pm-letter

ന്യൂഡൽഹി: ഉത്തർപ്രദേശിലെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ (യു.പി.എസ്.ഇ) ജോലിയിലേക്ക് തന്റെ പിതാവിനെ വീണ്ടും തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എട്ടാംക്ലാസ് വിദ്യാർത്ഥി സാർഥക് ത്രിപാഠിയുടെ കത്ത്. സാർഥകിന്റെ 37ാമത്തെ കത്താണിത്. പിതാവിന് ജോലി നഷ്ടപ്പെട്ടതിനാൽ കുടുംബത്തിന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ കുറിച്ചും കത്തിൽ പറയുന്നുണ്ട്.

പിതാവിനെ യു.പി.എസ്.ഇ ജോലിയിൽ നിന്ന് പുറത്താക്കുകയായിരുന്നെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. 2016ലും ഈ നിർദേശം മുന്നോട്ട് വച്ച് വിദ്യാർത്ഥി മോദിക്ക് കത്തെഴുതിയിരുന്നു. എന്നാൽ, കത്തിന് യാതൊരു പ്രതികരണവും ലഭിച്ചിരുന്നില്ല.

'മോദിയുണ്ടെങ്കിൽ എന്തും സാധ്യം' എന്ന പ്രധാനമന്ത്രിയെ കുറിച്ചുള്ള പുതിയ മുദ്രാവാക്യം കേട്ടതാണ് 37 മത്തെ കത്തെഴുതാൻ പ്രേരണയായതെന്ന് പറയുന്നു. ഇത്തവണയെങ്കിലും തന്റെ അപേക്ഷ പ്രധാനമന്ത്രി കേൾക്കുമെന്നാണ് സാർഥകിന്റെ പ്രതീക്ഷ.

ചിലരുടെ വ്യക്തി താൽപര്യങ്ങൾ കാരണമാണ് അച്ഛന്റെ ജോലി നഷ്ടമായതെന്നും അതിന് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.