ചെന്നൈ: ഇളയരാജ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ അദ്ദേഹത്തിന്റെ അനുമതിയില്ലാതെ വേദികളിലും ഓൺലൈൻ ഉൾപ്പെടെയുള്ള മാദ്ധ്യമങ്ങൾ വഴിയും ആലപിക്കുന്നതിന് മദ്രാസ് ഹൈക്കോടതി വിലക്കേർപ്പെടുത്തി. ഈ ആവശ്യവുമായി ഇളയരാജ മുമ്പ് കോടതിയെ സമീപിച്ചപ്പോൾ താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇന്നലെ ഹർജിയിൽ ജസ്റ്റിസ് അനിത സുമന്ത് അന്തിമ ഉത്തരവ് പുറപ്പെടുവിച്ചു.
ഇളയരാജയുടെ അനുവാദമില്ലാതെ അദ്ദേഹത്തിന്റെ ഗാനങ്ങൾ ഉപയോഗിക്കരുതെന്നാണ് അന്തിമ ഉത്തരവിൽ പറയുന്നത്. തന്റെ ഗാനങ്ങൾ പാടുന്നതിന് ഗായകർ പണം വാങ്ങിയാൽ അതിന്റെ ആനുപാതിക തുക തരണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അതേസമയം സൗജന്യമായി തന്റെ പാട്ട് പാടുന്നവരോട് പണം ആവശ്യപ്പെട്ടിട്ടില്ലെന്നും ഇളയരാജ വ്യക്തമാക്കി.
കഴിഞ്ഞവർഷം അനുവാദം ചോദിക്കാതെ തന്റെ ഗാനങ്ങൾ സ്‌റ്റേജിൽ ആലപിച്ചതിന് എസ്.പി ബാലസുബ്രഹ്മണ്യത്തിനെതിരെ ഇളയരാജ വക്കീൽ നോട്ടീസയച്ചിരുന്നു. ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ വെള്ളം കൊണ്ടുവന്ന സുരക്ഷാ ഉദ്യോഗസ്ഥനോട് ദേഷ്യപ്പെട്ടതും,അദ്ദേഹം ഇളയരാജയുടെ കാലിൽ വീണ് ക്ഷമ ചോദിച്ചതും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായിരുന്നു.