kaumudy-news-headlines

1. നിപ രോഗബാധ സംശയത്തെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ആറ് പേര്‍ക്കും നിപയില്ലെന്ന് സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. സ്ഥിരീകരണം പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ പരിശോധനയില്‍. ഇവരുടെ പരിശോധന ഫലം നെഗറ്റീവ് എന്ന് മന്ത്രി. സംസ്ഥാനത്ത് ഭീതി ജനകമായ സാഹചര്യമില്ലെന്നും ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നവരുടെ ചികിത്സ തുടരും എന്നും ആരോഗ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.


2. നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു. രോഗം വലിയ രീതിയില്‍ വ്യാപിച്ചിട്ടില്ല എന്ന് കരുതുന്നു . ആശങ്ക അകന്നു എന്നാല്‍ നിപ നിയന്ത്രണ വിധേയം ആയെന്ന് പറയാനായിട്ടില്ല എന്ന് ആരോഗ്യമന്ത്രി. നിപ രോഗബാധ സ്ഥീരീകരിച്ച 23കാരനെ ചികില്‍സിച്ച മൂന്ന് നഴ്സ് മാരടക്കം ആറുപേരുടെ ശ്രവ സാമ്പിളുകള്‍ ആണ് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശോധനയ്ക്ക് അയച്ചത്
3. പനിയടക്കമുള്ള ലക്ഷണങ്ങളെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരത്തോടെ കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഏഴാമന്റെ ശ്രവ സാമ്പിളുകള്‍ പൂനെയിലേക്ക് അയച്ചു. ഇന്നലെ ഓസ്‌ട്രേലിയയില്‍ നിന്ന് എത്തിച്ച ഹ്യൂമണ് മോണോ ക്ലോണല്‍ ആന്റിബോഡീസ് നിലവില്‍ ഉപയോഗിച്ച് തുടങ്ങിയിട്ടില്ല. നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം ഇന്നലെ 314 ആയി ഉയര്‍ന്നിരുന്നു
4. അതിനിടെ, തിരുവനന്തപുരത്ത് രണ്ടു പേര്‍ നിരീക്ഷണത്തില്‍ എന്നും വിവരമുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആണിവര്‍. കൊച്ചിയില്‍ നിന്ന് പനി ബാധിച്ച് എത്തിയ രോഗിയാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഉള്ളത്. വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ ഇന്നും ശ്രമം തുടരും. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള ബോധവത്കരണവും ഇന്ന് മുതല്‍ തുടങ്ങും. സ്‌കൂളുകള്‍ ഇന്ന് തുറന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശവും ശക്തമായി തുടരുന്നു.
5. അമ്മമാരോടൊപ്പം സ്‌കൂളില്‍ പ്രവേശനോത്സവത്തിന് പോവുക ആയിരുന്ന കുട്ടികളെ നിയന്ത്രണം വിട്ടു വന്ന കാര്‍ ഇടിച്ചു. കൊല്ലം അഞ്ചല്‍ ഏറം സ്‌കൂളിലെ മൂന്ന് കുട്ടികളാണ് അപകടത്തില്‍ പെട്ടത്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. കുട്ടികളുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട് എന്ന് പ്രാഥമിക നിഗമനം. ആറ് വയസുകാരി ബിസ്മി, ഒന്നര വയസുകാരി സുമയ്യ എന്നിവരാണ് ഗുരുതരാവസ്ഥയില്‍ ഉള്ളത്. രാവിലെ പത്തു മണിയോടെ ആയിരുന്നു സംഭവം. കുട്ടികളുടെ അമ്മമാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അമ്മമാര്‍ക്ക് ഒപ്പം സ്‌കൂളിലേക്ക് പോവുക ആയിരുന്ന വിദ്യാര്‍ത്ഥികളെ പിന്നില്‍ നിന്ന് എത്തിയ കാര്‍ ഇടിച്ചു തെറിപ്പിക്കുക ആയിരുന്നു
6. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഇന്ന് തൃശൂരില്‍ തെളിവെടുക്കും. വടക്കുംനാഥ ക്ഷേത്രത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങുന്ന വഴിയാണ് ബാലഭാസ്‌കറിന് അപകടം ഉണ്ടായത്. ക്ഷേത്രത്തില്‍ ബാലഭാസ്‌കറും കുടുംബവും പൂജ നടത്തിയ വിവരങ്ങള്‍, താമസിച്ച ഹോട്ടല്‍, പുറപ്പെട്ട സമയം എന്നിവയുടെ രേഖകള്‍ ആവും ആദ്യം പരിശോധിക്കുക. ഇതിനു ശേഷം അപകടസമയത്ത് വാഹനത്തില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജുനില്‍ നിന്നും മൊഴി എടുക്കും
7. അപകടത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതിനിടെ ആണ് അപകടം നടന്ന സ്ഥലത്തു നിന്ന് രണ്ടുപേര്‍ ദുരൂഹ സാഹചര്യത്തില്‍ കടന്ന് കളയുന്നത് കണ്ടു എന്ന വാദവുമായി കലാഭവന്‍ സോബി രംഗത്ത് എത്തിയത്. ഇതിന് പിന്നാലെ ബാലഭാസ്‌കറിന്റെ മരണത്തില്‍ ആരോപണ പ്രത്യാരേപണങ്ങളുമായി ബാലഭാസ്‌കറിന്റെ ബന്ധുക്കളും സുഹൃത്തുക്കളും രംഗത്ത് എത്തുക ആയിരുന്നു. കലാഭവന്‍ സോബിയുടേയും ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടേയും മൊഴി ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം രേഖപ്പെടുത്തി ഇരുന്നു
8. രണ്ട് മാസത്തെ അവധി ആഘോഷങ്ങള്‍ക്ക് വിട. മധ്യവേനല്‍ അവധിക്കു ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറന്നു. 1 മുതല്‍ 12 വരെയുളള ക്ലാസുകള്‍ ഒരുമിച്ചു തുറക്കുന്നതാണ് ഇത്തവണത്തെ സവിശേഷത. സ്‌കൂളുകള്‍ തുറക്കുന്നതോടെ ഒരു പുതിയ അധ്യയന വര്‍ഷത്തിന് കൂടി തുടക്കമാവുകയാണ്. കഴിഞ്ഞ വര്‍ഷം പൊതു വിദ്യാലയങ്ങളില്‍ എത്തിയവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിരുന്നു. ഇത്തവണയും വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ. തൃശൂരിലെ പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
9. അതേസമയം ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാനുളള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിന് എതിരെയുളള പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം പുതിയ അധ്യയന വര്‍ഷത്തെ കലുഷിതമാക്കാനാണ് സാധ്യത. ജില്ലാ തലങ്ങളില്‍ പ്രവേശനോത്സവം ബഹിഷ്‌ക്കരിക്കാനും പ്രതിപക്ഷ അദ്ധ്യാപക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.
10. രണ്ടാം എന്‍.ഡി.എ സര്‍ക്കാരിന്റെ കൂടുതല്‍ മന്ത്രിസഭാ സമിതികള്‍ പ്രഖ്യാപിച്ചു. പുതിയതായി അഞ്ച് മന്ത്രിസഭാ സമിതികളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ഇതോടെ എട്ട് മന്ത്രിസഭാ സമിതികളിലും ആഭ്യന്തര മന്ത്രി അമിത് ഷാ അംഗമായി. ഇതില്‍ പാര്‍ലമെന്ററി കാര്യവും സര്‍ക്കാര്‍ വീട് നിര്‍മ്മിക്കുന്നതിനുമുള്ള രണ്ട് സമിതികളിലും അമിത് ഷാ അധ്യക്ഷനാണ്. പുതിയ സര്‍ക്കാരിന്റെ ആദ്യ ബഡ്ജറ്റ് അവതരണത്തിന് ഒരു മാസം ബാക്കി നില്‍ക്കെ ക്യാബിനറ്റ് കമ്മിറ്റിയുടെ നിര്‍ദേശങ്ങളും ബഡ്ജറ്റില്‍ പ്രതിഫലിക്കാന്‍ സാധ്യത
11. ആഭ്യന്തര മന്ത്രി അമിത് ഷാ, നിര്‍മ്മലാ സീതാരാമന്‍, പീയുഷ് ഗോയല്‍, എന്നിവരാണ് മോദിയെ കൂടാതെ ഉള്ള സമിതിയിലെ മറ്റ് അംഗങ്ങള്‍. തൊഴിലവസരങ്ങളും നൈപുണ്യ വികസനങ്ങളും വികസനവും ലക്ഷ്യം വയ്ക്കുന്ന മന്ത്രിസഭാ സമിതിയില്‍ ഉള്ളത് പത്ത് അംഗങ്ങള്‍. രണ്ടാം മോദി സര്‍ക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളികളാണ്, സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും. 2018- ല്‍ 7.2 ശതമാനം ജി.ഡി.പി നിരക്ക് ആയിരുന്നു ലക്ഷ്യം ഇട്ടിരുന്നത്. എന്നാല്‍ 6.8 ശതമാനം മാത്രമാണ് നേടാന്‍ കഴിഞ്ഞത്
12. ലോകകപ്പ് ക്രിക്കറ്റില്‍ രോഹിത് ശര്‍മ്മയുടെ സെഞ്ച്വറിയില്‍ ഇന്ത്യയ്ക്ക് വിജയ തുടക്കം. ആറ് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയെ മൂന്നാം തോല്‍വിയിലേക്ക് തള്ളിവിട്ടത്. ദക്ഷിണാഫ്രിക്കയെ രണ്ട് ഓവര്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ വിജയശില്‍പ്പി. 144 പന്തുകള്‍ നേരിട്ട രോഹിത് 122 റണ്‍ നേടി പുറത്താകാതെ നിന്നു. കളിയിലെ കേമനും രോഹിതാണ്. നേരത്തെ ചാഹലിന്റെ നാല് വിക്കറ്റ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ 50 ഓവറില്‍ 9വിക്കറ്റില്‍ 227 റണ്‍സില്‍ ഒതുക്കിയത്.