cyclonic

തിരുവനന്തപുരം:അറബിക്കടലിന്റെ തെക്കുകിഴക്കൻ മേഖലയിൽ ലക്ഷദ്വീപിനടുത്തായി രൂപം കൊണ്ട ന്യൂനമർദ്ദം അടുത്ത രണ്ടു ദിവസത്തിനുള്ളിൽ 'വായു' ചുഴലിക്കാറ്റായി രൂപം കൊള്ളുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള തീരത്ത് ചുഴലി വീശാൻ സാദ്ധ്യതയില്ലെങ്കിലും 12, 13 തീയതികളിൽ ശക്തമായ മഴയും ഇടിമിന്നലും കാറ്റും ഉണ്ടാകാനിടയുണ്ട്.

ഇൗ ദിവസങ്ങളിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒാറഞ്ച് അലർട്ടും, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ന്യൂനമർദ്ദം വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുമെന്നാണ് സൂചന. ഇത് നാളെ 90 മുതൽ 100 കിലോമീറ്റർ വരെ വേഗത്തിലുള്ള ചുഴലിയായി കടലിലൂടെ നീങ്ങും. തുടർന്ന് 65 കിലോമീറ്ററായി വേഗത കുറഞ്ഞ് മഹാരാഷ്ട്ര, ഗുജറാത്ത് തീരത്ത് വീശുമെന്നാണ് സൂചന. മത്സ്യത്തൊഴിലാളികൾ അടുത്ത മൂന്ന് ദിവസവും കടലിൽ മീൻപിടിക്കാൻ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. അതേസമയം ശനിയാഴ്ച സംസ്ഥാനത്ത് തുടങ്ങിയ കാലവർഷം ആദ്യ രണ്ടുദിനവും പ്രതീക്ഷിച്ച മഴ നൽകിയില്ല. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലും മാത്രമാണ് യെല്ലോ അലർട്ടുള്ളത്.കാറ്റുകൾക്ക് പേരിടാൻ ഇത്തവണ ഇന്ത്യയുടെ ഊഴമായതിനാലാണ് ചുഴലിക്കാറ്റിന് വായു എന്ന പേര് വീണത്.