parvathi-virus

മികച്ച പ്രേക്ഷക പ്രീതി നേടി തിയേറ്ററുകളിൽ മുന്നേറുകയാണ് വൈറസ്. കേരളം അഭിമുഖീകരിച്ച നിപ എന്ന മഹാവ്യാധിയെ ഒത്തൊരുമയോടെ ഒരു ജനതയും സർക്കാരും എങ്ങനെ നേരിട്ടുവെന്നതിന്റെ സാക്ഷ്യപത്രമാണ് ആഷിക് അബുവും കൂട്ടരും ചേർന്ന് ഒരുക്കിയത്. കഥാപാത്രങ്ങളായി പ്രേക്ഷകർക്ക് മുന്നിലെത്തിയവരിൽ പലരും യഥാർത്ഥ ജീവിതങ്ങൾ തന്നെയായിരുന്നു. സിസ്‌റ്റ്ർ ലിനി മുതൽ അത്തരത്തിൽ പലരെയും നമുക്ക് ചിത്രത്തിൽ കാണാൻ കഴിയും.

ഡോ.അന്നു എന്ന കഥാപാത്രമായി പതിവുപോലെ മികച്ച പ്രകടനം കാഴ്‌ചവച്ച പാർവതിയും നിപയുടെ നേർസാക്ഷ്യങ്ങളിൽ ഒരാളാണ്. കമ്മ്യൂണിറ്റി മെഡിസിൻ പി.ജി വിദ്യാർത്ഥിനിയായ ഡോക്ടർ സീതു പൊന്നു തമ്പിയായിരുന്നു പാർവതി അവതരിപ്പിച്ച അന്നു. സീതുവിന്റെ ഭർത്താവായ ഡോ.ബിജിൻ ജോസഫ് തന്നെയായിരുന്നു നടൻ ജിനു ജോസഫിന്റെ കഥാപാത്രം.

ഫേസ്ബുക്ക് കുറിപ്പിലൂടെ ഡോ.ബിജിൻ ജോസഫ് തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്. വൈറസിൽ ചില കഥാപാത്രങ്ങളുടെ നിർമ്മിതിയിൽ തന്റെയും ഭാര്യയുടെയും പ്രവർത്തനങ്ങൾ പ്രേരകമായിട്ടുണ്ടെന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും ബിജിൻ പറയുന്നു.

ബിജിൻ ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം-

'നിപ അതിജീവനത്തിന്റെ കഥ പറയുന്ന 'വൈറസ്' മലയാള സിനിമക്ക് വ്യത്യസ്തമായ ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്. വൈറസിൽ ചില കഥാപാത്രങ്ങളുടെ നിർമ്മിതിയിൽ എന്റെയും ഭാര്യയുടെയും പ്രവർത്തനങ്ങൾ പ്രേരകമായിട്ടുണ്ടെന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്..നിപയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുമ്പോൾ അംഗീകരിക്കപ്പെടുമെന്നോ പൊന്നാട കിട്ടുമെന്നോ ഒന്നും എല്ലാവരേയും പോലെ ഞങ്ങളും കരുതിയിരുന്നില്ല.. മരിച്ചു കിടന്നാൽ ഒരു റീത്ത് വെക്കാൻ പോലും ആരും വരുമെന്ന് പ്രതീക്ഷിച്ചിട്ടില്ല .


പാർവതി അവതരിപ്പിക്കുന്ന ഡോ.അന്നു എന്ന കഥാപാത്രം കമ്മ്യൂണിറ്റി മെഡിസിൻ പി.ജി വിദ്യാർത്ഥിനിയായ എന്റെ ഭാര്യ ഡോക്ടർ സീതു പൊന്നു തമ്പിയുടെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ സിനി മയുടെ അണിയറ പ്രവർത്തകർ സ്വതന്ത്രമായി രൂപപ്പെടുത്തിയെടുത്തതാണ്.. കഥാപാത്രത്തെ മനസ്സിലാക്കുന്നതിനായി ആഷിക് അബു, റിമ, പാർവതി, മുഹ്സിൻ പരാരി എന്നിവർ ഞങ്ങളെ നേരിട്ട് കണ്ട് സംസാരിച്ചിരുന്നു.. ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായ പാർവതിയെ തിരഞ്ഞെടുത്തതിൽ അതിയായ സന്തോഷമുണ്ട്..


അധികമാരാലും അറിയപ്പെടാത്ത വെറുമൊരു പി.ജി വിദ്യാർത്ഥിനിയായ എന്റെ ഭാര്യയുടെ പെരുമാറ്റത്തിലെയും വേഷവിധാനങ്ങളിലെയും സൂക്ഷ്മാംശങ്ങളെ പ്പോലും ചുരുങ്ങിയ മണിക്കൂറുകൾക്കുള്ളിൽ പാർവതി സ്വാംശീകരിച്ചു...താൻ അവതരിപ്പിക്കുന്ന കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലർത്താനുള്ള പാർവതിയുടെ ആത്മാർപ്പണം തന്നെയാണ് അവരെ മറ്റുള്ളവരിൽ നിന്നും ഉയരങ്ങളിൽ നിർത്തുന്നത്..ഉന്നത ഉദ്യോഗസ്ഥർക്ക് മുൻപിൽ കാര്യങ്ങൾ അവതരിപ്പിക്കുമ്പോഴുള്ള ഒരു പി.ജി വിദ്യാർത്ഥിനിയുടെ പരിഭ്രമവും ആത്മവിശ്വാസക്കുറവുമെല്ലാം അതിന്റെ പൂർണതയിൽത്തന്നെ അവതരിപ്പിച്ചിരിക്കുന്നു..

നിപ കാലത്ത് കോഴിക്കോട് കളക്ടറായിരുന്നു യു.വി ജോസ് സാർ സ്‌നേഹപൂർവ്വം വിളിച്ചു തുടങ്ങി നിപ സെല്ലിലെ മറ്റുള്ളവർ ഏറ്റെടുത്ത സി.ഐ.ഡി എന്ന പ്രയോഗം സിനിമയിലും കപ്പോൾ ഭർത്താവെന്ന നിലയിൽ എനിക്ക് ചെറുതല്ലാത്ത സന്തോഷവും അഭിമാനവും ... ഉള്ളതു പറഞ്ഞാൽ തെല്ലൊരഹങ്കാരവും ഇല്ലാതില്ല.. നിപയുടെ ഭാഗമായി പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചത് കോഴിക്കോട് കമ്മ്യൂണിറ്റി മെഡിസിൻ വിദ്യാർത്ഥി ആയതു കൊണ്ടാണ്. കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ അധ്യാപർക്കും പ്രത്യേകിച്ച് HOD ഡോ.തോമസ് ബിന മാഡത്തിനും സഹപാഠികൾക്കും നന്ദി പറയാതിരിക്കാനാകില്ല.ഉന്നത തലത്തിലുള്ള ഉദ്യോഗസ്ഥർ മാത്രം പങ്കെടുത്തിരുന്ന അവലോകനങ്ങളിൽ പങ്കെടുക്കാനും നിരീക്ഷണങ്ങൾ അവതരിപ്പിക്കാനും അവസരം കിട്ടിയത് ഒരു ഭാഗ്യവും ഈശ്വരാനുഗ്രഹവുമായി കരുതുന്നു. നിപ സെല്ലിലുണ്ടായിരുന്ന Director of health services (DHS) ഡോ.സരിത മാഡം ,ഡോ.നവീൻ, ഡോ.ഗോപകുമാർ സാർ, DMO ഡോ.ജയശ്രീ, ഡോ.അഖിലേഷ്, ഡോ.ആശ,ഡോ. ചാന്ദ്നി മാഡം എന്നിവരുടെ പ്രോത്സാഹനവും ഈയവസരത്തിൽ എടുത്തുപറയാതെ വയ്യ..


പാർവതിയുടെ ഭർത്താവായി ജിനു ജോസഫ് അവതരിപ്പിക്കുന്ന കഥാപാത്രം ഞാൻ ഇഖ്ര ആശുപത്രിയിൽ കാഷ്വാൽറ്റി ഡോക്ടറായി ജോലി ചെയ്തപ്പോഴുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയതാണ്..


നമ്മുടെ നാടിന്റെ അതിജീവനത്തിന്റെ കഥ പറയുമ്പോൾ ഞങ്ങളെയും കൂടെ ചേർത്ത ആഷിക് അബു,റിമ, മുഹ്സിൻ, പാർവതി എന്നിവരോട് പറഞ്ഞറിയിക്കാനാത്ത നന്ദിയും കടപ്പാടുമുണ്ട്'.