nipa

കൊച്ചി: നിപയ്ക്ക് പ്രകൃതി ചികിത്സയുണ്ടെന്ന പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജപ്രചാരണത്തിനിറങ്ങിയ ജേക്കബ് വടക്കഞ്ചേരിയടക്കമുള്ളവർക്തെിരെ വിമർശനവുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ രംഗത്ത്. എറണാകുളത്ത് നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ വാർത്ത സമ്മേളനത്തിലാണ് ആരോഗ്യമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.

'ചിലയാളുകൾ ഫേസ്ബുക്ക് പോലെയുള്ള നവമാധ്യമങ്ങളിൽ എന്തൊക്കെയോ തരത്തിലുള്ള പ്രചരണങ്ങൾ നടത്തുന്നുണ്ട്. കഴിഞ്ഞ തവണ മോഹനൻ വൈദ്യർ എന്നയാൾ എവിടെ നിന്നോ പെറുക്കി കൊണ്ടു വന്ന മാങ്ങ കടിച്ച് കാണിച്ചിട്ട് വവ്വാൽ കടിച്ചതൊക്കെ താൻ കഴിക്കുമെന്നും നിങ്ങൾ കഴിച്ചോളൂ എന്നൊക്കെ പറഞ്ഞിരുന്നു. ഇമ്മാതിരി പ്രചരണം ഉണ്ടായാൽ കർശന നടപടി നേരിടേണ്ടി വരും. ഇതുപോലെ അബദ്ധ ജഡിലമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവരെ ജനങ്ങൾ ബഹിഷ്‌ക്കരിക്കണം'- മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ ദിവസം നിപയെ സംബന്ധിച്ച് ജേക്കബ് വടക്കഞ്ചേരി ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. നിപ ഒരു രോഗമല്ലെന്നും അത് മരുന്ന് മാഫിയയുടെ തട്ടിപ്പാണെന്നുമാണ് ജേക്കബ് വടക്കഞ്ചേരി പറഞ്ഞത്. പനി വന്നാൽ അലോപതി മരുന്ന് കഴിക്കാൻ ആശുപത്രിയിൽ പോവരുത്. പനിയ്ക്ക് മരുന്ന് കഴിക്കരുത്. പനിയ്ക്ക് മരുന്ന് കഴിക്കാത്തവർ ആരും മരിച്ചിട്ടില്ല. പനിയ്ക്ക് മരുന്ന് കഴിച്ചവരെ മരിച്ചിട്ടുള്ളൂവെന്നുമടക്കം വടക്കഞ്ചേരി പറഞ്ഞിരുന്നു.