അലിഗഡ്: കടംവാങ്ങിയ പണം മാതാപിതാക്കൾ തിരികെ ചോദിച്ചതിന്റെ പ്രതികാരമായി രണ്ടുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാൾ, മുമ്പ് പ്രായപൂർത്തിയാകാത്ത സ്വന്തം മകളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ്. 2014ൽ നടന്ന ഈ സംഭവത്തിൽ ജയിൽശിക്ഷ അനുഭവിക്കുന്ന ഇയാൾ, ജാമ്യത്തിലിറങ്ങിയപ്പോഴാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്.
ഇക്കഴിഞ്ഞ ജൂൺ രണ്ടിനാണ് രണ്ടുവയസുകാരിയുടെ മൃതദേഹം മാലിന്യക്കൂമ്പാരത്തിൽ നായ്ക്കൾ കടിച്ചുവലിക്കുന്ന നിലയിൽ കണ്ടെത്തിയത്. ഇരുകണ്ണുകളും ചൂഴ്‌ന്നെടുത്ത നിലയിലായിരുന്നു മൃതദേഹം. മേയ് 31 മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. കേസിലെ മുഖ്യപ്രതിയായ സഹീദ്, തന്നോട് കടം വാങ്ങിയ പതിനായിരം രൂപ പെൺകുട്ടിയുടെ പിതാവ് മടക്കിചോദിച്ചതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. സഹീദിന്റെ സുഹൃത്തായ രണ്ടാം പ്രതിയാണ് സ്വന്തം മകളെ ബലാത്സംഗം ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ച വ്യക്തി. ഇവർക്ക് പുറമേ സഹീദിന്റെ ഭാര്യ, സഹോദരൻ എന്നിവരും കേസിൽ അറസ്‌റ്റിലായിട്ടുണ്ട്. സംഭവത്തെത്തുടർന്ന് രാജ്യവ്യാപകമായുള്ള പ്രതിഷേധങ്ങളാണ് കഴിഞ്ഞദിവസങ്ങളിൽ നടന്നത്.