പാട്ന: നാല് സംസ്ഥാനങ്ങളിൽ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ ജനതാദൾ (യു) ഒറ്റയ്ക്ക് മത്സരിക്കും. പാട്നയിൽ ഇന്നലെ നടന്ന ജെ.ഡി.യു ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. ഹരിയാന, ജമ്മുകാശ്മീർ, ജാർഖണ്ഡ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് ബി.ജെ.പിയുമായി സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിക്കാൻ പാർട്ടിയുടെ തീരുമാനം. ബീഹാറിന് പുറത്ത് ഒരു പാർട്ടിയുമായും ജെ.ഡി.യു സഖ്യത്തിലേർപ്പെടുന്നില്ലെന്നും നാല് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള പദ്ധതികൾ സംബന്ധിച്ച് ചർച്ച ചെയ്തതായും ജെ.ഡി.യു നേതാവ് ഗുലാം റസൂൽ ബലിയാവി പറഞ്ഞു.
രണ്ടാം നരേന്ദ്രമോദി സർക്കാർ മന്ത്രിസഭയിൽ ജെ.ഡി.യുവിന് പ്രാതിനിധ്യം ലഭിച്ചിരുന്നില്ല. അതുപോലെ തന്നെ ബീഹാറിൽ മന്ത്രിസഭാ വിപുലീകരണം നടത്തിയപ്പോൾ ഒരു സീറ്റ് മാത്രമാണ് ബി.ജെ.പിക്ക് നൽകിയത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജെ.ഡി.യു ദേശീയ വൈസ് പ്രസിഡന്റുമായ പ്രശാന്ത് കിഷോറും യോഗത്തിൽ പങ്കെടുത്തു.