pragya-

മുംബയ്: മലെഗാവ് സ്ഫോടനത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് പ്രഞ്ജ സിംഗ് താക്കൂർ എംപി കോടതിയിൽ. ഇന്നലെ മുബയിലെ പ്രത്യേക എൻഐഎ കോടതിയിൽ ഹാജരായപ്പോഴാണ്, 2008 സെപ്തംബർ 29ന് നടന്ന സ്ഫോടനത്തെക്കുറിച്ച് അറിയാമോ എന്ന് ജഡ്ജി വി.എസ്.പഡാൽക്കർ ചോദിച്ചത്. ഇതിനാണ്, തതിക്കറിയില്ലെന്ന് പ്രജ്ഞ മറുപടി നൽകിയത്. ഭോപ്പാലിൽനിന്നുള്ള ബി.ജെ.പി എം.പിയാണ് പ്രജ്ഞ.

മുമ്പ് രണ്ട് തവണയും മലെഗാവ് സ്ഫോടന കേസ് പ്രതിയായ പ്രജ്ഞ കോടതിയിൽ ഹാജരായിരുന്നില്ല. ഇത്തവണയും ഉയർന്ന രക്തസമ്മർദം മൂലം ഹാജരാവാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നെങ്കിലും, ഇനിയും ഹാജരായില്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് ഇന്നലെ ഇവർ ഹാജരായത്. കേസിന്റെ ഈ ഘട്ടത്തിലെ വിചാരണക്ക് പ്രജ്ഞയുടെ സാന്നിദ്ധ്യം അനിവാര്യമാണെന്നായിരുന്നു കോടതി വിലയിരുത്തൽ. കേസ് നടപടിയെക്കുറിച്ച് എന്തറിയാം എന്ന ചോദ്യത്തിനും കേസിൽ എത്ര സാക്ഷികളെ വിസ്തരിച്ചുവെന്നത് അറിയില്ലെന്നായിരുന്നു പ്രജ്ഞയുടെ മറുപടി. മഹാരാഷ്ട്രയിലെ മലെഗാവിൽ മോട്ടോർസൈക്കിളിൽ ഘടിപ്പിച്ച ബോംബ് പൊട്ടിത്തറിച്ച് ആറ് പേർ കൊല്ലപ്പെടുകയും 100 പേർക്ക് പരുക്കേൽക്കുകയും ചെയ്തെന്നാണ് കേസ്. കോടതിയിൽ ഹാജരാവുന്നതിൽ നിന്ന് ഒരാഴ്ച ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രജ്ഞ നൽകിയ ഹർജി എൻ.ഐ.എ ജഡ്ജി വി.എസ് പഡാൽക്കർ നേരത്തെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മുംബയ് കോടതിയും ആവശ്യം തള്ളിയത്. ബുധനാഴ്ച രാത്രിയോടെ പ്രജ്ഞയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും വ്യാഴാഴ്ച പുലർച്ചയോടെ ഡിസ്ചാർജ് ചെയ്തിരുന്നു.