kalidas-jayaram

വൻ താരനിരയുമായെത്തിയ ആഷിഖ് അബു ചിത്രം 'വൈറസി'ൽ നിന്നും കാളിദാസ് ജയറാം എന്തുകൊണ്ട് പിന്മാറി എന്ന് പരാതിപ്പെടുകയാണ് സോഷ്യൽ മീഡിയ. മികച്ച പ്രതികരണം നേടി മുന്നോട്ട് കുതിക്കുന്ന ചിത്രത്തിൽ നിന്നും കാളിദാസ് പിന്മാറേണ്ടിയിരുന്നില്ല എന്നും പ്രേക്ഷകർ പറയുന്നു. ചിത്രത്തിൽ ശ്രീനാഥ് ഭാസി അവതരിപ്പിച്ച കഥാപാത്രത്തിനായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആദ്യം തേടിയത് കാളിദാസിനെയാണ്. എന്നാൽ മറ്റ് ചിത്രങ്ങളുടെ തിരക്കിലായിരുന്ന കാളിദാസ് 'വൈറസ്' ഉപേക്ഷിക്കുകയായിരുന്നു.

ഭാസിയുടെ പ്രകടനം മികച്ചതായി എന്ന് അഭിപ്രായം പറയുന്ന പ്രേക്ഷകർ കാളിദാസ് എന്തുകൊണ്ട് ചിത്രം ഉപേക്ഷിച്ചു എന്ന് തങ്ങൾക്ക് മനസിലാകുന്നില്ലെന്നും പറയുന്നു. ചിത്രത്തിലെ ഡോക്ടർ ആബിദ് റഹ്‌മാന്റെ വേഷം നല്ലതാക്കാനുള്ള എല്ലാ അവസരവും കാളിദാസിന് ഉണ്ടായിരുന്നുവെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ഭാസിയുടെ കഥാപാത്രത്തിന് ചിത്രത്തിൽ മുഴുനീള റോളായിരുന്നു ഉണ്ടായിരുന്നത്.

ജിത്തു ജോസഫിന്റെ മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന ചിത്രത്തിന്റെയും, മിഥുൻ മാനുവൽ തോമസിന്റെ അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവിന്റെയും തിരക്കിലായിരുന്നതിനാലാണ് കാളിദാസ് 'വൈറസ്' ഉപേക്ഷിക്കുന്നത്. ഈ തീരുമാനം ആസ്ഥാനത്തായിപ്പോയി എന്നും പ്രേക്ഷകരെ പറയുന്നു. മഞ്ജുവാര്യർ പ്രധാന കഥാപാത്രമായെത്തുന്ന 'ജാക്ക് ആൻഡ് ജിൽ' എന്ന സന്തോഷ് ശിവൻ ചിത്രത്തിലാണ് കാളിദാസ് ഇനി അഭിനയിക്കുക. അൽഫോൻസ് പുത്രന്റെ പുതിയ ചിത്രത്തിലും കാളിദാസാണ് നായകൻ.