിൽ ലവണാംശം വളരെ കുറയുന്നതും മത്തിയുടെ പ്രജനനത്തെയും മത്സ്യക്കുഞ്ഞുങ്ങളുടെ അതിജീവനത്തെയും പ്രതികൂലമായി ബാധിക്കുന്നു. ഇന്ത്യയൊട്ടാകെ 45 ദശലക്ഷം ഡോളറിന്റെ വരുമാനമാണ് മത്സ്യസമ്പത്തിലൂടെ ഉണ്ടാകുന്നത്. ഇതിന്റെ 13 ശതമാനം കേരളമാണ് സംഭാവന ചെയ്യുന്നത്. കേരളത്തിൽ ട്രോളിംഗ് നിരോധനം നടക്കുമ്പോൾ അന്യസംസ്ഥാനങ്ങളിൽ മറ്റൊരു സമയത്താണ് നിരോധനം. അതിനാൽ തന്നെ അന്യസംസ്ഥാന ബോട്ടുകൾ കൂട്ടത്തോടെ കേരള തീരത്ത് വന്ന് യഥേഷ്ടം മത്സ്യബന്ധനം നടത്തും.
ഇൻബോർഡ് വള്ളങ്ങൾ നിരോധിക്കണം
ഇൻബോർഡ് എൻജിൻ ഘടിപ്പിച്ചവ (കപ്പൽ വള്ളങ്ങൾ) നിരോധിക്കണമെന്ന മത്സ്യത്തൊഴിലാളി സംഘടനകളുടെ ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. 40 മുതൽ 60 വരെ കുതിരശക്തിയുള്ള ഈ ഇൻബോർഡ് വള്ളങ്ങൾ കടലിന്റെ അടിത്തട്ട് വരെ അരിച്ചുപെറുക്കി പോകുന്നവയാണ്. ഇങ്ങനെ അടിത്തട്ട് വരെ അരിച്ചുപെറുക്കുന്നതിനാൽ തന്നെ മത്സ്യത്തിന്റെ പ്രജനനം നടക്കില്ല. കപ്പൽ വള്ളങ്ങൾ നിരോധിച്ചുകൊണ്ട് 2007ൽ സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ, മുൻ വി.എസ്. അച്യുതാനന്ദൻ സർക്കാർ ഇതിനെതിരെ നിയമം കൊണ്ടുവന്നു. മറ്റ് സംസ്ഥാനങ്ങളെല്ലാം ട്രോളിംഗ് സമയത്ത് കപ്പൽ വള്ളങ്ങൾ നിരോധിച്ചിട്ടുണ്ട്.