v-muralidharan

ഗുരുവായൂർ: പ്രധാനമന്ത്രിക്കൊപ്പം ഗുരൂവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന കേന്ദ്ര സഹമന്ത്രി വി. മുരളീധരന്റെ വികാര നിർഭരമായ ഫേസ്ബുക്ക് കുറിപ്പ്. കേന്ദ്ര സഹമാന്ത്രിയായശേഷം ആദ്യമായാണ് വി.മുരളീധരൻ നരേന്ദ്രമോദിയോടൊപ്പം ഗുരുവായൂർ ദർശനത്തിനെത്തുന്നത്. ഉണ്ണിക്കണ്ണന്റെ ദർശന വേളയിൽ അമ്മയും ഒപ്പമുണ്ടാകണമെന്ന് താൻ ആഗ്രഹിക്കുന്നതായും മുരളീധരൻ ഫേസ്ബുക്കിൽ കുറിക്കുന്നു.

താൻ ജനിച്ചത് ഗുരുവായൂർ നടയിൽ പ്രാർത്ഥിച്ചതിന്റെ ഫലമായാണെന്ന് അമ്മ പറയുമായിരുന്നു. ആദ്യമായി ചോറൂണ് കിട്ടിയതും ഈ നടയിൽ നിന്നാണ്. എല്ലാ മാസവും മുടങ്ങാതെയുള്ള ഗുരുവായൂരപ്പ ദർശനം നടത്താറുണ്ടെന്നും. ജീവിത പങ്കാളിയെ താലിചാർത്തിയത് ഈ നടയിൽ വച്ചാണെന്നും മുരളീധരൻ ഫേസ്ബുക്കിൽ കുറിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂ‌ർണരൂപം

കണ്ണനു നേർന്നുണ്ടായ ജന്മം.
"ഉണ്ണികൃഷ്‌ണന്‍ മനസ്സില്‍ക്കളിക്കുമ്പോള്‍
ഉണ്ണികള്‍ മറ്റു വേണമോ മക്കളായ്‌?"

എന്നമ്മ ആശ്വസിച്ചു കാണും. മൂന്നു വർഷത്തിനു ശേഷം, പ്രാർത്ഥനകൾക്ക് ഫലമായി, കണ്ണന് നേർന്ന് അമ്മയ്ക്ക് ലഭിച്ചതാണു ഞാൻ എന്ന് അമ്മ പറയുമായിരുന്നു. നാവിലേക്ക് ആദ്യമായെത്തിയ ചോറുരുളയും ഈ നടയിൽ നിന്ന്...
എല്ലാ മാസവും മുടങ്ങാതെയുള്ള ഗുരുവായൂരപ്പനെ തൊഴൽ ...

പിന്നീട് ജീവിത പങ്കാളിക്ക് താലിചാർത്തിയതും ഈ നടയിൽ, കണ്ണന്റെ മുൻപിൽ.
ഇന്ന് പ്രധാനമന്ത്രിക്കൊപ്പം നടയിൽ തൊഴുതിറങ്ങുമ്പോൾ മനസ്സ് മന്ത്രിക്കുന്നു;
അമ്മയുണ്ടായിരുന്നെങ്കിൽ...!
ജീവിത പന്ഥാവിൽ കരുത്തായി കണ്ണനുണ്ടാകട്ടെ എന്നും...