കൊച്ചി: സിറോ മലബാർ സഭാ ഭൂമിയിടപാടിൽ അഴിമതിയില്ലെന്ന് കെ.സി.ബി.സി പറഞ്ഞു. ആരോപണങ്ങളും സംശയങ്ങളും സഭക്കുള്ളിൽ തന്നെ പരിഹരിക്കുമെന്നും അതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കെ.സി.ബി.സി പുറത്തുവിട്ട സർക്കുലറിൽ വ്യക്തമാക്കി.
അടുത്ത ഞായറാഴ്ച സർക്കുലർ പള്ളികളിൽ വായിക്കും. കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരായ വ്യാജരേഖാ വിവാദം ചർച്ച ചെയ്തെന്ന് കെ.സി.ബി.സി അറിയിച്ചു. ഇക്കാര്യത്തിൽ സിനഡ് എടുത്ത തീരുമാനം ശരിയാണ്. നിലവിലെ പൊലീസ് അന്വേഷണം ബാഹ്യസമ്മർദമില്ലാതെ മുന്നോട്ടു പോകണമെന്നും കെ.സി.ബി.സി ആവശ്യപ്പെട്ടു.
സഭയിൽ ഭിന്നത സ്വഷ്ടിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇത്തരക്കാരെ വിശ്വാസികൾ തിരിച്ചറിയണമെന്നും കെ.സി.ബി.സി പറഞ്ഞു. അതേസമയം, പുറത്തു വന്ന വ്യാജരേഖകളിലെ കാര്യങ്ങൾ വസ്തുതാപരമല്ല. യഥാർത്ഥ പ്രതികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും കെ.സി.ബി.സി ആവശ്യപ്പെട്ടു.
സിറോ മലബാർ സഭയുടെ ഭൂമി ഇടപാടിൽ നേരത്തേ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ കോടതി കേസെടുത്തിരുന്നു. കർദ്ദിനാളിന് പുറമെ ഫാദർ ജോഷി പുതുവ, ഇടനിലക്കാരൻ സാജു വർഗീസ് എന്നിവരെയും കൂട്ടുപ്രതികളാക്കിയാണ് കോടതി കേസെടുത്തിരുന്നത്.