കൊൽക്കത്ത: ബംഗാളിൽ 'ജയ് ശ്രീറാം' വിളികൾ തടയുന്നതിലൂടെ സ്വന്തം കുഴി തോണ്ടുകയാണ് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജിയെന്ന് ബോളിവുഡ് സംവിധായിക അപർണ സെൻ. രാഷ്ട്രീയത്തെ മതവുമായും, ഹിന്ദുത്വത്തെ ദേശീയതയുമായും കൂട്ടികുഴയ്ക്കുന്നതിനെ കുറിച്ചും സെൻ ആശങ്ക പ്രകടിപ്പിച്ചു.
'എനിക്കിത് ഇഷ്ടമല്ല. രാഷ്ട്രീയവും മതവും ഒരിക്കലും കൂട്ടികുഴയ്ക്കാൻ പാടില്ല. എല്ലാ പ്രശ്‌നങ്ങളും തുടങ്ങുന്നത് ഇവ രണ്ടും ഒന്നാണെന്ന് കരുതുമ്പോഴാണ്. ഇതൊരു ജനാധിപത്യ രാജ്യമാണ്. ജനങ്ങൾക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. 'ജയ് ശ്രീറാം', 'അള്ളാഹു അക്ബർ', 'ജയ് മാ കാളി' എന്നെല്ലാം അവർ വിളിച്ചാൽ നിങ്ങൾക്ക് അവരെ തടയാനാകില്ല.' അപർണ സെൻ വ്യക്തമാക്കി.
ബംഗാളിൽ 'ജയ് ശ്രീറാം' എന്ന് വിളിച്ച ബി.ജെ.പി പ്രവർത്തകരെ മമത ബാനർജി തടഞ്ഞിരുന്നു. ഇതിന്റെ വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങൾ വഴി പുറത്ത് വരികയും ചെയ്‌തിരുന്നു. ഏതാനും പ്രവർത്തകർ മമതയുടെ വാഹന വ്യൂഹത്തിനടുത്തെത്തി രാമ സ്തുതികൾ മുഴക്കുന്നതും, മമത കാറിൽ നിന്നും ഇറങ്ങി ഇവരെ ശകാരിക്കുന്നതുമാണ് വീഡിയോയിൽ.
ഈ നിലപാടിനെതിരെ പ്രതിഷേധവുമായി 'ജയ് ശ്രീറാം' എന്നെഴുതിയ ആയിരക്കണക്കിന് പോസ്റ്റ് കാർഡുകൾ ബി.ജെ.പി. പ്രവർത്തകർ മമതയ്ക്ക് അയച്ചിരുന്നു.