kerala-flood

തിരുവനന്തപുരം : പ്രളയാനന്തരം നവകേരള നിർമ്മിതിക്കായി പ്രവാസികളുടെ സഹായം തേടിയുള്ള മുഖ്യമന്ത്രിയുടെ വിദേശയാത്ര ഫലം കണ്ടില്ലെന്ന വാർത്തയ്ക്ക് പിന്നാലെ സർക്കാരിനെ നിശിതമായി വിമർശിച്ചു കൊണ്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള രംഗത്ത്. പ്രളയം മുക്കിയ കേരളത്തിന് സഹായമായി കേന്ദ്രത്തിനോട് കേരളം തേടിയത് മൂവായിരം കോടിരൂപയായിരുന്നു. എന്നാൽ മൂവായിരം കോടിക്ക് പകരം നാലായിരം കോടിയോളം കേന്ദ്രസഹായമായി ലഭിച്ചു. ഈ തുക ഫലപ്രദമായി ഉപയോഗിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെടുകയായിരുന്നുവെന്നും അദ്ദേഹം ആരോപണം ഉന്നയിക്കുന്നു.

അതേസമയം രാജ്യത്തിന്റെ അഭിമാനം പണയം വച്ച് വിദേശരാഷ്ട്രങ്ങളിൽ പ്രളയത്തിന്റെ പേരിൽ ഉല്ലാസയാത്ര നടത്താനുള്ള മന്ത്രിമാരുടെ നീക്കം തടഞ്ഞ കേന്ദ്ര സർക്കാരിനെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നും ശ്രീധരൻ പിള്ള പറഞ്ഞു. കേന്ദ്രത്തിൽ കാര്യങ്ങൾ വിലയിരുത്താൻ കഴിവുള്ള ഫലപ്രദമായ ആളുകളാണ് ഭരണത്തിലുണ്ടായിരുന്നത് അതിനാലാണ് മന്ത്രിമാരുടെ യാത്ര തടയാനായത്. മുഖ്യമന്ത്രിയുടെ വിദേശയാത്രകൊണ്ട് യാതൊരു ഫലവുമുണ്ടായില്ലെന്നും യാത്ര പരാജയമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രകൃതി ദുരന്തത്തെ ചൂഷണം ചെയ്യാൻ ശ്രമിച്ചതായി സംശയിക്കേണ്ടിയിരിക്കുന്നു എന്ന ഗുരുതരമായ ആരോപണവും ബി.ജെ.പി അദ്ധ്യക്ഷൻ ചൂണ്ടിക്കാട്ടുന്നു.