ചെന്നൈ: കേന്ദ്ര സർക്കാർ ഓഫീസുകളിൽ തമിഴ് ഔദ്യോഗിക ഭാഷയാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. തമിഴ് നാട്ടിലെ വിദ്യാലയങ്ങളിൽ ഹിന്ദി മൂന്നാം ഭാഷയാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തെ എതിർത്തുകൊണ്ടാണ് സ്റ്റാലിന്റെ ഈ പ്രസ്താവന. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ മുൻ അദ്ധ്യക്ഷൻ മുഹമ്മദ് ഇസ്മായീലിന്റെ 124ാം ജന്മദിനാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്, കേന്ദ്ര സർക്കാർ ഓഫീസുകളിലെ ഔദ്യോഗിക ഭാഷയാക്കി മാറ്റുമെന്ന് ഇന്ന് നാം പ്രതിജ്ഞ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദ്രാവിഡ നേതാവായ അണ്ണാദുരയുടെ ദ്വിഭാഷാ സമ്പ്രദായമാണ് തമിഴ് നാട്ടിൽ നടപ്പാക്കേണ്ടതെന്ന് സ്റ്റാലിൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ എന്നാൽ തമിഴ്‌നാട്ടിലെ സ്‌കൂളുകളിൽ നിർബന്ധമായും ഹിന്ദി പഠിപ്പിക്കണമെന്നുള്ള തീരുമാനത്തിൽ നിന്നും കേന്ദ്ര സർക്കാർ ഇന്നലെ പിന്നോട്ട് പോയിരുന്നു.
തമിഴ്‌നാട്ടിലെ പാർട്ടികൾ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തെ ഒന്നിച്ച് എതിർത്തതോടെയാണ് തീരുമാനം നടപ്പിൽ വരുത്തണ്ട എന്ന സർക്കാർ പറഞ്ഞത്. ഇന്ത്യയുടെ തെക്കുള്ള മറ്റ് ഭാഷകൾ സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കമായാണ് തമിഴ് നാട്ടിലെ പാർട്ടികൾ ഈ പുതിയ വിദ്യാഭ്യാസ നയത്തെ കണ്ടത്.