news

1. നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട ആശങ്ക ഒഴിയുന്നു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഐസോലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ഏഴില്‍ ആറ് പേര്‍ക്കും നിപയില്ലെന്ന് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചു. ഐസോലേഷന്‍ വാര്‍ഡിലുള്ള ഒരാളുടെ സാംപിള്‍ ഇന്ന് അയ്ക്കും. നിപ പ്രതിരോധനത്തിന്റെ ഫലമായി ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യവകുപ്പ് ജില്ലയില്‍ നടത്തുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ. നിപ്പയില്ലെന്ന് സ്ഥിരീകരിച്ച ആറ് പേരില്‍ 3 പേര്‍ രോഗിയെ പരിചരിച്ച നേഴ്സുമാരാണ്. ആശങ്കപ്പെടേണ്ട യാതൊന്നും ഇല്ലെങ്കിലും മുന്‍കരുതല്‍ നടപടികള്‍ തുടരും. ഐസോലേഷനില്‍ ഉള്ളവരെ ഇപ്പോള്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യില്ലെന്നും മന്ത്രി അറിയിച്ചു
2. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൊച്ചിയില്‍ അവലോകന യോഗം ചേര്‍ന്നു. നിപയ്ക്ക് എതിരെ ജാഗ്രതയോടെ പ്രവര്‍ത്തനം തുടരും എന്ന മുഖ്യമന്ത്രി. നിപ ഉറവിടം കണ്ടെത്താന്‍ കൂടുതല്‍ ഗവേഷണം നടത്തും. ഇതിന് കേന്ദ്ര സഹായം തേടും. പഠന ഗവേഷണം ഏകോപിപ്പിക്കാന്‍ പ്രത്യേക യോഗങ്ങള്‍ വിളിക്കും. സംസ്ഥാനത്തെ വിവിധ വകുപ്പുകള്‍ സഹകരിക്കും എന്നും മുഖ്യമന്ത്രി. അതേസമയം, നിപരോഗം സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യനില അതേ നിലയില്‍ തുടരുകയാണ്. രോഗിയുമായി 314 പേര്‍ ഇടപഴകിയിട്ടുള്ളത് ആയാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. അതില്‍ 149 പേരുമായി ആരോഗ്യവകുപ്പ് ബന്ധപ്പെട്ടു കഴിഞ്ഞു.
3. ഇതില്‍ 55 പേരുടെ പൂര്‍ണ വിവരങ്ങള്‍ ശേഖരിച്ച് നടപടികള്‍ ആരംഭിച്ചു. ഇവരില്‍ രോഗിയുമായി അടുത്ത് ബന്ധപ്പെട്ടിരുന്ന മൂന്നുപേരെ ഹൈ റിസ്‌ക് വിഭാഗത്തിലും 52 പേരെ ലോ റിസ്‌ക് വിഭാഗത്തിലുംപെടുത്തി നിരീക്ഷണം ശക്തമാക്കി ഇരിക്കുകയാണ്. ആശങ്ക പെടേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. അതിനിടെ, നിപ ബാധിതനായ യുവാവ് താമസിച്ചിരുന്ന തൊടുപുഴയിലെ വീട്ടില്‍ കേന്ദ്ര സംഘം ഉറവിട പരിശോധന നടത്തി. എന്നാല്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താന്‍ ആയില്ല
4. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടം മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ തെളിവെടുപ്പ് നടത്തി. ക്ഷേത്രത്തില്‍ ബാലഭാസ്‌കറും കുടുംബവും പൂജ നടത്തിയ വിവരങ്ങള്‍, താമസിച്ച ഹോട്ടല്‍, പുറപ്പെട്ട സമയം എന്നിവയുടെ രേഖകളാകും ആദ്യം പരിശോധിക്കുക. ക്രൈംബ്രാഞ്ച് സംഘം ക്ഷേത്രത്തിനകത്തും പരിശോധന നടത്തി. വടക്കുംനാഥ ക്ഷേത്രത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങുന്ന വഴിയാണ് ബാലഭാസ്‌കറിന് അപകടം ഉണ്ടായത്.


5. അപകടസമയത്ത് വാഹനത്തില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജുനില്‍ നിന്നും ഇന്ന് മൊഴി എടുത്തേക്കും. അപകടത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതിനിടെ ആണ് അപകടം നടന്ന സ്ഥലത്തു നിന്ന് രണ്ടുപേര്‍ ദുരൂഹ സാഹചര്യത്തില്‍ കടന്ന് കളയുന്നത് കണ്ടു എന്ന വാദവുമായി കലാഭവന്‍ സോബി രംഗത്ത് എത്തിയത്. ഇതിന് പിന്നാലെ ബാലഭാസ്‌കറിന്റെ മരണത്തില്‍ ആരോപണ പ്രത്യാരേപണങ്ങളുമായി ബാലഭാസ്‌കറിന്റെ ബന്ധുക്കളും സുഹൃത്തുക്കളും രംഗത്ത് എത്തുക ആയിരുന്നു. കലാഭവന്‍ സോബിയുടേയും ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടേയും മൊഴി ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം രേഖപ്പെടുത്തി ഇരുന്നു
6. സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഡല്‍ഹിയ്ക്ക്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ധനുമായി ചര്‍ച്ച നടത്തും. സംസ്ഥാനത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ത്രിയെ ധരിപ്പിക്കും
7. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചില മാദ്ധ്യമങ്ങള്‍ ഇടതു പക്ഷത്തെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടും എന്ന പ്രതീതി മാദ്ധ്യമങ്ങള്‍ ഉണ്ടാക്കി. ഇത് വോട്ടര്‍മാരെ സ്വാധീനിച്ചേക്കാം എന്നും പിണറായി വിജയന്‍. കേരളത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി വിജയിക്കാതിരിക്കാന്‍ വോട്ടര്‍മാര്‍ യു.ഡി.എഫിന് വോട്ട് ചെയ്തു എന്നും അദ്ദേഹം വ്യ്ക്തമാക്കി
8. തിരുവനന്തപുരം വിമാനതാവളത്തിലൂടെ സ്വര്‍ണ്ണം കടത്തിയ കേസിലെ മുഖ്യ കണ്ണി കസ്റ്റംസ് സൂപ്രണ്ട് ബി.രാധാകൃഷ്ണന്‍ എന്ന് സി.ബി.ഐ എഫ്.ഐ.ആര്‍. ഏപ്രില്‍, മെയ് മാസങ്ങളില്‍ രാധാകൃഷ്ണന്‍ കള്ളക്കടത്തുകാരുമായി കൂടി ആലോചന നടത്തി. കാരിയേഴ്സിന് വിമാന ത്താവളത്തില്‍ ദേഹപരിശോധന ഒഴിവാക്കി കൊടുത്തതും രാധാകൃഷ്ണനാണ്. ഇങ്ങനെ കോടികളുടെ കടത്താണ് നടത്തിയത് എന്നും സി.ബി.ഐ.
9. ജനസംഘം സ്ഥാപകനും ആര്‍.എസ്.എസ് ആചാര്യനുമായ ദീന്‍ദയാല്‍ ഉപാധ്യായയുടെ പേര് രാജസ്ഥാനിലെ സ്‌കൂള്‍ ടെസ്റ്റില്‍ നിന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ നീക്കി. സ്‌കൂള്‍ സ്‌കോളര്‍ഷിപ്പ് ടെസ്റ്റില്‍ നിന്നാണ് ദീന്‍ദയാല്‍ ഉപാധ്യായയുടെ പേര് നീക്കിയത്. രാജസ്ഥാനിലെ അശോക് ഗെഹ്‌ലോട്ട് സര്‍ക്കാരിന്റെ നടപടി വിവാദത്തിന് വഴിവച്ചിരിക്കുക ആണ്
10. മലേഗാവ് സ്‌ഫോടന കേസ് പ്രതിയായ പ്രജ്ഞ സിംഗ് ഠാക്കൂര്‍ നാളെ കോടതിയില്‍ ഹാജരാകണം എന്ന് മുംബയിലെ പ്രത്യേക കോടതി. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം മൂലം ഹാജരാവാന്‍ കഴിയില്ലെന്ന് പ്രജ്ഞ കോടതിയെ അറിയിച്ചു. എന്നാല്‍ ഒരു ദിവസത്തെ മാത്രം ഇളവ് അനുവദിച്ച കോടതി ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം തെളിയിക്കുന്നതിനുള്ള രേഖകള്‍ സമര്‍പ്പിക്കണം എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്
11. നടി അര്‍ച്ചന കവി സഞ്ചരിച്ചിരുന്ന കാറിനു മുകളിലേക്ക് കൊച്ചി മെട്രോയുടെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്ന് വീണ് അപകടം. അര്‍ച്ചന രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പിതാവ് ജോസ് കവിയുടെ കൂടെ കൊച്ചി വിമാനത്താവളത്തിലേക്ക് പോകുന്നതിന് ഇടെയായിരുന്നു അപകടം. അപകടത്തില്‍ കാറിന്റെ മുന്‍ ഭാഗം തകര്‍ന്നു. ഇരുവരും കാറിന്റെ പിന്‍ സീറ്റില്‍ ആയിരുന്നു. ഭാവിയില്‍ ഇത്തരം സംവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍ കരുതലുകള്‍ സ്വീകരിക്കണം എന്നും സംഭവത്തില്‍ കൊച്ചി മെട്രോ അധികൃതരും പൊലീസും ഇടപെടണം എന്നും താരം അഭ്യര്‍ത്ഥിച്ചു.