kerala-

കൊച്ചി: സ്വന്തം നഗ്നചിത്രങ്ങളും വീഡിയോയും കൈവശം വെക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. എന്നാൽ ഇത്തരം ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുന്നതും വിൽക്കുന്നതും കുറ്റകരമാണെന്നും ഹൈക്കോടതി പറഞ്ഞു. സ്വകാര്യ വ്യക്തിയുടെ ഹർജി പരിഗണിച്ചാണ് കോടതിയുടെ പരാമർശം.

2008ൽ കൊല്ലം കെ.എസ്‌.ആർ.ടി.സി സ്റ്റാൻഡിൽ വച്ച് ബസ് കാത്ത് നിന്ന യുവതിയെയും യുവാവിനെയും പൊലീസ് പരിശോധിക്കുകയും ഇവരുടെ കൈയിലുണ്ടായിരുന്ന ഡിജിറ്റൽ കാമറ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കാമറയിൽ നിന്ന് യുവതിയുടെ ലൈംഗിക സ്വഭാവ ചിത്രങ്ങളും വീഡിയോകളും കണ്ടെടുത്തു. സ്ത്രീയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന പേരിൽ യുവാവിനെ ഒന്നാം പ്രതിയും യുവതിയെ രണ്ടാം പ്രതിയുമാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

എന്നാൽ ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുകയോ പരസ്യപ്പെടുത്തുകയോ ചെയ്യാത്തതിനാൽ കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി യുവാവും യുവതിയും ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു. യുവാവ് തന്റെ പങ്കാളിയാണെന്നും ദൃശ്യങ്ങളടങ്ങിയ ക്യാമറ തന്റെതാണെന്നും യുവതി കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ചാണ് സ്വന്തം നഗ്നചിത്രങ്ങളും വീഡിയോകളും കൈവശം വെക്കുന്നത് കുറ്റകരമല്ലെന്ന് കോടതി പറഞ്ഞത്. കോടതി ഇവർക്കെതിരെയുള്ള ക്രിമിനൽ കേസും റദ്ദാക്കി.