മമ്മൂട്ടി നായകനായ ചരിത്ര സിനിമ മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തിറങ്ങിയിരുന്നു. വള്ളുവനാട്ടിലെ ചാവേറുകളുടെ ഇതിഹാസ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എം. പത്മകുമാറാണ്. ചിത്രത്തിന്റെ പോസ്റ്രറിൽ പരിചയേന്തി നിൽക്കുന്ന മമ്മൂട്ടിയെയാണ് കാണുന്നത്. മമ്മൂട്ടിയെ കൂടാതെ ഉണ്ണി മുകുന്ദനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചാവേറായ ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തെയാണ് ഉണ്ണി ചിത്രത്തിൽ അവതരിപ്പിക്കുന്നത് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്ത് വന്നതിന് പിന്നാലെ പോസ്റ്ററിൽ ഉണ്ണി മുകുന്ദനെവിടെ എന്ന തരത്തിലുള്ള പ്രതികരണങ്ങൾ വന്നിരുന്നു. പഴശ്ശിരാജ എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ശരത്കുമാർ പ്രത്യക്ഷപ്പെട്ട അതേ രൂപത്തിലാണ് പോസ്റ്ററിലെ രണ്ടാമനേയും കാണുന്നത്. പലരും ശരത്കുമാറാണ് ഇതെന്നാണ് കരുതിയത്. എന്നാൽഅത് താനാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ.
പോസ്റ്ററിന്റെ നടുക്ക് വാളും പരിചയും ഏന്തി നില്‍ക്കുന്ന ദേഷ്യക്കാരനായ താടിക്കാരൻ താനാണെന്ന് ഉണ്ണി പറയുന്നു. പോസ്റ്റർ ഇറങ്ങിയത് മുതൽ ഇതില്‍ 'ഉണ്ണി മുകുന്ദൻ എവിടെ' എന്ന തരത്തിലുള്ള നിരവധി മെസേജുകൾ തനിക്ക് ലഭിച്ചിരുന്നുവെന്നും ഇത് കേട്ടപ്പോൾ പ്രേക്ഷകർക്ക് തന്നെ തിരിച്ചറിയാൻ പറ്റുന്നില്ലാലോ എന്നുള്ള ചെറിയ വിഷമം ഉണ്ടായിരുന്നുവെന്നും ഉണ്ണി പറയുന്നു.
എന്നാൽ ആദ്യം തോന്നിയ സങ്കടം ഇപ്പോഴില്ലെന്നും ചന്ദ്രോത്ത് പണിക്കർ എന്ന ഇതിഹാസ ചരിത്ര വേഷം ലഭിച്ചപ്പോൾ അതിൽ ഉണ്ണി മുകുന്ദൻ എന്ന വ്യക്തിയുടെ യാതൊരു സാമ്യതയും ഉണ്ടാവാൻ പാടില്ല എന്ന ആഗ്രഹവും വാശിയും തനിക്ക് ഉണ്ടായിരുന്നുവെന്നും അതിന്റെ ആദ്യ പടി വിജയിച്ചു എന്ന് താനിപ്പോൾ വിശ്വസിക്കുന്നുവെന്നും ഉണ്ണി ഫേസ്ബുക്കിൽ കുറിച്ചു.
ഉണ്ണിമുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്
പ്രിയപ്പെട്ട സുഹൃത്തുക്കളെ
മാമാങ്കം ഫസ്റ്റ് ലുക്ക് പോസ്റ്റർ നിങ്ങൾ തന്ന ബ്രഹ്മാണ്ട വരവേല്‍പ്പ് ഹൃദയം നിറഞ്ഞ നന്ദി. എന്നാല്‍ ഈ പോസ്റ്റ് ഇട്ടത് അതിനു വേണ്ടി മാത്രമല്ല. ഇത്രയും നാൾ മാമാങ്കത്തിന് വേണ്ടി മെയ്യും മനസ്സും ഒരുപോലെ നല്‍കി അധ്വാനിച്ചിട്ട് പോസ്റ്റർ ഇറങ്ങിയത് മുതൽ ഇതിൽ 'ഉണ്ണിമുകുന്ദന്‍ എവിടെ' എന്നുള്ള നിരവധി മെസേജുകള്‍ ഫേസ്ബുകിലൂടെയും, ഇന്‍സ്റ്റാന്‍ഗ്രാമിലൂടെയും,വാട്‌സ്ആപ്പിലൂടെയും ഞാന്‍ കേള്‍ക്കാനിടയായി.ഇത് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ക്ക് എന്നെ തിരിച്ചറിയാന്‍ പറ്റുന്നില്ലാലോ എന്നുള്ള ചെറിയ വിഷമം ഉണ്ടായിരുന്നു. ബഹുമാനപെട്ട സുഹൃത്തുക്കളെ പോസ്റ്ററിന്റെ നടുക്ക് ആ വാളും പരിചയും ഏന്തി നില്‍ക്കുന്ന ദേഷ്യക്കാരന്‍ ആയ താടിക്കാരന്‍ ഞാനാണ്...
ആദ്യമൊക്കെ അല്പം വിഷമം തോന്നിയെങ്കിലും ഞാന്‍ സ്വപ്നം കണ്ട കാര്യം തന്നെയാണല്ലോ ഞാന്‍ ഇപ്പോള്‍ കേട്ടു കൊണ്ടിരിക്കുന്നത് എന്ന് മനസ്സിലായി. ചന്ദ്രോത് പണിക്കര്‍ എന്ന ഇതിഹാസ ചരിത്ര വേഷം ലഭിച്ചപ്പോള്‍ അതില്‍ ഉണ്ണി മുകുന്ദന്‍ എന്ന വ്യക്തിയുടെ യാതൊരു സാമ്യതയും ഉണ്ടാവാന്‍ പാടില്ല എന്ന ആഗ്രഹവും വാശിയും എനിക്ക് ഉണ്ടായിരുന്നു.അതിന്റെ ആദ്യ പടി വിജയിച്ചു എന്ന് ഞാനിപ്പോള്‍ വിശ്വസിക്കുന്നു. ഇതൊരു അംഗീകാരം ആയി കാണാന്‍ ആണ് ഞാന്‍ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ എട്ടു മാസത്തോളമായി മിഖായേലിലെ മാര്‍കോ ജൂനിയറില്‍ നിന്നും മാമാങ്കത്തിലെ ചന്ദ്രോത്ത് പണിക്കര്‍ ആയി പരകായപ്രവേശം നടത്താന്‍ മാനസികമായും ശാരീരികമായും ഉള്ള തയ്യാറെടുപ്പിലായിരുന്നു.
രാത്രിയുള്ള ഷൂട്ടിംഗ് ശാരീരികമായി ഒരുപാട് അസ്വസ്ഥതകള്‍ ഉണ്ടാക്കിയെങ്കിലും അതൊന്നും ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തിനോടുള്ള ഇഷ്ടത്തിന് കവച്ചുവെക്കുന്നതായിരുന്നില്ല. ഈ പോസ്റ്റില്‍ നിങ്ങള്‍ ഉണ്ണിമുകുന്ദനെ കണ്ടിട്ടില്ല എങ്കില്‍ അത് എന്റെ ആദ്യത്തെ അംഗീകാരമായി ഞാന്‍ കാണുന്നു. ചരിത്ര കഥാപാത്രങ്ങളെ അതിന്റെ പരമോന്നതിയില്‍ എത്തിച്ച മമ്മൂക്ക എന്ന് ഇതിഹാസത്തിന്റെ സാന്നിധ്യവും സഹകരണവും സപ്പോര്‍ട്ടും എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ. ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തെ പൂര്‍ണ്ണ വിശ്വാസത്തോടെ എനിക്ക് തന്ന പപ്പേട്ടനും മാമാങ്കത്തിന്റെ പൂര്ണതയ്ക്ക് വേണ്ടി യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ എന്തിനും ഒപ്പം നിന്ന നിര്‍മ്മാതാവ് വേണുവേട്ടനും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചുകൊള്ളുന്നു.ഇനിയും പല കഥാപാത്രങ്ങളും വരുമ്പോഴും അതില്‍ ഉണ്ണിമുകുന്ദന്‍ എവിടെ എന്ന ചോദ്യത്തിനായി ഞാന്‍ വീണ്ടും കാത്തിരിക്കുന്നു ??.