തിരുവനന്തപുരം: ബാലഭാസ്‌കറും ഡ്രൈവർ അർജുനും ജ്യൂസ് കുടിച്ച കൊല്ലം പള്ളിമുക്കിലെ കടയിൽ നിന്നും താൻ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചിരുന്നതായി സ്വർണക്കടത്ത് കേസിലെ പ്രതി പ്രകാശ് തമ്പിയുടെ മൊഴി. സ്വർണക്കടത്ത് കേസിൽ അറസ്‌റ്റിലാകുന്നതിന് മുമ്പ് അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിലാണ് പ്രകാശ് തമ്പി ഇക്കാര്യം പറയുന്നത്. വാഹനം ഓടിച്ചത് ബാലഭാസ്‌കറാണെന്ന അർജുന്റെ മൊഴി സത്യമാണോ എന്ന് പരിശോധിക്കുന്നതിനാണ് താൻ ദൃശ്യങ്ങൾ പരിശോധിച്ചതെന്നും എന്നാൽ കാര്യമായി ഒന്നും കിട്ടിയില്ലെന്നും പ്രകാശ് തമ്പി തന്റെ മൊഴിയിൽ പറയുന്നു. കടയുടമ ഷംനാദിന്റെ സുഹൃത്ത് നിസാമിന്റെ സഹായത്തോടെയാണ് ദൃശ്യങ്ങൾ പരിശോധിച്ചതെന്നും ഇയാൾ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ദൃശ്യങ്ങൾ പ്രകാശ് തമ്പി ശേഖരിച്ചുവെന്ന് ആദ്യം മൊഴി നൽകിയ കടയുടമ ഷംനാദ് മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഇക്കാര്യം നിഷേധിച്ചത് സംഭവത്തിലെ ദുരൂഹത വർദ്ധിപ്പിച്ചിട്ടുണ്ട്. പ്രകാശ് തമ്പിയല്ല പൊലീസ് സംഘം തന്നെയാണ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതെന്നും പ്രകാശ് തമ്പിയെ അറിയില്ലെന്നുമാണ് ഷംനാദ് മാദ്ധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കിയത്. താൻ മൊഴി നൽകിയെന്ന പേരിൽ ക്രൈംബ്രാഞ്ച് പറയുന്ന കാര്യങ്ങൾ കള്ളമാണെന്നും ഇയാൾ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ കടയുടമയുടെ വാദങ്ങൾ പൂർണമായും തള്ളുന്നതാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് പുറത്തുവിട്ടിരിക്കുന്ന തെളിവുകൾ. ഷംനാദിനെ ചോദ്യം ചെയ്യുന്നതിന് മുമ്പ് രേഖപ്പെടുത്തിയ പ്രകാശ് തമ്പിയുടെ മൊഴിയിൽ താൻ ദൃശ്യങ്ങൾ ശേഖരിച്ചുവെന്ന് പറയുന്നുണ്ട്.
ഇതിന് ശേഷം വിശദമായ ചോദ്യം ചെയ്യലിന് എത്തണമെന്ന നിർദ്ദേശത്തോടെ ഇയാളെ പറഞ്ഞയച്ചെങ്കിലും സ്വർണക്കടത്ത് കേസിൽ ചിലർ പിടിയിലായതോടെ പ്രകാശ് തമ്പി ഒളിവിൽ പോയി. ഇപ്പോൾ ഡി.ആർ.ഐയുടെ കസ്‌റ്റഡിയിലുള്ള പ്രകാശ് തമ്പിയെ ചോദ്യം ചെയ്യാൻ ഉടൻ തന്നെ ക്രൈംബ്രാഞ്ച് കോടതിയെ സമീപിക്കും. ഇതോടെ കേസിലെ പല കാര്യങ്ങളിലും വഴിത്തിരിവുണ്ടാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.