ഗോഹട്ടി: അനധികൃത കുടിയേറ്റക്കാരനെന്ന് മുദ്രകുത്തി അറസ്റ്റ് ചെയ്ത റിട്ടയേർഡ് ഓണററി ലഫ്റ്റനന്റ് മുഹമ്മദ് സനാവുള്ളയ്ക്ക് ജാമ്യം. കർശന ഉപാധികളോടെയാണ് മുഹമ്മദ് സനാവുള്ളയ്ക്ക് ഗുവാഹത്തി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായി 20,000 രൂപ കെട്ടിവയ്ക്കണം. കൂടാതെ അനുമതിയില്ലാതെ കാംറുപ് ജില്ല വിട്ട് പോകാനും പാടില്ല. സനാവുള്ളയുടെ ബയോമെട്രിക്സ് ശേഖരിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഫോറിനേഴ്സ് ട്രൈബ്യൂണൽ വിദേശിയെന്ന് കണ്ടെത്തിയതിന് പിന്നാലെ, 30 വർഷം രാജ്യത്തെ സേവിച്ച സനാവുള്ളയെ മേയ് 28 ന് അസാം ബോർഡർ പൊലീസ് ഓർഗനൈസേഷൻ അറസ്റ്റ് ചെയ്യുകയായിരുന്നു.
1987 ൽ 20-ാം വയസിലാണ് സനാവുള്ള ഇന്ത്യൻ സൈന്യത്തിൽ ചേർന്നത്. കാർഗിൽ യുദ്ധത്തിലടക്കം അദ്ദേഹം പങ്കെടുത്തിട്ടുമുണ്ട്. 2017 ൽ വിരമിച്ച ശേഷം അസാം ബോർഡർ പൊലീസിൽ അംഗമായി. അസാമിൽ സനാവുള്ളയെക്കൂടാതെ ആറോളം മുൻ സൈനികർക്ക് ഫോറിനേഴ്സ് ട്രൈബ്യൂണൽ നോട്ടീസ് നൽകിയതായാണ് വിവരം. ട്രൈബ്യൂണലിൽ അഞ്ച് തവണ വാദപ്രതിവാദത്തിന് സനാവുള്ള ഹാജരായിരുന്നു. രാജ്യത്ത് താമസിക്കുന്ന എല്ലാ അനധികൃത കുടിയേറ്റക്കാരെയും പൗരത്വ പട്ടികയിൽ നിന്ന് പുറത്താക്കി പുതുക്കിയ പട്ടിക ജൂലായ്ക്ക് മുൻപ് സമർപ്പിക്കണം എന്നാണ് സുപ്രീംകോടതി വിധി. അസാമിൽ മാത്രം 1,25,333 പേരുടെ പൗരത്വത്തിൽ സംശയമുണ്ടെന്ന് മന്ത്രി ചന്ദ്ര മോഹൻ പതോവരി നിയമസഭയെ അറിയിച്ചിരുന്നു.