news

1. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പനി ബാധിച്ച് നിരീക്ഷണത്തില്‍ കഴിഞ്ഞ രണ്ടാമത്തെ രോഗിക്കും നിപ ബാധയില്ല. സ്ഥിരീകരണം, ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ പരിശോധനയില്‍. എറണാകുളത്ത് നിന്ന് പനി ബാധിച്ചെത്തിയ കല്ലിയൂര്‍ സ്വദേശിയായ യുവാവിനെ കരുതല്‍ നടപടികളുടെ ഭാഗമായി നിരീക്ഷണത്തില്‍ ആക്കുക ആയിരുന്നു. നിപയെന്ന് സംശയിച്ച് കളമശേരി മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച 10 പേരില്‍ 9 പേരുടെയും പരിശോധന ഫലം നെഗറ്റീവ്.




2. ഒരാളുടെ പരിശോധനാ ഫലം വരാറുണ്ട്. നിപ സ്ഥിതീകരിച്ച യുവാവിന്റെ നില തൃപ്തികരമെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍. നോര്‍ത്ത് പറവൂരില്‍ നിപ രോഗ ലക്ഷണം കാണിച്ച യുവാവിനെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയേക്കും. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസോലേഷന്‍ വാര്‍ഡില്‍ ഇന്നലെ രാത്രി രോഗ ലക്ഷണങ്ങളോട് കൂടി 3 പേരെക്കൂടി പ്രവേശിപ്പിച്ചു. ഇതോടെ ഐസോലേഷന്‍ വാര്‍ഡില്‍ 10 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 9 പേരുടെ ടെസ്റ്റ് റിസല്‍ട്ട് നെഗറ്റീവ് ആണ്
3. എന്‍.ഐ.വി പൂനെയില്‍ നിന്നുള്ള സംഘം മെഡിക്കല്‍ കോളേജില്‍ ക്യാമ്പ് ചെയ്ത് ലാബ് പരിശോധന, അണു വിമുക്തം ആക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് നേതൃത്വം നല്‍കി വരുന്നു. എന്‍.ഐ.വി യില്‍ നിന്നും തന്നെയുള്ള ഡോ. സുദീപ്, ഡോ. ഗോഖലെ, ഡോ. ബാല സുബ്രഹ്മണ്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഫീല്‍ഡ് ബയോളജി സംഘം വവ്വാലുകളുടെ പഠനത്തിനായി പരിഗണിക്കേണ്ട സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനായി വടക്കേക്കര സന്ദര്‍ശിച്ചു. സ്വകാര്യ ആശുപത്രികള്‍ നിരീക്ഷിക്കുന്നതിനായി നാല് ടീമുകള്‍ പ്രവര്‍ത്തിക്കുന്നതായും എറണാകുളം ജില്ലാ കലക്ടര്‍ അറിയിച്ചു
4. ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ കേരളം അംഗമായിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന തെറ്റാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഏത് സാഹചര്യത്തിലാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. കേരളം പദ്ധതിയില്‍ അംഗമായിട്ടുണ്ട്. ഇതിന്റെ ആദ്യ ഗഡുവായി 25 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുവദിക്കുകയും ചെയ്തത് ആണെന്നും കെ.ക.ശൈലജ. ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം കേരളത്തില്‍ 18 ലക്ഷം കുടുംബങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത്. എന്നാല്‍, നിലവില്‍ കേരളം 40 ലക്ഷം കുടുംബങ്ങള്‍ക്ക് ആരോഗ്യപരിരക്ഷ നല്‍കുന്നുണ്ട്.
5. പക്ഷേ പദ്ധതിയുടെ ഭാഗമായില്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പല ആനുകൂല്യങ്ങളും ലഭിക്കില്ലെന്ന് മനസിലാക്കിയതോടെ കേരളം സഹകരിക്കുക ആയിരുന്നു. ആരോഗ്യ പരിരക്ഷക്കായി കേരളം നടപ്പിലാക്കുന്ന പദ്ധതികള്‍ നിര്‍ത്താതെയായിരുന്നു ആയുഷ്മാനില്‍ അംഗമായത്. ഇതുപ്രകാരം 40 ലക്ഷം കുടുംബങ്ങള്‍ക്ക് നിലവില്‍ ആരോഗ്യപരിരക്ഷ നല്‍കുന്നുണ്ടെന്നും മന്ത്രി. ഗുരുവായൂര്‍ ദര്‍ശനത്തിന് ശേഷം നടത്തിയ പൊതു പരിപാടിയിലാണ് ആയുഷ്മാന്‍ പദ്ധതിയെ കുറിച്ച് മോദി പ്രസ്താവന നടത്തിയത്
6. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അര്‍ബുദ രോഗമുണ്ടെന്ന പേരില്‍ വീട്ടമ്മയ്ക്ക് കീമോ തെറാപ്പി ചികിത്സ നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. മെഡിക്കല്‍ കോളജിലെ രണ്ടു ഡോക്ടര്‍മാര്‍ക്കും രണ്ടു ലാബുകള്‍ക്കും എതിരേയാണ് വീട്ടമ്മയുടെ പരാതിയില്‍ പൊലീസ് കേസെടുത്തത്. ആറ് മാസം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തി ഇരിക്കുന്നത്.
7. മാവേലിക്കര പാലമേല്‍ ചിറയ്ക്കല്‍ കിഴക്കേക്കര രജനിയാണ് അര്‍ബുദ രോഗമുണ്ടെന്ന പേരില്‍ കീമോതെറാപ്പി ചികിത്സയ്ക്ക് ഇരയായത്. സ്വകാര്യ ലാബിലെ തെറ്റായ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു യുവതിക്ക് കീമോ നല്‍കിയത്. എന്നാല്‍, പിന്നീട് മെഡിക്കല്‍ കോളജ് പതോളജി ലാബില്‍ നിന്നു കിട്ടിയ റിപ്പോര്‍ട്ടില്‍ ഇവര്‍ക്ക് അര്‍ബുദമില്ലെന്നു കണ്ടെത്തി കാന്‍സര്‍ ചികിത്സ നിറുത്തിവച്ചു. തുടര്‍ന്ന് ജനറല്‍ സര്‍ജറി വിഭാഗം മാറിടത്തിലെ മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു, ശസ്ത്രക്രിയ നടത്തിയപ്പോള്‍ എടുത്ത സാമ്പിള്‍ പരിശോധിച്ചാണ് രജനിക്ക് അര്‍ബുദമില്ലെന്ന് അന്തിമമായി സ്ഥിരീകരിച്ചത്.
8. കേരളം തനിക്ക് ബനാറസ് പോലെ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനസേവനത്തിനായി പ്രവര്‍ത്തിക്കുക എന്നതാണ് പ്രധാനം. ബി.ജെപിക്ക് അക്കൗണ്ട് തുറക്കാന്‍ കഴിയാത്ത കേരളത്തില്‍ എന്തിന് നന്ദി പറയുന്നു എന്ന് ചിലര്‍ കരുതുന്നുണ്ടാകാം. തിരഞ്ഞെടുപ്പിലെ വിജയം മാത്രമല്ല ബി.ജെ.പി പ്രവര്‍ത്തകരുടെ ലക്ഷ്യം. വോട്ട് ചെയ്യാത്തവര്‍ക്കും പരിഗണന നല്‍കുന്ന സര്‍ക്കാരാണ് ബി.ജെ.പിയുടേത്. തിരഞ്ഞെടുപ്പില്‍ സ്വീകരിച്ച സമീപനം നോക്കിയല്ല ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നത്.
9. അടിയുറച്ച വിശ്വാസത്തിലും ആധ്യാത്മിക പാരമ്പര്യത്തിലും ഉറച്ച് നില്‍ക്കുന്ന ജനതയാണ് കേരളത്തിലുള്ളത്. അതു കൊണ്ട് തന്നെ ആധ്യാത്മികതയിലും പൈതൃകത്തിലും ഊന്നല്‍ നല്‍കുന്ന വികസന പദ്ധതികളാണ് കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിച്ചിട്ടുള്ളത്. വിവിധ വികസന പദ്ധതികളിലൂടെ ഓരോ വ്യക്തിയിലേക്കും കടന്ന് എത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഗുരുവായൂരിലെ ബി.ജെ.പിയുടെ പൊതു യോഗമായ അഭിനന്ദന്‍ സഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി.
10. നിപ ഭീതിയിലുള്ള കേരളത്തിന് കേന്ദ്രം എല്ലാ സഹായവും ഉറപ്പാക്കുമെന്നും മോദിയുടെ വാഗ്ദാനം. നിപയെ പ്രതിരോധിക്കാന്‍ സര്‍ക്കാരിന് ഒപ്പം നിന്ന് വേണ്ട സഹായം നല്‍കും. ആയുഷ്മാന്‍ ഭാരത് പദ്ധതി തയ്യാറാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. മൃഗസംരക്ഷണത്തിനും മത്സ്യബന്ധനത്തിനും പ്രത്യേക വകുപ്പുകള്‍ ആരംഭിക്കും. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷമാണ് ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ബി.ജെ.പിയുടെ അഭിനന്ദന്‍ സഭയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്തത്
11. കോട്ടയം മെഡിക്കല്‍ കോളേജില്‍ രോഗി ചികിത്സ ലഭിക്കാതെ മരിച്ച സംഭവം വിദഗ്ധ സമിതി അന്വേഷിക്കും. കോട്ടയം മെഡിക്കല്‍ കോളേജും സ്വകാര്യ ആശുപത്രികളും അന്വേഷണ പരിധിയില്‍. കാരിത്താസിനും മാതാ ആശുപത്രിക്കും എതിരെ ആണ് നിലവില്‍ പരാതിയുള്ളത്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ആണ് അന്വേഷണ ചുമതല