news

1. കേരളത്തില്‍ നാളെ മുതല്‍ 11 വരെ അതിശതക്തമായ മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂണ്‍ 10,11 ദിവസങ്ങളില്‍ എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത 24 മണിക്കൂറിനകം കേരളത്തില്‍ കാലവര്‍ഷം എത്തുമെന്നും കാലാവസ്ഥാ കേന്ദ്രം
2. നാളെയും മറ്റന്നാളും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയത്ത് ഏഴ്, 9, 10 ദിവസങ്ങളിലും യെല്ലോ അലര്‍ട്ട് ഉണ്ട്. ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത ഉളളതിനാല്‍ മത്സ്യ തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണം എന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കേരള-കര്‍ണ്ണാടക തീരത്തോട് ചേര്‍ന്നുളള മധ്യകിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
3 ശക്തമായ കാറ്റും മഴയും പ്രതീക്ഷിക്കുന്നതിനാല്‍ മത്സ്യ തൊഴിലാളികള്‍ക്ക് ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. അടുത്ത മൂന്ന് ദിവസങ്ങളിലായി തെക്ക്-പടിഞ്ഞാറ് അറബിക്കടല്‍, തെക്ക-്കിഴക്ക് അറബിക്കടല്‍, കേരള തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ കാറ്റ് വീശാനുളള സാധ്യത ഉളളതിനാല്‍ സൂചിപ്പിച്ച മേഖലകളില്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
4. സീറോ മലബാര്‍ സഭ വ്യാജരേഖ കേസില്‍ വൈദികര്‍ക്ക് എതിരെ തെളുവുണ്ട് എന്ന് പൊലീസ്. ശാസ്ത്രീയമായ തെളിവ് ഉണ്ടെന്ന് കോടതിയെ അറിയിക്കും എന്ന് പൊലീസ് വ്യക്തമാക്കി. വൈദികരുടെ ജാമ്യാപേക്ഷയെ പൊലീസ് എതിര്‍ക്കും. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. പ്രളയ സമയത്താണ് വ്യാജരേഖ നിര്‍മ്മിച്ചത് സംബന്ധിച്ച ഗൂഡാലോചന നടന്നതെന്നും പൊലീസ്.


5. അന്വേഷണ സംഘം നിലപാട് വ്യക്തമാക്കുന്നത്, കര്‍ദിനാളിനെതിരെ വ്യാജരേഖ നിര്‍മ്മിച്ച കേസില്‍ ഫാദര്‍ പോള്‍ തേലക്കാട്, ഫാദര്‍ ആന്റണി കല്ലൂക്കാരന്‍, എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കാനിരിക്കെ. നേരത്തെ കേസ് പരിഗണിച്ച കോടതി 7 ദിവസം ഇരുവരെയും അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാം എന്നും എന്നാല്‍ അറസ്റ്റ് ചെയ്യാന പാടില്ല എന്നും നിര്‍ദേശം നല്‍കിയിരുന്നു. കേസില്‍ ഇല്ലാത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളാക്കിയത് എന്നാണ് ഇരുവരും കോടതിയില്‍ വാദിച്ചത്.
6. മുഖ്യമന്ത്രിയുടെ വിദേശയാത്രാ കേസില്‍ ഹര്‍ജിക്കാരന്റെ അഭിഭാഷകന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പ്രശസ്തിക്കും വ്യക്തി വൈരാഗ്യം തീര്‍ക്കാനും കോടതിയെ കരുവാക്കരുത് എന്ന് ഹൈക്കോടതി. കേസിന് ആസ്പദമായ രേഖകള്‍ സമാഹരിച്ചത് ഹര്‍ജിക്കാരന്‍ അല്ലെന്നും അഭിഭാഷകന്‍ ആണെന്നും കോടതി കണ്ടെത്തി. തുടര്‍ന്ന് ഇക്കാര്യത്തില്‍ അഭിഭാഷകന് എന്താണ് അമിത താത്പര്യം എന്ന് കോടതി ആരായുക ആയിരുന്നു. മറുപടി തൃപ്തികരം അല്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരം ആയിരിക്കും എന്നും കോടതി വാക്കാല്‍ മുന്നറിയിപ്പ് നല്‍കി
7. മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിലൂടെ എത്ര സഹായം കിട്ടി എന്ന് ഇതുവരെ സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. ഇതിലൂടെ പ്രളയ ദുരിതാശ്വാസത്തിന് സഹായം തേടി മന്ത്രിമാര്‍ വിദേശയാത്ര നടത്താന്‍ ഒരുങ്ങിയതിനെ കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞ നിലപാട് ശരി എന്ന് തെളിഞ്ഞു. കേന്ദ്രത്തിന്റെ നടപടിയെ അഭിനന്ദിക്കണം എന്നും ശ്രീധരന്‍ പിള്ള തിരുവനന്തപുരത്ത് പറഞ്ഞു
8. സംസ്ഥാന സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക് കടന്നതിന്റെ ഭാഗമായി മൂന്നാം വര്‍ഷത്തെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്യുന്നു. ജൂണ്‍ 10 ന് വൈകിട്ട് 5 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് പരിപാടി. സംസ്ഥാനത്തിന്റെ പരോഗതിയിലും വികസനത്തിലും ഊന്നി ഇച്ഛാശക്തിയോടെയും ദിശാ ബോധത്തോടെയും ഉള്ള പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നടന്നത്. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ നല്‍കിയ വാഗ്ദാനങ്ങളുടെ നടപ്പാക്കല്‍ പരോഗതി വിശദമാക്കുന്നത് ആണ് പ്രോഗ്രസ്സ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷങ്ങളിലും പ്രോഗ്രസ്സ് റിപ്പോര്‍ട്ട് ജനങ്ങള്‍ക്കു മുമ്പാകെ അവതരിപ്പിച്ചിരുന്നു. ഇന്ത്യയില്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കുന്ന ഏക സംസ്ഥാനമാണ് കേരളം
9. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ഉഭയകക്ഷി സന്ദര്‍ശനത്തിന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഭൂട്ടാനിലെത്തി. ഇന്ന് രാവിലെ തിംഫു വിമാന താവളത്തില്‍ എത്തിയ ജയശങ്കറിനെ ഭൂട്ടാന്‍ വിദേശകാര്യ മന്ത്രി ഡോ. താന്‍ഡി ദോര്‍ജെ സ്വീകരിച്ചു. വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള എസ്. ജയശങ്കറിന്റെ ആദ്യ ഉഭയകക്ഷി സന്ദര്‍ശനമാണിത്
10. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഭരണകക്ഷി ആയ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് നിന്ന് ഔദ്യോഗികമായി ഒഴിയുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്റെ പിന്മാറ്റം നടപ്പാക്കുന്നതില്‍ പരാജയപ്പെടുന്നതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. പുതിയ പ്രധാനമന്ത്രി തിരഞ്ഞെടുപ്പിന് ഭരണ കക്ഷി ആയ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളിലെ പ്രമുഖര്‍ തന്നെ മത്സര സന്നദ്ധത അറിയിച്ചിട്ടുണ്ട്
11. മലേഗാവ് സ്‌ഫോടന കേസ് പ്രതിയും എം.പിയുമായ പ്രജ്ഞാ സിംഗ് ഠാക്കൂര്‍ മുംബയിലെ പ്രത്യേക കോടതിയില്‍ ഹാജരായി. ശാരീരിക അസ്വസ്ഥതകള്‍ കാരണം ഇന്നലെ ഹാജരാകാതിരുന്ന പ്രജ്ഞയ്ക്ക് കോടതി അന്ത്യ ശാസനം നല്‍കിയിരുന്നു. കേസിന്റെ ഈ ഘട്ടത്തിലെ വിചാരണയ്ക്ക് പ്രജ്ഞയുടെ സാന്നിധ്യം അനിവാര്യം ആണെന്ന് കോടതി കണ്ടെത്തുക ആയിരുന്നു
12. മീ ടൂ വിവാദങ്ങള്‍ക്ക് കാരണം ഭക്ഷണത്തിലെ ഹോര്‍മോണുകള്‍ ആണ് എന്ന് മുതിര്‍ന്ന നടി ഷീല. ഭക്ഷണത്തിലെ ചില ഹോര്‍മോണുകള്‍ ആണ് പുരുഷനെ അപകടകാരി ആക്കുന്നത്. ഇത്തരത്തിലുള്ള ഭക്ഷണരീതി പുരുഷനെ 90 ശതമാനം മനുഷ്യനായും 10 ശതമാനം മൃഗമായും മാറ്റുന്നു എന്നും ഷീല പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം
13. നിപ കാലത്തിന്റെയും അതിജീവനത്തിന്റെയും കഥപറയുന്ന ആഷിക് അബു ചിത്രം വൈറസ് തിയേറ്ററുകളിലെത്തി. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിലെ എല്ലാ താരങ്ങളും അവരുടെ വേഷങ്ങള്‍ മികവുറ്റതാക്കിയെന്നും ചെറിയ വേഷത്തില്‍ എത്തുന്ന സൗബിന്റെ പ്രകടനം അതിഗംഭീരമാണെന്നും ആളുകള്‍ പറയുന്നു. കുഞ്ചാക്കോ ബോബന്‍, ടോവിനോ തോമസ്, ആസിഫ് അലി, പാര്‍വ്വതി, റഹ്മാന്‍, റിമാ കല്ലിങ്കല്‍, രേവതി, ഇന്ദ്രന്‍സ്, രമ്യാ നമ്പീശന്‍, മഡോണ സെബാസ്റ്റ്യന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, സെന്തില്‍ കൃഷ്ണ എന്നിവരാണ് വൈറസിലെ അഭിനേതാക്കള്‍.