news

1. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ വെളിപ്പെടുത്തലുമായി പ്രകാശ് തമ്പി. അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നത് ഡ്രൈവര്‍ എന്ന് ക്രൈംബ്രാഞ്ചിനോട് പ്രകാശ് തമ്പിയുടെ മൊഴി. ആശുപത്രിയില്‍ കിടന്നപ്പോള്‍ അര്‍ജുന്‍ ഇക്കാര്യം തന്നോട് പറഞ്ഞിരുന്നു. അര്‍ജുന്‍ മൊഴി മാറ്റിയ ശേഷം ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടിയിരുന്നില്ലെന്നും മൊഴി. കൊല്ലത്തെ ജ്യൂസ് കടയില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചെന്നും പ്രകാശ് തമ്പി ക്രൈംബ്രാഞ്ചിനോട് സ്ഥിരീകരിച്ചു
2. അര്‍ജുന്‍ മൊഴി മാറ്റിയപ്പോളാണ് സി.സി.ടി.വി പരിശോധിച്ചത്. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് ഒന്നും ലഭിച്ചില്ല. ബാലഭാസ്‌കറിനൊപ്പം പരിപാടിക്കായി രണ്ട് തവണ ദുബായിയില്‍ പോയിരുന്നു. ബാലഭാസ്‌കറും വിഷ്ണവുമായി നല്ല സൗഹൃദം ഉണ്ടായിരുന്നു. പരിപാടി കഴിയുമ്പോള്‍ ബാലഭാസ്‌കര്‍ പണം നല്‍കും. മറ്റ് സാമ്പത്തിക ഇടപാടുകള്‍ ഇല്ലെന്നും സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നും പ്രകാശ് തമ്പി. കക്കനാട് ജയിലില്‍ അഞ്ച് മണിക്കൂര്‍ നീണ്ട ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി
3. മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകളില്‍ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് ക്രൈംബ്രാഞ്ച് ചോദ്യം പ്രകാശ് തമ്പിയെ ചോദ്യം ചെയ്തത്. ബാലഭാസ്‌കറിന്റെ മരണശേഷം മൊബൈല്‍ ഫോണ്‍ ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഭാര്യ ലക്ഷമിയ്ക്ക് നല്‍കിയെന്നും പ്രകാശ് തമ്പി. ബാലഭാസ്‌കറിന്റെ പ്രോഗ്രാം കോര്‍ഡിനേറ്ററും സ്വര്‍ണക്കടത്ത് കേസ് പ്രതിയുമായ പ്രകാശ് തമ്പിയ്ക്ക് അപകടത്തില്‍ പങ്കുണ്ടെന്നാണ് ബാലഭാസ്‌കറിന്റെ പിതാവ് കെ.സി ഉണ്ണി ഉള്‍പ്പെടെ ഉള്ളവര്‍ ആരോപണം ഉന്നയിച്ചത്.
4. കേരളം തനിക്ക് ബനാറസ് പോലെ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനസേവനത്തിനായി പ്രവര്‍ത്തിക്കുക എന്നതാണ് പ്രധാനം. ബി.ജെപിക്ക് അക്കൗണ്ട് തുറക്കാന്‍ കഴിയാത്ത കേരളത്തില്‍ എന്തിന് നന്ദി പറയുന്നു എന്ന് ചിലര്‍ കരുതുന്നുണ്ടാകാം. തിരഞ്ഞെടുപ്പിലെ വിജയം മാത്രമല്ല ബി.ജെ.പി പ്രവര്‍ത്തകരുടെ ലക്ഷ്യം. വോട്ട് ചെയ്യാത്തവര്‍ക്കും പരിഗണന നല്‍കുന്ന സര്‍ക്കാരാണ് ബി.ജെ.പിയുടേത്. തിരഞ്ഞെടുപ്പില്‍ സ്വീകരിച്ച സമീപനം നോക്കിയല്ല ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നത്.


5. അടിയുറച്ച വിശ്വാസത്തിലും ആധ്യാത്മിക പാരമ്പര്യത്തിലും ഉറച്ച് നില്‍ക്കുന്ന ജനതയാണ് കേരളത്തിലുള്ളത്. അതു കൊണ്ട് തന്നെ ആധ്യാത്മികതയിലും പൈതൃകത്തിലും ഊന്നല്‍ നല്‍കുന്ന വികസന പദ്ധതികളാണ് കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിച്ചിട്ടുള്ളത്. വിവിധ വികസന പദ്ധതികളിലൂടെ ഓരോ വ്യക്തിയിലേക്കും കടന്ന് എത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഗുരുവായൂരിലെ ബി.ജെ.പിയുടെ പൊതു യോഗമായ അഭിനന്ദന്‍ സഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി.
6. നിപ ഭീതിയിലുള്ള കേരളത്തിന് കേന്ദ്രം എല്ലാ സഹായവും ഉറപ്പാക്കുമെന്നും മോദിയുടെ വാഗ്ദാനം. നിപയെ പ്രതിരോധിക്കാന്‍ സര്‍ക്കാരിന് ഒപ്പം നിന്ന് വേണ്ട സഹായം നല്‍കും. ആയുഷ്മാന്‍ ഭാരത് പദ്ധതി തയ്യാറാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. മൃഗസംരക്ഷണത്തിനും മത്സ്യബന്ധനത്തിനും പ്രത്യേക വകുപ്പുകള്‍ ആരംഭിക്കും. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷമാണ് ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ബി.ജെ.പിയുടെ അഭിനന്ദന്‍ സഭയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്തത്

7. മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട ഭദ്രാസന അധ്യക്ഷനായി ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലിത്ത ചുമതലയേറ്റു. പത്തനംതിട്ട സെന്റ് പീറ്റേഴ്സ് പള്ളിയില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മിസ് കതോലിക്കാ ബാവ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
8. ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ കേരളവും അംഗമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പദ്ധതിയുടെ ആദ്യ പങ്ക് ഇതിനകം ലഭിച്ചിട്ടുണ്ട്. പദ്ധതിയില്‍ കേരളം അംഗമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എന്തുകൊണ്ടാണ് പറഞ്ഞത് എന്ന് അറിയില്ലെന്നും മന്ത്രി പ്രതികരിച്ചു. ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം എന്ന് നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്കാണ് മന്ത്രിയുടെ മറുപടി
9. കോണ്‍ഗ്രസിലെ നിഷ്‌ക്രിയത്വം പാര്‍ട്ടിയെ തകര്‍ക്കുമെന്ന മുന്നറിയിപ്പുമായി വീരപ്പമൊയ്ലി. രാഹുല്‍ ഗാന്ധിക്ക് അധ്യക്ഷസ്ഥാനം ഒഴിയണമെങ്കില്‍ ഒഴിയാം. പക്ഷേ അനുയോജ്യമായ ഒരാളെ കണ്ടെത്തിയിട്ട് വേണം പദവി ഒഴിയാനെന്നും വീരപ്പമൊയ്ലി കൂട്ടിച്ചേര്‍ത്തു. ലോക്സഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ ആണ് പാര്‍ട്ടി നേരിടുന്ന പ്രതിസന്ധിയില്‍ ആശങ്ക പരസ്യമാക്കി വീരപ്പമൊയ്ലി രംഗത്ത് എത്തിയത്
10. രാജ്യത്തെങ്ങും വന്‍ പ്രതിഷേധത്തിന് കാരണമായ അലിഗഡിലെ രണ്ടര വയസുകാരിയുടെ കൊലപാതകത്തില്‍ നിലപാട് കടുപ്പിച്ച് അഭിഭാഷകര്‍. സംഭവത്തില്‍ പിടിയിലായ പ്രതികള്‍ക്ക് വേണ്ടി കേസ് ഏറ്റെടുക്കാന്‍ സാധിക്കില്ലെന്ന് അലിഗഡിലെ ബാര്‍ അസോസിയേഷന്‍ തീരുമാനിച്ചു. സംഭവത്തില്‍ മറ്റ് രണ്ട് പ്രതികളെ കൂടി പൊലീസ് ഇന്ന് പിടികൂടിയിട്ടുണ്ട്.
11. 2047 വരെ ബി.ജെ.പി തുടര്‍ച്ചയായി ഭരിക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാം മാധവ്. ദേശീയതായണ് ബി.ജെ.പിയുടെ ഡി.എന്‍.എ. അതാണ് പാര്‍ട്ടിയുടെ മുഖമുദ്രയും. തിരഞ്ഞെടുപ്പ് വന്നാലും ഇല്ലെങ്കിലും ബി.ജെ.പി എന്നാല്‍ ദേശീയത എന്ന് തന്നെയാണ് അര്‍ത്ഥമെന്നും രാം മാധവ് പറഞ്ഞു
12. കേരള സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി മാലിദ്വീപില്‍. രണ്ടാം തവണ പ്രധാനമന്ത്രി ആയതിന് ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ വിദേശ സന്ദര്‍ശനമാണിത്. മാലിദ്വീപ് പാര്‍ലമെന്റിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
13. ബോളിവുഡിലെ ഫിറ്റ്നസ് ക്യൂന്‍ ശില്‍പ ഷെട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയുടെ കുറിപ്പാണ് സിനിമ ലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ശില്‍പയുടെ 44ാം പിറന്നാള്‍ ദിനത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പ്രണയാര്‍ദ്രമായ കുറിപ്പിലൂടെയാണ് കുന്ദ്ര തന്റെ പ്രിയപത്നിക്ക് ജന്മദിനാ ആശംസകള്‍ നേര്‍ന്നത്. പ്രായത്തെ തോല്‍പ്പിക്കുന്ന സൗന്ദര്യമാണ് ശില്‍പയെ പ്രിയങ്കരിയാക്കുന്നത് എന്ന് രാജ് കുന്ദ്ര